
കുറെ നല്ല കാര്യങ്ങൾ ചെയ്യണം.അതിനായി സഹകരണ മേഖലക്ക് തന്നെ മാതൃകയായി പ്രവർത്തനം ആരംഭിച്ച ബ്രഹ്മഗിരി ഡവലപ്പ്‌മെന്റ് സൊസൈറ്റിഒടുവിൽ പ്രതീക്ഷകളെയെല്ലാം തകർത്തു. ഇപ്പോൾ അത് സി.പി.എം എന്ന പാർട്ടിക്ക് തന്നെ മാനഹാനിയായി മാറി.പാർട്ടിക്കാർ തന്നെ ബ്രഹ്മഗിരിക്കെതിരെ തിരിഞ്ഞതാണ് പാർട്ടിക്കുണ്ടായ ഏറ്റവും വലിയ തലവേദനയും.
സഹകരണ മേഖലയിൽ തൊഴിൽ ലഭ്യമാക്കുന്നതിനായി തുടങ്ങിയ ബ്രഹ്മഗിരി ഇപ്പോൾ കെടുകാര്യസ്ഥതയുടെ മകുടോദാഹരണമായി മാറി.കാർഷിക മേഖലയായ വയനാട്ടിൽ കാർഷിക വിളകൾക്കുണ്ടായ കേടും ,വിലയില്ലായ്മയും മേഖലയെ പിടിച്ചുലച്ചപ്പോൾ വയനാടൻ ജനത അവരുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനായി ക്ഷീരമേഖലയെയാണ് ആശ്രയിച്ചത്. ഇക്കാര്യത്തിൽ ക്ഷീരമേഖലയിലെ വിദ്ഗ്ധരുടെ ഉപദേശ നിർദേശത്തോടെയാണ് മൃഗപരിപാലനത്തിലൂടെ സമ്പത്ത് നേടുന്നതിന് വിവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് ബ്രഹ്മഗിരി ഡവലപ്പ്‌മെന്റ് സൊസൈറ്റി രൂപീകരിച്ചത്.
#
തുടക്കം അതിഗംഭീരം
വലിയ പ്രതീക്ഷയോടുകൂടിയായിരുന്നു സൊസൈറ്റിയുടെ പ്രവർത്തനം. തുടക്കത്തിലുള്ള പ്രവർത്തനവും ജനങ്ങളിൽ ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു,
അതിനിടെ മലയൽ മഞ്ഞാടിയിൽ സൊസൈറ്റിയുടെ കീഴിൽ മലബാർ മീറ്റ് ഫാക്ടറി എന്ന പേരിൽ മാംസ സംസ്‌ക്കാരണ ഫാക്ടറി സ്ഥാപിച്ചു. മലബാറിന്റെ വിവിധ മേഖലകളിലേയ്ക്ക് ഇവിടെ നിന്ന് മാംസം കയറ്റി അയക്കാൻ തുടങ്ങി. ഒട്ടുമിക്ക ജില്ലകളിലും ബ്രഹ്മഗിരിയുടെ ഔട്ട് ലെറ്റുകൾ സ്ഥാപിച്ചു. ഇതിലൂടെ ബ്രഹ്മഗിരിയിൽ നിന്നുള്ള മാംസ വിൽപ്പന തുടർന്നു. വളരെ പെട്ടെന്ന് തന്നെ ബ്രഹ്മഗിരിയുടെ മീറ്റ് പ്രശസ്തമായിതീർന്നു. ഓരോ മേഖലയിലും ഔട്ട് ലെറ്റുകൾ നേടിയെടുക്കുന്നതിനായി ആളുകൾ മൽസരമായിരുന്നു. ഉരുക്കളെയും കോഴികളെയും വളർത്തി ബ്രഹ്മഗിരിയ്ക്ക് നൽകുന്നതിന് വേണ്ടിയുള്ള സംവിധാനവും ഇതിനിടെ തന്നെ നടപ്പാക്കി. സൊസൈറ്റിയിൽ പണം നിക്ഷേപമായി സ്വീകരിച്ചു. അറുനൂറോളം പേർ പണം നിക്ഷേപിച്ചു. സൊസൈറ്റിയിൽ പണം നിക്ഷേപിച്ചവരിൽ കൂടുതൽപേരും സർക്കാർ ജീവനക്കാരായിരുന്നു. സർവ്വീസിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ച പിഎഫ് ഫണ്ട് ഉൾപ്പെടെയുള്ള തുകകളാണ് കുടുതൽപേരും നിക്ഷേപിച്ചത്.
വി.എസ്. അച്ചുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെയാണ് മലബാർ മീറ്റ് ഫാക്ടറി മലവയൽ മഞ്ഞാടിയിൽ ഉദ്ഘാടനം ചെയ്തത്. മുൻ എംഎൽഎ പി.കൃഷ്ണപ്രസാദ് ചെയർമാനായികൊണ്ടുള്ള ഭരണ സമിതിയായിരുന്നു സൊസൈറ്റിയിൽ ഭരണം നടത്തിവന്നത്. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ളതായിരുന്നു ഭരണ സമിതി. 212 തൊഴിലാളികളാണ് മീറ്റ് ഫാക്ടറിയിലുണ്ടായിരുന്നത്.ഇതിൽ 167 പേർ സ്ഥിരം തൊഴിലാളികളാണ്. മാസം ശരാശരി 35 ലക്ഷത്തോളം രൂപയാണ് ശമ്പള ഇനത്തിൽ നൽകേണ്ടിവരുന്നത്.
മീറ്റ് ഫാക്ടറിയിലേയ്ക്ക് ആവശ്യത്തിന് ഉരുക്കളെ കിട്ടാതെ വന്നു. ഇതോടെ ഫാക്ടറിയുടെ പ്രവർത്തനം താളംതെറ്റിതുടങ്ങി. കോഴിഫാമിനായി നൂറോളം കർഷകരാണ് സൊസൈറ്റിയിൽ മൂന്നര കോടിയോളം രൂപ നിക്ഷേപിച്ചത്. കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായാണ് പണം നിക്ഷേപിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളളവർ കമ്പനിയിൽ പണം നിക്ഷേപിക്കാൻ തയ്യാറായി.വൻ സമ്മർദ്ദം ഇക്കാര്യത്തിൽ ഉണ്ടായെന്ന് വേണം പറയാൻ.കമ്പനി വൻ ലാഭത്തിൽ ആകുമെന്നും മുടക്ക് മുതൽ വൻ ലാഭത്തിൽ തന്നെ വീണ്ടെടുക്കാൻ കഴിയുമെന്ന് മനക്കോട്ട കെട്ടിയവർക്കും കണക്ക് കൂട്ടലുകൾ തെറ്റി.കമ്പനി പൂട്ടിയതോടെ പണം തിരികെ ലഭിക്കാൻ നിയമ നടപടികളുമായി മുന്നോട്ട് പോവുകയാണ് കർഷകർ. കർഷകർക്ക് ആവശ്യമായ കോഴികളെ സൊസൈറ്റി തന്നെ നൽകുമെന്ന് അറിയിച്ചതിനെ തുടർന്ന് ലക്ഷങ്ങളാണ് സൊസൈറ്റി കൈപ്പറ്റിയത്. ജില്ലക്കകത്തും പുറത്തുനിന്നുമായിട്ടാണ് ഇത്തരത്തിൽ കർഷകരിൽ നിന്ന് പണം വാങ്ങിയത്.
#
നിക്ഷേപകർ മുടക്ക് മുതലിനായി യാചിക്കുന്നു
മാംസ സംസ്‌ക്കരണ ഫാക്ടറി പൂട്ടിയതോടെ നിക്ഷേപകരുടെ പണത്തിനും തുമ്പില്ലാതായി.
അതിനിടെ ചെയർമാൻ മാറി. ഫാക്ടറി പൂട്ടിയതോടെ തൊഴിലാളികളും ദുരിതത്തിലായി. പണിയെടുത്തതിന്റെ കൂലി ആവശ്യപ്പെട്ട് തൊഴിലാളികൾ രംഗത്തിറങ്ങി. സ്ഥിരം തൊഴിലാളികളോട് അവധിയിൽ പോകാൻ കമ്പനി ആവശ്യപ്പെട്ടു. അതിനിടെ പണം നിക്ഷേപിച്ച നിക്ഷേപകർ പണം തരികെ ആവശ്യപ്പെട്ട് കമ്പനിയെ സമീപിക്കാൻ ഒരുങ്ങി. സുൽത്താൻ ബത്തേരിയിൽ നടന്ന സിപിഎം വയനാട്ജി ല്ലാ സമ്മേളനത്തിലും ബ്രഹ്മഗിരി നിക്ഷേപ പ്രശ്നം ഉയർന്ന് വന്നു. പാർട്ടി നേതൃത്വം ഇടപ്പെട്ട് നിക്ഷേപം തിരികെ നൽകാമെന്ന് ഉറപ്പ് നൽകിയെങ്കിലും തുക ഭൂരിപക്ഷം പേർക്കും കിട്ടിയില്ല. തുടർന്നാണ് നിക്ഷേപകർ പ്രക്ഷോഭവുമായി രംഗത്ത് വരുകയും ബ്രഹ്മഗിരി ഓഫീസിന് മുന്നിൽ സമരം നടത്തുകയും ചെയ്തത്. പിന്നീട് മീറ്റ് ഫാക്ടറി തുറക്കുന്ന മുറയ്ക്ക് പണം നൽകാമെന്ന് അറിയിച്ചെങ്കിലും ഫാക്ടറി അടഞ്ഞ് തന്നെ കിടക്കുന്നു .നിക്ഷേപകർ സമരവുമായി രംഗത്തിറങ്ങുകയും ചെയ്തു.
നിക്ഷേപകർ സമരവുമായി രംഗത്ത് വരുകയും തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് വോട്ടില്ലെന്ന് സ്വന്തം വീടുകളിൽ പാർട്ടി പ്രവർത്തകർ പോലും പ്ലക്കാർഡ് ഉയർത്തുകയും ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത് നേരിയ തോതിലെങ്കിലും സിപിഎമ്മിനെ ബാധിച്ചു. ബ്രഹ്മഗിരി സ്ഥിതിചെയ്യുന്ന നെന്മേനിയിലും സമീപ നഗരസഭയിലും പഞ്ചായത്തിലും ഇത് സിപിഎമ്മിന് തിരിച്ചടിയാവുകയും ചെയ്തു.
കെടുകാര്യസ്ഥതയാണ് ബ്രഹ്മഗിരിയെ വിഴുങ്ങിയതെന്ന് വ്യക്തം.എന്നിട്ടും ഇത് പരിഹരിക്കാൻ വേണ്ട നടപടി പാർട്ടിയോ നേതൃത്വമോ സ്വീകരിച്ചില്ല. പാർട്ടി നേതൃത്വം ബ്രഹ്മഗിരി പ്രശ്നം കാര്യമായി കണ്ടതേയില്ല. പാർട്ടിയുടെ കയ്യിൽ നിന്നും പ്രശ്നം പുറത്തേയ്ക്ക് പോയതോടെ പ്രശ്നം നാട്ടിൽ മുഴുവൻ പാട്ടായി . ഒരു വിഷയവുമില്ലാതെ തലപുകഞ്ഞ് ആലോചിക്കുമ്പോഴാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ബ്രഹ്മഗിരി വിഷയം വീണു കിട്ടിയത്. അതോടെ അവരിത് പരമാവധി മുതലാക്കുകയും ചെയ്തു. ഇതിന് വേണ്ട എല്ലാ സപ്പോർട്ടുകളും പണം നിക്ഷേപിച്ചവരിൽ നിന്ന് ലഭിക്കുകയും ചെയ്തു.ഇന്നലെ വരെ പാർട്ടിക്കൊടി പിടിച്ചവർ ഒടുവിൽ പാർട്ടിക്ക് എതിരായി നിന്നു.ഇതിനെ തടയിടാൻ നേതൃത്വത്തിന് കഴിയാതെ വന്നു.
ബ്രഹ്മഗിരി നിക്ഷേപകരുടെ പ്രശ്നം രൂക്ഷമായിരിക്കുന്നതിനിടെയാണ് ബ്രഹ്മഗിരിയിലെ ഒരു ജീവനക്കാരൻ തന്നെ കള്ളപ്പണം ബ്രഹ്മഗിരിയിലെ നിക്ഷേപകരുടെ പേരിൽ ബത്തേരിയിലെ ഒരു ബാങ്കിലൂടെ വെളുപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്.ഇതോടെ ബാങ്കിനെതിരെയും കമ്പനിക്കെതിരെയും നിരവധി ആരോപണങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.യുഡിഎഫ് ബ്രഹ്മഗിരി വിഷയം ഏറ്റെടുത്തുകൊണ്ട് സമരവുമായി രംഗത്തിറങ്ങി. കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്നുവെന്ന് ആരോപിച്ച് യുഡിഎഫും ,ബിജെപിയും ബാങ്കിലേയ്ക്ക് മാർച്ച് നടത്തി. സഹകരണ മേഖലയിലൂടെ ജനങ്ങളുടെ സമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിനായി ചിലർ കഠിനദ്ധ്വാനം ചെയ്ത് കൊണ്ടുവന്ന സൊസൈറ്റിയാണ് കെടുകാര്യസ്ഥതയിൽ നാശത്തിന്റെ വക്കിലെത്തി നിൽക്കുന്നത്.നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി രണ്ട് മാസമെയുളളു.വയനാട്ടിൽ ഈ വിഷയം കെടാതെ കത്തുമെന്ന് ഉറപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |