മോസ്കോ : റഷ്യയിൽ വൃദ്ധർക്ക് വേണ്ടിയുള്ള സ്വകാര്യ കെയർ ഹോമിലുണ്ടായ വൻ അഗ്നിബാധയിൽ 22 പേർക്ക് ദാരുണാന്ത്യം. ആറ് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. സൈബീരിയയിലുള്ള കെമെറോവോ നഗരത്തിലാണ് സംഭവം. കെയർ ഹോമിന്റെ രണ്ടാം നില പൂർണ്ണമായും കത്തി നശിച്ചു. കെയർ ഹോം അനധികൃതമായി പ്രവർത്തിച്ചതാണെന്നാണ് വിവരം.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കെട്ടിടത്തിലെ ഹീറ്റർ സംവിധാനത്തിലുണ്ടായ സുരക്ഷാ പിഴവാണ് പ്രാഥമിക കാരണമായി വിലയിരുത്തുന്നത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി ആരംഭിച്ച തീ ഇന്നലെ പുലർച്ചെയോടെയാണ് നിയന്ത്രണവിധേയമാക്കിയത്. അപകടസമയം കെയർ ഹോമിലുണ്ടായിരുന്ന എല്ലാവരും ഉറങ്ങിക്കിടക്കുകയായിരുന്നു. സംഭവത്തിൽ റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി അന്വേഷണം ആരംഭിച്ചു.
റഷ്യയുടെ തലസ്ഥാനമായ മോസ്കോയ്ക്ക് കിഴക്ക് 3,600 കിലോമീറ്റർ അകലെയാണ് കെമെറോവോ നഗരം. രാജ്യത്ത് ഭരണകൂടത്തിന്റെ അംഗീകാരമില്ലാതെ നിരവധി സ്വകാര്യ കെയർ ഹോമുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് ആരോപണം. തീപിടിത്തത്തിന് പിന്നാലെ ഇത്തരം സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2018ൽ കെമെറോവോയിലെ ഒരു ഷോപ്പിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ 37 കുട്ടികൾ ഉൾപ്പെടെ 60 പേർ കൊല്ലപ്പെട്ടിരുന്നു. ഡിസംബർ ആദ്യവാരം മോസ്കോയിലെ ഒരു ഷോപ്പിംഗ് സെന്ററിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾ മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |