ഇടതുപക്ഷ സർക്കാരുകളുടെ കാലത്ത് എപ്പോഴും വിമർശന വിധേയമാകുന്ന വകുപ്പ് ആഭ്യന്തരമാണ്. 1957 ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ മുതൽ തുടർഭരണം നേടി അധികാരത്തിൽ തിരിച്ചെത്തിയ രണ്ടാം പിണറായി സർക്കാർ വരെ അക്കാര്യത്തിൽ യാതൊരു മാറ്റവുമില്ല. നക്സൽമുദ്ര ചാർത്തി ഏഴുപേരെ വെടിവച്ചു കൊന്നതടക്കം ഒരുപാടു കറുത്ത തൂവലുകളുണ്ടായിരുന്നു ഒന്നാം പിണറായി സർക്കാരിന്റെ തൊപ്പിയിൽ. വരാപ്പുഴയിലെയും നെടുങ്കണ്ടത്തെയും കസ്റ്റഡി മരണങ്ങൾ, അലൻ, താഹ എന്നീ ചെറുപ്പക്കാർക്കെതിരെ യു.എ.പി.എ ചുമത്തിയപോലെയുള്ള മറ്റു സംഭവങ്ങൾ. 2016 ൽ എൽ.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ സത്യസന്ധനും കർത്തവ്യ വ്യഗ്രനുമായ ടി.പി. സെൻകുമാറായിരുന്നു സംസ്ഥാന പൊലീസ് മേധാവിയുടെ കസേരയിൽ. യാതൊരു കാരണവും കൂടാതെ അദ്ദേഹത്തെ നീക്കം ചെയ്തു. കഴിവുകേടിന്റെ പര്യായമായ ലോക്നാഥ് ബെഹ്റയെ തൽസ്ഥാനത്ത് പ്രതിഷ്ഠിച്ചു. കുപ്രസിദ്ധനായ മുൻ പൊലീസ് മേധാവി രമൺ ശ്രീവാസ്തവയെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായും നിയമിച്ചു. അതിന്റെ പരിണിതഫലമാണ് പില്ക്കാലത്ത് അരങ്ങേറിയ അനിഷ്ടസംഭവങ്ങൾ. സ്ഥാനഭ്രഷ്ടനായ സെൻകുമാർ സുപ്രീം കോടതി വരെ കേസ് നടത്തി പൊലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തി. വിധി നടപ്പാക്കുന്നത് തടയാൻ സർക്കാർ പല മാർഗങ്ങളും അവലംബിച്ചു. 25,000 രൂപ നഷ്ടപരിഹാരം നല്കി നാണംകെട്ടു. മാസങ്ങൾക്കകം സെൻകുമാർ വിരമിച്ചപ്പോൾ ബെഹ്റയെ തന്നെ പൊലീസ് മേധാവിയുടെ കസേരയിൽ പുനഃപ്രതിഷ്ഠിച്ചു. യാതൊരുവിധ സമ്മർദ്ദത്തിനും സ്വാധീനത്തിനും വഴങ്ങാത്ത ഡോ. ജേക്കബ് തോമസിനെ ആദ്യം വിജിലൻസ് ഡയറക്ടറായി നിയമിച്ചു. അദ്ദേഹം അനഭിമതനായി മാറിയപ്പോൾ തികച്ചും സാങ്കല്പികമായ ആരോപണങ്ങൾ ഉന്നയിച്ച് സസ്പെൻഡ് ചെയ്തു. ഒടുവിൽ തീരെ പ്രവർത്തനരഹിതമായ ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ മേധാവിയായി നിയമിച്ച് അപമാനിച്ച് സർവീസിൽ നിന്ന് പറഞ്ഞുവിട്ടു. അദ്ദേഹത്തിനെതിരെ കെട്ടിച്ചമച്ച കേസുകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. പ്രഗത്ഭരും സത്യസന്ധരുമായ ഒട്ടനവധി പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതേ ദുർഗതി നേരിട്ടു. തലശേരി ഫസൽ വധക്കേസിൽ കാരായി രാജനും കാരായി ചന്ദ്രശേഖരനുമടക്കമുള്ള മാർക്സിസ്റ്റുകാരുടെ പങ്ക് പുറത്തു കൊണ്ടുവന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ദുർവിധി അതിലും ദയനീയമായിരുന്നു. അദ്ദേഹത്തിന് നാളിതുവരെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും കിട്ടിയിട്ടില്ല. തുടർഭരണം ലഭിച്ചപ്പോൾ കാര്യങ്ങൾ പണ്ടത്തേക്കാൾ വഷളായി. ബെഹ്റയെക്കാൾ കാര്യശേഷി കുറഞ്ഞ ഒരുദ്യോഗസ്ഥനെ കണ്ടെത്തി പൊലീസ് മേധാവിയുടെ കസേരയിലിരുത്തി. പൊലീസ് ഹെഡ്ക്വാട്ടേഴ്സിൽ കാര്യങ്ങൾ നയിക്കാനും നിയന്ത്രിക്കാനും നിർഗുണരും ദുർഗുണരുമായ നിരവധി സഹായികളെയും ഏർപ്പെടുത്തി. ഇത്തവണ ഏതായാലും ഉപദേഷ്ടാക്കളാരും രംഗത്തില്ല, അത്രയും ആശ്വാസം.
പൊലീസിന്റെ അഴിമതിയും കെടുകാര്യസ്ഥതയും അടിമുടി രാഷ്ട്രീയവത്കരണവും കാരണം കേരളത്തിലെ ക്രമസമാധാന നില കുട്ടിച്ചോറായി. സംസ്ഥാനത്തെമ്പാടും അരാജകത്വം പടർന്നു പിടിക്കുകയാണ്. അരക്ഷിതാവസ്ഥ നിലനില്ക്കുന്നു. മതതീവ്രവാദികളും മറ്റു വിധ്വംസക ശക്തികളും അഴിഞ്ഞാടുന്നു. അക്രമസംഭവങ്ങൾ ഉണ്ടാകുമ്പോൾ പൊലീസ് കൈയുംകെട്ടി നോക്കിനില്ക്കുന്നു. ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളും തിരുവനന്തപുരത്തെ നടുക്കിയ ഗുണ്ടാ മാഫിയ വിളയാട്ടവും ആറ്റിങ്ങലിലെ പിങ്ക് പൊലീസിന്റെ ചെയ്തികളുമൊക്കെ സംസ്ഥാനത്തെ പൊലീസ് സംവിധാനം എത്ര ജീർണിച്ചെന്ന് വ്യക്തമാക്കുന്നു. നിലവിൽ ആഭ്യന്തരവകുപ്പിന് മാത്രമായി ഒരു മന്ത്രിയില്ല. മുഖ്യമന്ത്രി തന്നെയാണ് പൊലീസിന്റെ ചുമതലയും കൈയാളുന്നത്. അദ്ദേഹത്തിന് പൊതുഭരണം മുതൽ ന്യൂനപക്ഷക്ഷേമം വരെ ഒട്ടേറെ വകുപ്പുകൾ വേറെയും ഭരിക്കാനുണ്ട്. അവയ്ക്കൊക്കെ പുറമെയാണ് എടുത്താൽ പൊന്താത്ത ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം, കുറേക്കൂടി കഴിവും പ്രാഗത്ഭ്യവുമുള്ള മറ്റൊരാളെ അത് ഏല്പിക്കണമെന്ന മുറവിളി കുറേക്കാലമായി ഉയരുന്നുണ്ട്. അതിന് സാംഗത്യവുമുണ്ട്.
മുഖ്യമന്ത്രി തന്നെ ആഭ്യന്തരവകുപ്പ് കൈയാളണമെന്ന് ഭരണഘടനയിൽ വ്യവസ്ഥയില്ല. അങ്ങനെ അനുശാസിക്കുന്ന നിയമങ്ങളുമില്ല. 1957 ൽ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ തുടക്കകാലത്ത് മുഖ്യമന്ത്രി ഇ.എം.എസ് തന്നെയാണ് പൊലീസ് വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. എന്നാൽ അധികം താമസിയാതെ അതു തനിക്കുപറ്റിയ പണിയല്ലെന്ന് അദ്ദേഹത്തിന് ബോദ്ധ്യമായി. അതേത്തുടർന്ന് വി.ആർ. കൃഷ്ണയ്യരെ ആഭ്യന്തരവകുപ്പ് ഏല്പിച്ചു. 1959 ൽ വിമോചനസമരം തുടങ്ങുന്നതിന് തൊട്ടുമുമ്പ് സ്വതന്ത്രനായ കൃഷ്ണയ്യരിൽ നിന്ന് തനി പാർട്ടിക്കാരനായ അച്യുതമേനോനെ പൊലീസിന്റെ ചുമതലയേല്പിച്ചു. പക്ഷേ അക്കാലത്ത് ക്രമസമാധാന പരിപാലനം തുലോം ദുഷ്കരമായിരുന്നു. അങ്ങനെ അങ്കമാലിയിലും പുല്ലുവിളയിലും വെട്ടുകാട്ടുമൊക്കെ വെടിവയ്പുണ്ടായി. കത്തിക്കുത്തിലും നിരവധിപേർ കൊല്ലപ്പെട്ടു. 'അച്യുത മേനോൻ അറുകൊല മേനോൻ" എന്നൊരു മുദ്രാവാക്യം കേരളത്തിൽ അങ്ങോളമിങ്ങോളം അലയടിച്ചു. 1960 -64 കാലത്ത് പട്ടം താണുപിള്ളയുടെയും ആർ. ശങ്കറിന്റെയും മന്ത്രിസഭകളിൽ പി.ടി. ചാക്കോയായിരുന്നു ആഭ്യന്തരമന്ത്രി. എന്തുതന്നെ പ്രകോപനമുണ്ടായാലും വെടി വയ്ക്കരുതെന്ന് അദ്ദേഹം പൊലീസിന് കർശന നിർദ്ദേശം നല്കി. അതുകൊണ്ടു തന്നെ ബലപ്രയോഗം താരതമ്യേന കുറവായിരുന്നു. കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ ആഭ്യന്തരമന്ത്രിയെന്ന ഖ്യാതി നിഷ്പക്ഷമതികൾ ഇപ്പോഴും ചാക്കോയ്ക്കാണ് ചാർത്തി കൊടുക്കുന്നത്. 1967 -69 കാലത്ത് മുഖ്യമന്ത്രി ഇ.എം.എസ് തന്നെയായിരുന്നു ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ചത്. അദ്ദേഹം അക്കാര്യത്തിൽ തീരെ അപ്രാപ്തനെന്ന് വീണ്ടും തെളിയിച്ചു. വിദ്യാർത്ഥി സമരങ്ങൾ പോലും പൊലീസ് വെടിവയ്പിൽ കലാശിച്ചു. സർക്കാരിന്റെ പ്രതിച്ഛായയെ അതു വല്ലാതെ ബാധിച്ചു. ദൈനംദിനാടിസ്ഥാനത്തിൽ കത്തിക്കുത്തും ആസിഡ് ബൾബേറും പൊലീസ് ലാത്തിച്ചാർജ്ജും കണ്ണീർ വാതകപ്രയോഗങ്ങളും നടന്നു. ഘെരാവോ തൊഴിൽ സമരങ്ങളുടെ അവിഭാജ്യഘടകമായി മാറി. അതിനൊക്കെ പുറമേ നക്സൽ കലാപകാരികളുടെ ആഭിമുഖ്യത്തിൽ പൊലീസ് സ്റ്റേഷൻ ആക്രമണങ്ങളും പതിവായി. അച്യുതമേനോന്റെ ആദ്യ മന്ത്രിസഭയിലും രണ്ടാം മന്ത്രിസഭയുടെ ആരംഭകാലത്തും സി. എച്ച്. മുഹമ്മദ് കോയ ആയിരുന്നു ആഭ്യന്തരമന്ത്രി. പിന്നീട് കെ. കരുണാകരൻ ആ സ്ഥാനം ഏറ്റെടുത്തു. അപ്പോഴും നക്സൽ ശല്യം രൂക്ഷമായിരുന്നു. മാർക്സിസ്റ്റ് അക്രമവും പഴയപോലെ തുടർന്നു. മട്ടന്നൂർ ബസ് തീവയ്പ്, തലശേരി വർഗീയ ലഹള, നക്സൽ വർഗീസിന്റെ ഏറ്റുമുട്ടൽ കൊലപാതകം, നഗരൂർ, കിളിമാനൂർ, കുമ്മിൾ നക്സൽ ആക്രമണങ്ങൾ, അഴീക്കോടൻ രാഘവന്റെയും പി.കെ. അബ്ദുൾ ഖാദറിന്റെയും കൊലപാതകങ്ങൾ ഇവയൊക്കെ അച്യുതമേനോൻ സർക്കാരിന്റെ കാലത്താണ് ഉണ്ടായത്. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് നടത്തിയ അതിക്രമങ്ങൾ കേരള രാഷ്ട്രീയത്തിലെ ഏറ്റവും അപമാനകരമായ ഒരദ്ധ്യായമായിരുന്നു, പ്രത്യേകിച്ച് എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി രാജന്റെ തിരോധാനവും ദുരൂഹ മരണവും. 1977 -79 കാലത്ത് ആന്റണിയുടെയും പി.കെ. വാസുദേവൻ നായരുടെയും മന്ത്രിസഭകളിൽ കെ.എം. മാണിയായിരുന്നു ആഭ്യന്തരമന്ത്രി. തിരഞ്ഞെടുപ്പു കേസിലെ വിധിയുടെ അടിസ്ഥാനത്തിൽ മാണിക്ക് നിയമസഭാംഗത്വം നഷ്ടപ്പെട്ട കുറഞ്ഞയൊരു കാലയളവിൽ പി.ജെ. ജോസഫും പൊലീസ് വകുപ്പ് കൈയാളി. 1980 -81 കാലത്ത് ഇ.കെ. നായനാർ മുഖ്യമന്ത്രിയും ടി.കെ. രാമകൃഷ്ണൻ ആഭ്യന്തരമന്ത്രിയുമായിരുന്നു. പൊലീസ് അസോസിയേഷന്റെ ശക്തിപ്രകടനവും തൃശൂരിലെ ചുമട്ടു തൊഴിലാളികളുടെ പരാക്രമങ്ങളും വ്യാപകമായ ആർ.എസ്.എസ് - മാർക്സിസ്റ്റ് സംഘട്ടനങ്ങളും ഹരിപ്പാട്, ഏറ്റുമാനൂർ ക്ഷേത്രങ്ങളിൽ നടന്ന കവർച്ചയും ആ സർക്കാരിന്റെ പ്രതിച്ഛായ മൊത്തം തകർത്തു. തെങ്ങിന്റെ കുലയും മനുഷ്യന്റെ തലയും സംരക്ഷിക്കാൻ ഐക്യമുന്നണിക്ക് വോട്ടു ചെയ്യണമെന്ന് സി.എച്ച്. മുഹമ്മദ് കോയ നസ്യം പറഞ്ഞു.
1982 ൽ കെ. കരുണാകരൻ മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തിയപ്പോൾ ആഭ്യന്തരവകുപ്പ് വയലാർ രവിയെയാണ് ഏല്പിച്ചത്. എന്നാൽ ആഭ്യന്തരമില്ലാത്ത മുഖ്യമന്ത്രി സ്ഥാനത്തിന് പ്രതാപമില്ലെന്ന് അദ്ദേഹം അചിരേണ തിരിച്ചറിഞ്ഞു. മന്ത്രിസഭയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ വയലാറിൽ നിന്ന് ആഭ്യന്തരം വീണ്ടെടുക്കണമെന്ന് മുഖ്യമന്ത്രി തീരുമാനിച്ചു. നീണ്ടുനീണ്ടു പോയ ചർച്ചകൾക്കും വിവാദങ്ങൾക്കുമൊടുവിൽ വയലാർ രവി രാജിവച്ചു. കരുണാകരൻ ആഭ്യന്തരവകുപ്പ് തിരിച്ചെടുത്തു. അന്നു മുതൽ മുഖ്യമന്ത്രി തന്നെ ആഭ്യന്തര വകുപ്പ് കൈയാളണമെന്ന അലിഖിത നിയമം നടപ്പായി. ആഭ്യന്തര വകുപ്പ് കരുണാകരൻ ഏറ്റെടുത്തിട്ടും പൊലീസിന്റെ നടപടികളിൽ യാതൊരു മാറ്റവുമുണ്ടായില്ല. കീഴ്മാട് അന്ധവിദ്യാലയത്തിലും തങ്കമണിയിലും നടന്ന പൊലീസ് അതിക്രമങ്ങൾ ആ സർക്കാരിന്റെ തന്നെ പതനത്തിന് ഇടയാക്കി. 1987 ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയായി വന്നപ്പോൾ ആഭ്യന്തരവകുപ്പ് മറ്റാർക്കും വിട്ടുകൊടുത്തില്ല. പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിതനായ എ.പി. കുര്യനാണ് ഫലത്തിൽ പൊലീസ് കാര്യങ്ങൾ കൈയാളിയിരുന്നത്. മേലൊപ്പിടുന്ന ജോലി മാത്രമേ മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നുള്ളൂ. 1991 ൽ കരുണാകരൻ വീണ്ടും അധികാരത്തിലെത്തിയപ്പോഴും ആഭ്യന്തരവകുപ്പ് മറ്റാരെയും ഏല്പിച്ചില്ല. 1995 ൽ അദ്ദേഹം സ്ഥാനഭ്രഷ്ടനായി ആന്റണി മുഖ്യമന്ത്രിയായപ്പോഴും ആ പതിവു തെറ്റിച്ചില്ല. കരുണാകരനോളം കഴിവോ പ്രാഗത്ഭ്യമോ മെയ്വഴക്കമോ പൊലീസുകാരെ മേയ്ക്കുന്നതിലുള്ള പ്രാവീണ്യമോ ഉള്ള ആളായിരുന്നില്ല ആന്റണിയെങ്കിലും വകുപ്പ് അദ്ദേഹം തന്നെ കൈവശം വച്ച് അനുഭവിച്ചു. 1996 ൽ നായനാർ അധികാരത്തിൽ തിരിച്ചെത്തി. അപ്പോഴക്കേും പ്രായാധിക്യവും അനാരോഗ്യവും അദ്ദേഹത്തെ തളർത്തിയിരുന്നു. ഒരു മുഴുവൻ സമയ ആഭ്യന്തരമന്ത്രി അനിവാര്യവുമായിരുന്നു. എങ്കിലും ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏല്പിക്കാൻ അദ്ദേഹമോ പാർട്ടിയോ കൂട്ടാക്കിയില്ല. പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിതനായ പി.ശശി ആ ഉത്തരവാദിത്തം തന്നാൽ കഴിയുന്നവിധം നിറവേറ്റി. 2001 ൽ അധികാരം വീണ്ടെടുത്ത ആന്റണി ആഭ്യന്തരവകുപ്പ് സ്വന്തം കൈയിൽ വച്ചു. മാറാട് കലാപവും മുത്തങ്ങയിലെ ബലപ്രയോഗവും പോലെ സർക്കാരിന്റെ പ്രതിച്ഛായ തകർത്ത ഒരുപാടു സംഭവങ്ങൾ അക്കാലത്ത് അരങ്ങേറി. 2004 ൽ ആന്റണി രാജിവച്ച് ഉമ്മൻചാണ്ടി വന്നപ്പോഴും ആഭ്യന്തര വകുപ്പിന്റെ കാര്യത്തിൽ മാറ്റമുണ്ടായില്ല. മുഖ്യമന്ത്രിതന്നെ വകുപ്പ് കൈവശം വച്ചു. 2006 ൽ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ ആഭ്യന്തരവകുപ്പ് അദ്ദേഹത്തെ ഏല്പ്പിക്കാൻ പാർട്ടി കൂട്ടാക്കിയില്ല. മുഖ്യമന്ത്രിയുടെ അധികാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണെങ്കിലും ആഭ്യന്തരം കോടിയേരി ബാലകൃഷ്ണനെയാണ് ഏല്പിച്ചത്. വി.എസിന്റെ പ്രായാധിക്യവും ഭരണ പരിചയക്കുറവുമാണ് പാർട്ടി പുറമേയ്ക്കു പറഞ്ഞ കാരണങ്ങൾ. 2011 ൽ വീണ്ടും അധികാരത്തിൽ വന്ന ഉമ്മൻചാണ്ടി ആഭ്യന്തരവകുപ്പ് തന്റെ കൈവശം സൂക്ഷിക്കാനാണ് താത്പര്യപ്പെട്ടത്. ആഭ്യന്തരവകുപ്പ് കിട്ടിയാലേ മന്ത്രിസഭയിൽ ചേരുകയുള്ളൂവെന്ന് രമേശ് ചെന്നിത്തല ശഠിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു വർഷത്തിനുശേഷം ആഭ്യന്തരവും വിജിലൻസും തിരുവഞ്ചൂർ രാധാകൃഷ്ണന് കൈമാറി. സമീപകാലത്ത് കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ പൊലീസ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു. ഒരു പക്ഷേ പി.ടി. ചാക്കോയേക്കാൾ സമർത്ഥനും കാര്യശേഷി തെളിയിച്ചയാളുമായിരുന്നു തിരുവഞ്ചൂർ. അക്കാലത്ത് പൊലീസ് വെടിവയ്പ് തീരെയുമുണ്ടായില്ല. ലാത്തിച്ചാർജ്ജും കണ്ണീർ വാതകവും പോലും അപൂർവമായേ അരങ്ങേറിയുള്ളൂ. ലോക്കപ്പ് മരണങ്ങളും വിരളമായിരുന്നു. പൊലീസിന് അദ്ദേഹം പരമാവധി പ്രവർത്തന സ്വാതന്ത്ര്യം നല്കി. താക്കോൽ സ്ഥാനങ്ങളിൽ കഴിവുറ്റ ഉദ്യോഗസ്ഥരെ നിയമിച്ചു. ടി.പി. ചന്ദ്രശേഖരന്റെ കൊലയാളികളെ മുടക്കോഴിമലയിൽ പോയി അറസ്റ്റ് ചെയ്യാൻ വരെ കേരള പൊലീസ് ധൈര്യപ്പെട്ടു. വർഗീയ ലഹളകളോ വലിയ തോതിലുള്ള തീവ്രവാദ ആക്രമണമോ ഉണ്ടായില്ല. കലാപ കലുഷിതമായിരുന്ന കാസർകോടു പോലും ശാന്തമായി. കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തരവകുപ്പ് രമേശ് ചെന്നിത്തലക്ക് കൈമാറേണ്ടി വന്നു. അദ്ദേഹവും കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു കൊണ്ടുപോയി. കേരള ചരിത്രത്തിൽ ശാന്തിയും സമാധാനവും നിറഞ്ഞു നിന്ന ഒരു കാലഘട്ടമുണ്ടെങ്കിൽ അതു 2011 മുതൽ 2016 വരെ നീണ്ടു നിന്ന ഉമ്മൻചാണ്ടിയുടെ ഭരണകാലമായിരുന്നു. അഴിമതിയും കെടുകാര്യസ്ഥതയും സമുദായ പ്രീണനവും കൊണ്ട് ആകെ നിറം മങ്ങിയ ആ യു.ഡി.എഫ് സർക്കാരിന് ക്രമസമാധാന രംഗത്തുണ്ടായ പുരോഗതി ഭരണനേട്ടമായി ചിത്രീകരിക്കാനോ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനോ കഴിഞ്ഞില്ല. അടുത്ത തിരഞ്ഞെടുപ്പിൽ അവർ അനിവാര്യമായ പരാജയം ഏറ്റുവാങ്ങി.
ഇടതുപക്ഷ സർക്കാർ വീണ്ടും അധികാരത്തിൽ വന്നപ്പോൾ മുഖ്യമന്ത്രി തന്നെ ആഭ്യന്തരവകുപ്പ് ഏറ്റെടുത്തു. പൊലീസ് മേധാവി മാറി. പൊലീസ് ഉപദേശകൻ പുതുതായി വന്നു. കാര്യങ്ങൾ പണ്ടത്തേക്കാളും വഷളായി. മുമ്പ് സൂചിപ്പിച്ച രീതിയിലുള്ള അനിഷ്ട സംഭവങ്ങൾ അരങ്ങേറി. കഴിവും കാര്യപ്രാപ്തിയുമുള്ള മറ്റാരെയെങ്കിലും ആഭ്യന്തരവകുപ്പ് ഏല്പിക്കണമെന്ന ആവശ്യം അന്നുതന്നെ ഉയരാൻ തുടങ്ങിയതാണ്. പക്ഷേ, തുടർഭരണത്തിലും പൊലീസ് വകുപ്പ് കൈവിടാൻ മുഖ്യമന്ത്രി തയ്യാറല്ല. നമ്മുടെ മുഖ്യമന്ത്രിക്ക് ഇപ്പോൾ 77 വയസായി. പ്രായാധിക്യം മാത്രമല്ല, നിരവധി ആരോഗ്യപ്രശ്നങ്ങൾ വേറെയുമുണ്ട്. പൊതുഭരണ വകുപ്പിന്റെ ചുമതല തന്നെ ധാരാളമുണ്ട്. നയപരമായ കാര്യങ്ങൾ തീരുമാനിക്കാനുമുണ്ട്. മന്ത്രിമാർ മിക്കവാറും എല്ലാവരും തന്നെ പുതുമുഖങ്ങളാണ്. അതിന്റെ പകപ്പും അങ്കലാപ്പും അവർക്കുണ്ട്. ഭരണപരിചയമില്ലായ്മയുടെ പ്രയാസം മറികടക്കാൻ പലർക്കും കഴിഞ്ഞിട്ടില്ല. ഇങ്ങനെയൊരു സന്ദിഗ്ദ്ധ ഘട്ടത്തിലാണ് ആഭ്യന്തരവകുപ്പിന്റെ അധികഭാരം കൂടി മുഖ്യമന്ത്രി ചുമക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി മാത്രമല്ല, താക്കോൽ സ്ഥാനങ്ങളിലിരിക്കുന്ന പല ഉദ്യോഗസ്ഥരും തീരെ കഴിവുകെട്ടവരോ വലിയ അഴിമതിക്കാരോ ആണ്. അതുകൊണ്ടു തന്നെ ക്രമസമാധാന പരിപാലനവും കുറ്റാന്വേഷണവുമൊക്കെ കുത്തഴിഞ്ഞ അവസ്ഥയിലാണ്.
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നല്കലാണ് ഏതൊരു സർക്കാരിന്റെയും പ്രാഥമിക ചുമതല. വികസനവും ക്ഷേമപദ്ധതികളുമൊക്കെ അതുകഴിഞ്ഞേ വരൂ. ക്രമസമാധാന പരിപാലനത്തിൽ പരാജയപ്പെട്ടാൽ സർക്കാരിന്റെ മറ്റെല്ലാ നേട്ടങ്ങളും നിഷ്പ്രഭമാകും. അതിനാൽ ആഭ്യന്തരവകുപ്പിനു വേണ്ടി മുഴുവൻ സമയവും ചെലവഴിക്കാൻ കഴിവുള്ള ഉൗർജ്ജസ്വലനായ ഒരു മന്ത്രി ആവശ്യമുണ്ട്. 1964 ജനുവരിയിൽ പ്രധാനമന്ത്രി നെഹ്റുവിന് പക്ഷാഘാതമുണ്ടായപ്പോൾ അദ്ദേഹത്തിന്റെ ചുമതലകൾ നിർവഹിക്കാൻ ലാൽ ബഹാദൂർ ശാസ്ത്രിയെ വകുപ്പില്ലാമന്ത്രിയായി നിയമിച്ചുവെന്നാണ് ചരിത്രം. ഇതേ മാതൃക പിണറായി വിജയനും പരീക്ഷിക്കാവുന്നതാണ്. സ്വന്തം മന്ത്രിസഭയിലെ കഴിവും കാര്യപ്രാപ്തിയും തനിക്ക് പൂർണ വിശ്വാസവുമുള്ള ഒരംഗത്തിന് ആഭ്യന്തരവകുപ്പ് കൈമാറണം. മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരനായ എം.വി. ഗോവിന്ദൻ മാസ്റ്ററെയോ കുടുംബത്തിലെ രണ്ടാം സ്ഥാനക്കാരനായ പി.എ. മുഹമ്മദ് റിയാസിനെയോ ഏല്പിക്കുന്നതാവും ഉചിതം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |