കാഠ്മണ്ഡു : യു.പി സ്വദേശിയായ ചെറുപ്പക്കാരനെ വിവാഹം കഴിക്കാൻ പാക് യുവതി വ്യാജരേഖകൾ ഉണ്ടാക്കി ഇന്ത്യയിലെത്തി പിടിയിലായി. 19 കാരിയായ ഇഖ്ര ജീവനി എന്ന യുവതിയാണ് യു.പിയിൽ നിന്നുള്ള മുലായം സിംഗ് യാദവ് എന്ന 26കാരനൊപ്പം പിടിയിലായത്. ഓൺലൈനിലൂടെ ഗെയിം കളിച്ചതിനെ തുടർന്നുണ്ടായ പരിചയമാണ് ഇന്ത്യയിലെത്താൻ കാരണമായത്. നേപ്പാളിലൂടെ എത്തി മാസങ്ങളായി ഇന്ത്യയിൽ തങ്ങിയ യുവതിയെയും യുവാവിനെയും കഴിഞ്ഞ ദിവസം ബംഗളൂരുവിൽ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
സെപ്തംബറിലാണ് യുവാവിനൊപ്പം ജീവിക്കാൻ യുവതി ഇന്ത്യയിലേക്ക് ആൾമാറാട്ടം നടത്തി കടന്നത്. നേപ്പാളിൽ വച്ച് വിവാഹിതരായ ഇരുവരും ബീഹാറിലേക്ക് കടന്നു. പിന്നീട് പാറ്റ്നയിലെത്തി. പിന്നീട് ബംഗളൂരുവിൽ താമസമാക്കി. സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായ ചെയ്യുന്ന മുലായം സിംഗ് യാദവുമായി ഓൺലൈനിൽ യുവതി ലൂഡോ കളിക്കാറുണ്ടായിരുന്നു. തുടർന്ന് പ്രണയത്തിലായതോടെ ഒരുമിക്കാനായി വ്യാജ രേഖകൾ ചമയ്ക്കുകയായിരുന്നു.
റാവ യാദവ് എന്ന വ്യാജപ്പേരിൽ വ്യാജ രേഖ ഉപയോഗിച്ച് ആധാർ സ്വന്തമാക്കി. ഇതുമായി ഇന്ത്യൻ പാസ്‌പോർട്ടിന് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ, പാകിസ്ഥാനിലെ ഒരു ബന്ധുവിനെ യുവതി ഫോണിൽ നിരന്തരം ബന്ധപ്പെട്ടതോടെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ ശ്രദ്ധിക്കാൻ തുടങ്ങി. പിന്നാലെ പൊലീസ് രഹസ്യമായി ഇവരുടെ വിവരങ്ങൾ ശേഖരിച്ചു. ചാരപ്രവൃത്തിക്ക് വേണ്ടിയാണോ യുവതി എത്തിയതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. അറസ്റ്റിലായ ദമ്പതികളെ വിവിധ ഏജൻസികൾ ചോദ്യം ചെയ്യുകയാണ്. യുവതിയെ സ്‌റ്റേറ്റ് ഹോമിൽ പാർപ്പിച്ചു. ഫോറിനേഴ്സ് ആക്ട് ഐ.പി.സി സെക്ഷൻ 420, 465, 468, 471 തുടങ്ങിയ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വാടകവീട് നൽകിയ ഗോവിന്ദ റെഡ്ഡിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |