ടെൽ അവീവ്: ഇസ്രയേലിൽ വീണ്ടും ലിക്കുഡ് പാർട്ടി നേതാവ് ബെഞ്ചമിൻ നെതന്യാഹു അധികാരത്തിലേക്ക്. 97 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ 120 അംഗ പാർലമെന്റിൽ തീവ്ര വലതുപക്ഷ പാർട്ടികൾ ഉൾപ്പെടുന്ന നെതന്യാഹുവിന്റെ സഖ്യത്തിന് 65 സീറ്റുകൾ ലഭിച്ചു. 61 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയ്ക്ക് 31 സീറ്റുകളാണ് ഇതുവരെ ലഭിച്ചത്. ഇസ്രയേലിൽ ഇതുവരെ ഒരു പാർട്ടി തനിച്ച് ഭൂരിപക്ഷം നേടിയിട്ടില്ലാത്തതിനാൽ സഖ്യ സർക്കാരാണ് ഭരണത്തിലേറുന്നത്. അതേസമയം, യെഷ് ആറ്റിഡ് പാർട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ യെയ്‌ർ ലാപിഡിന്റെ നേതൃത്വത്തിലെ സഖ്യത്തിന് 50 സീറ്റാണ് ലഭിച്ചത്. നെതന്യാഹുവിന്റെ സഖ്യം അടുത്താഴ്ചയോടെ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ തുടങ്ങും. ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങളുടെ സൂഷ്മ പരിശോധനകൾക്ക് ശേഷം നവംബർ 9നകമാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. തിരഞ്ഞെടുപ്പ് ഫലത്തിന് നവംബർ 23 വരെ അപ്പീൽ നൽകാനും അവസരമുണ്ട്. ഔദ്യോഗിക ഫലങ്ങൾ പുറത്തുവിട്ട ശേഷം അത് പ്രസിഡന്റ് ഐസക് ഹെർസോഗിന് കൈമാറുകയും ഭൂരിപക്ഷം നേടിയവർക്ക് സർക്കാർ രൂപീകരണത്തിനുള്ള ചുമതല നൽകുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |