മൃതദേഹങ്ങൾ കൂടിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ബീജിംഗ്: ചൈനയിൽ നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞതിനെത്തുടർന്ന് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ആശങ്കയിലാഴ്ത്തി പുതിയ ദൃശ്യങ്ങൾ. ആശുപത്രികളിലും ശ്മശാനങ്ങളിലും മൃതദേഹങ്ങൾ കൂടിക്കിടക്കുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പുറത്തു വിട്ടു. എന്നാൽ, കൊവിഡ് വ്യാപനത്തെക്കുറിച്ചോ മരണസംഖ്യയെക്കുറിച്ചോ വ്യക്തമായ കണക്കുകൾ സർക്കാർ പുറത്തു വിട്ടിട്ടില്ലാത്തതിനാൽ ആശങ്ക വർദ്ധിക്കുകയാണ്. സർക്കാർ കണക്കുകകളിൽപ്പെടാത്ത റിപ്പോർട്ട് പ്രകാരം കൊവിഡ് മരണങ്ങളിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചൈനയിലെ സ്ഥിതിഗതികൾ രൂക്ഷമായതോടെ മറ്ര് രാജ്യങ്ങളും മുൻകരുതൽ നടപടികളിലേക്കു കടന്നിട്ടുണ്ട്. ജപ്പാൻ, അമേരിക്ക, റിപ്പബ്ലിക് ഒഫ് കൊറിയ എന്നിവിടങ്ങളിൽ വ്യാപനം രൂക്ഷമാണ്.
കൊവിഡ് സീറോ നയത്തിൽ നിന്ന് പെട്ടെന്ന് മാറിയതിന്റെ ആഘാതം ചൈനയെ ബാധിച്ചെന്നും എന്നാൽ അധികൃതർ ശരിയായ വിവരങ്ങൾ മറച്ചുവയ്ക്കുകയാണെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈനയിലെ സമൂഹ മാദ്ധ്യമങ്ങളിൽ ശ്മശാനങ്ങളിലെ നീണ്ട നിരയും ആശുപത്രികളിലെ തിരക്കും മൃതദേഹങ്ങൾ കൂട്ടിയിട്ട ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
തലസ്ഥാനമായ ബീജിംഗ് കേന്ദ്രീകരിച്ചാണ് കൊവിഡ് സ്ഫോടനമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. നിലവിൽ രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം കൊവിഡ് പിടിയിലാണ്.
ഡിസംബറിന് മുമ്പ് ഏകദേശം നാല് മുതൽ അഞ്ച് വരെ മൃതദേഹങ്ങളാണ് ദഹിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ 22 വരെ എത്തിയിരിക്കുന്നു എന്നാണ് ഹെബെ പ്രദേശത്തുള്ള ശ്മശാന ജീവനക്കാരന്റെ പ്രതികരണം. അടുത്തിടെ കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരെ അനുസ്മരിക്കാൻ ഒരു സർവകലാശാല പ്രസിദ്ധീകരിച്ച അനുസ്മരണക്കുറിപ്പുകളുടെ എണ്ണത്തിലൂടെയും മരണസംഖ്യ വർദ്ധിക്കുന്നതായി വ്യക്തമാകുന്നു.
ശൈത്യകാലത്ത് മൂന്ന് തരംഗങ്ങൾ
കൊവിഡ് മാനേജ്മെന്റിൽ സർക്കാരിന് പാളിച്ച വന്നു എന്ന തരത്തിലാണ് റിപ്പോർട്ടുകൾ വരുന്നത്. ഈ ശൈത്യകാലത്ത് മൂന്ന് മാസത്തിൽ മൂന്ന് തരംഗങ്ങളെങ്കിലും ബാധിക്കുമെന്നാണ് എപ്പിഡെമിയോളജിസ്റ്റുകളുടെ പ്രവചനം. ജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ സീറോ-കൊവിഡ് നയം പെട്ടെന്ന് അവസാനിക്കാൻ തീരുമാനിച്ചെങ്കിലും സർക്കാർ അതിന് പര്യാപ്തമായിരുന്നില്ല. മരിച്ചവരുടെ എണ്ണത്തിൽ സർക്കാർ മൗനം തുടരുകയാണ്. നിയന്ത്രണങ്ങൾ നീക്കിയ സാഹചര്യത്തിലും കൊവിഡ് കുതിച്ചുയരുന്നതിനാൽ ഇനി വരാൻ പോകുന്ന തരംഗങ്ങളെക്കുറിച്ച് സർക്കാർ മുന്നറിയിപ്പ് നല്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. നിലവിലെ കൊവിഡ് സ്ഫോടനം ശൈത്യകാലത്ത് ഉയരുകയും മൂന്ന് തരംഗങ്ങളായി മൂന്ന് മാസത്തേക്ക് പ്രവർത്തിക്കുമെന്നും ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ ചീഫ് എപ്പിഡെമിയോളജിസ്റ്ര് വു സുൻയു പറഞ്ഞു. രോഗലക്ഷണമില്ലാത്ത കൊവിഡ് ബാധിച്ചവരുടെ ട്രാക്ക് സൂക്ഷിക്കുന്നത് അസാദ്ധ്യമെന്ന് ദേശീയ ആരോഗ്യ കമ്മിഷൻ അറിയിച്ചു. വരും മാസങ്ങളിൽ ദശലക്ഷക്കണക്കിന് മരണം ഉണ്ടാകുമെന്നാണ് വിദഗ്ദ്ധരുടെ കണക്ക്. നാലാം വാക്സിനേഷൻ 85 ശതമാനമോ ആന്റി വൈറൽ 60 ശതമാനമോ പൂർത്തിയാക്കിയാൽ മരണസംഖ്യ 26 മുതൽ 35 ശതമാനം വരെ കുറയ്ക്കാമെന്ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കി. നിയന്ത്രണങ്ങൾ കുറച്ചിട്ടും കൊവിഡ് കൂടുന്ന സാഹചര്യത്തിൽ ആളുകളെ വീടുകളിൽ പൂട്ടിയിട്ട് കൂട്ട പരിശോധന നടത്തുന്നതല്ലാതെ സർക്കാർ എന്ത് നടപടിയാണ് ചെയ്യുന്നതെന്ന തരത്തിൽ വിമർശനങ്ങളും ഉയരുന്നു. ചൈനയുടെ വാക്സിനുകൾ മറ്ര് രാജ്യങ്ങളിലെ വാക്സിനുകൾ പോലെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതല്ല. മറ്ര് രാജ്യങ്ങളിലെ വാക്സിനുകൾ ചൈനയിൽ ലഭ്യവുമല്ല.
നിലവിൽ പ്രതിദിനം 2000 കേസുകൾ (ഔദ്യോഗികമല്ല)
ആദ്യ തരംഗം ഇപ്പോൾ മുതൽ ജനുവരി പകുതി വരെ
ജനങ്ങളുടെ കൂട്ടമായ യാത്രയെത്തുടർന്ന് രണ്ടാം തരംഗം ഫെബ്രുവരി വരെ
ആളുകൾ തിരികെ ജോലിയിൽ പ്രവേശിച്ചതിനു ശേഷം മൂന്നാം തരംഗം
ഫെബ്രുവരി അവസാനം മുതൽ മാർച്ച് പകുതി വരെ
ആശുപത്രികളിലെ മന്ദഗതിയിലുള്ള പ്രവർത്തനം
ആരോഗ്യ പ്രവർത്തകരിലും രോഗം കൂടുന്നു
ആരോഗ്യവിദഗ്ദ്ധരുടെ അഭാവം നില വഷളാക്കുന്നു
ആവശ്യമായ കിടക്കകളോ സൗകര്യങ്ങളോ ആശുപത്രികളിൽ ഇല്ല
ഡിമാൻഡ് കൂടിയതിനാൽ ഫാർമസികളിൽ മരുന്നിന്റെ സ്റ്രോക്ക് തീർന്നു
പ്രായമായവരിലെ വാക്സിനേഷൻ നിരക്ക് കുറവ്
ആന്റി വൈറൽ മരുന്നിന്റെ ദൗർലഭ്യം
ലക്ഷക്കണക്കിന് പേരുടെ മരണം ഉണ്ടാകുമെന്ന ചൈനീസ് വിദഗ്ദ്ധരുടെ റിപ്പോർട്ടുകൾ
1.2 മുതൽ 1.5 മടങ്ങ് വരെ ആശുപത്രി സൗകര്യം വർദ്ധിപ്പിക്കേണ്ട സാഹചര്യം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |