വാഷിംഗ്ടൺ: യു.എൻ വനിതാ സംഘടനയിൽ നിന്ന് ഇറാനെ നീക്കം ചെയ്യാൻ തീരുമാനിച്ച് അമേരിക്ക. സെപ്തംബറിൽ സദാചാര പൊലീസ് കസ്റ്റഡിയിൽ വച്ച് 22കാരിയായ മഹ്സ അമിനി കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യമൊട്ടാകെ നടന്ന ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളോടുള്ള ഇറാന്റെ അസഹിഷ്ണുതയുടെയും അടിച്ചമർത്തൽ നടപടിയുടെയും പശ്ചാത്തലത്തിലാണ് നടപടി. സ്ത്രീകളുടെ പദവി സംബന്ധിച്ച യു.എൻ കമ്മിഷനിൽ (യു.എൻ.സി.എസ്.ഡബ്ല്യു) നിന്ന് ഇറാനെ നീക്കം ചെയ്യാനുള്ള തീരുമാനം പ്രഖ്യാപിക്കുകയാണെന്നും തങ്ങളുടെ അവകാശങ്ങൾക്കായി സമാധാനപരമായി പ്രതിഷേധിക്കുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ ഇറാന്റെ ക്രൂരമായ അടിച്ചമർത്തൽ കണക്കിലെടുക്കുമ്പോൾ ഈ കമ്മിഷനിൽ പ്രവർത്തിക്കാൻ ഇറാൻ യോഗ്യമല്ലെന്നും യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു.
സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ വ്യവസ്ഥാപിതമായി ദുരുപയോഗം ചെയ്യുന്ന ഒരു രാജ്യത്തേയും അതേ അവകാശങ്ങൾ സംരക്ഷിക്കുന്ന ഇത്തരം ഫോറങ്ങളിൽ അനുവദിക്കരുത്. കമ്മിഷൻ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുമ്പോൾ ഇറാൻ അവരുടെ ജനങ്ങൾക്കെതിരെ ക്രൂരമായ അടിച്ചമർത്തൽ നടത്തുന്നു. അതിനാൽ ഇറാനെ അയോഗ്യമാക്കുന്നു. പ്രതിഷേധക്കാരോട്, ഞങ്ങൾ നിങ്ങളെ കാണുന്നു, ഞങ്ങൾ നിങ്ങളെ കേൾക്കുന്നു എന്നും വൈറ്ര് ഹൗസ് പുറത്തിറക്കിയ കമലയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
അതേസമയം, മഹ്സ അമിനിയുടെ കൊലപാതകത്തെത്തുടർന്ന് ഇറാനിൽ പ്രതിഷേധങ്ങൾ തുടരുകയാണ്. പ്രതിഷേധം അടിച്ചമർത്താൻ ക്രൂരമായ നടപടികളാണ് ഇറാന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. ഇതുവരെ 280ഓളം പ്രതിഷേധക്കാരാണ് കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |