സിംഗപ്പൂർ: ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരമായി സിംഗപ്പൂർ. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇ.ഐ.യു) വേൾഡ് വൈഡ് കോസ്റ്റ് ഓഫ് ലിവിംഗ് ഇൻഡക്സ് നടത്തിയ സർവേയിലാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളായി സിംഗപ്പൂരിനെയും ന്യൂയോർക്ക് സിറ്റിയെയും കണ്ടെത്തിയത്.
വർഷത്തിൽ രണ്ടുതവണ നടത്തുന്ന സർവേയിൽ 172 നഗരങ്ങളിലെ 200ലധികം ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കുമുള്ള 400 വ്യക്തിഗത വിലകൾ താരതമ്യം ചെയ്താണ് പട്ടിക തയ്യാറാക്കുന്നത്. 2021ൽ, കീവ് നഗരം ഉൾപ്പെടുത്തിയപ്പോൾ നഗരങ്ങളുടെ എണ്ണം 173 ആയി ഉയർന്നു. ഇഐയു റിപ്പോർട്ട് അനുസരിച്ച് 2022 ൽ ഈ നഗരങ്ങളിലെ ശരാശരി ജീവിതച്ചെലവ് 8.1 ശതമാനം ആയി ഉയർന്നു. 20 വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ നിരക്കാണിത്.
സിംഗപ്പൂരിൽ ഏകദേശം അര ദശലക്ഷം ഇന്ത്യക്കാർ താമസിക്കുന്നുണ്ട്. അവർക്ക് കടുത്ത വെല്ലുവിളിയാണ് ഉയരുന്ന ജീവിത ചെലവ്. ഭവന വാടകയും കാർ വാടകയും യഥാക്രമം 20 ശതമാനവും 30 ശതമാനവും ആയി വർധിച്ചു. ഒരു പ്രാദേശിക ഹോക്കർ സെന്ററിലെ പാനീയങ്ങൾ ഉൾപ്പെടെയുള്ള ശരാശരി ഭക്ഷണത്തിന് ഏകദേശം 3.70 യുഎസ് ഡോളർ ചിലവാകും. സിംഗപ്പൂരിലെ ഇന്ത്യക്കാർക്ക് 4.70 സിംഗപ്പൂർ ഡോളറിന് പൂരിയും 2.90 ഡോളറിന് സാദാ ദോശയും ലിറ്റിൽ ഇന്ത്യയിലെ പ്രശസ്തമായ കോമള വിലാസ് റെസ്റ്റോറന്റിൽ നിന്ന് കഴിക്കാം.
ഓഗസ്റ്റിനും സെപ്തംബറിനും ഇടയിൽ നടത്തിയ ഏറ്റവും പുതിയ സർവേയിൽ പ്രാദേശിക കറൻസിയിൽ ഇനങ്ങളുടെ വില കണക്കാക്കിയെങ്കിലും റാങ്കിംഗ് ആവശ്യങ്ങൾക്കായി അത് യുഎസ് ഡോളറാക്കി മാറ്റി. അതിനാൽ, ഉയർന്ന പണപ്പെരുപ്പത്തിനു പുറമേ, ശക്തമായ കറൻസിയുള്ള നഗരം റാങ്കിംഗിൽ മുന്നിലെത്തും. ഫെഡറൽ റിസർവ് (യു.എസ് സെൻട്രൽ ബാങ്ക്) പലിശനിരക്ക് ഉയർത്തിയതിനാൽ ഈ വർഷം പല കറൻസികൾക്കെതിരെയും യുഎസ് ഡോളർ ശക്തിപ്രാപിച്ചിരുന്നു. ഉയർന്ന വരുമാനവും ശക്തമായ വിനിമയ നിരക്കുമാണ് സിംഗപ്പൂരും ന്യൂയോർക്കും ഈ വർഷം ഒന്നാം സ്ഥാനത്തെത്താൻ പ്രധാന കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |