SignIn
Kerala Kaumudi Online
Monday, 01 July 2024 1.08 AM IST

ചില തൂൺ ചിന്തകൾ

d

വാഹനങ്ങൾ ഇടിച്ചുകയറി നിരവധി പേരെ മരണത്തിലേക്ക് നയിച്ച കൊച്ചി മെട്രോയുടെ ചില തൂണുകളുടെ കഥ.....

കൊച്ചിയിൽ 1300 ഓളം തൂണുകൾക്ക് മുകളിലൂടെ കേരളത്തിന്റെ അഭിമാനമായി കൊച്ചി മെട്രോ പായാൻ തുടങ്ങിയിട്ട് അടുത്ത മാസം ഏഴ് വർഷമാകും. ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 25 ടെർമിനലുകളിൽ ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമായി ദിവസം ഒരു ലക്ഷത്തോളം യാത്രക്കാരെയും കയറ്റിയാണ് സഞ്ചാരം.

മുകളിൽ എ.സി. മെട്രോ കോച്ചുകൾ പോകുമ്പോൾ താഴെയുള്ള ചില തൂണുകൾ വാർത്തകളിൽ നിറയുന്നതിനെക്കുറിച്ചാണ് ഈ കുറിപ്പ്. 2013ൽ കൊച്ചി മെട്രോയുടെ നിർമ്മാണ പ്രവർത്തനത്തിന് കരാറുകാരനായ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തുടക്കം കുറിച്ചത് പ്രശസ്തമായ ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിന് സമീപത്തെ തൂണിന് അസ്ഥിവാരമിട്ടാണ്. ഗണപതി ഭഗവാന്റെ അനുഗ്രഹത്താലും മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃഗുണം കൊണ്ടും സേവന മേന്മയാലും നിർമ്മാണ മേന്മകൊണ്ടും കൊച്ചി മെട്രോ മുന്നേറുമ്പോൾ ചില തൂണുകൾ സൃഷ്ടിക്കുന്ന ദുഷ്പേരാണ് നമ്മുടെ വിഷയം. ഇടപ്പള്ളി പത്തടിപ്പാലത്തെ 357ാം നമ്പർ തൂണും ആലുവ മുട്ടത്തെ 187ാം നമ്പർ തൂണും കടവന്ത്ര എളംകുളത്തെ 825ാം നമ്പർ തൂണുമാണ് ഇവയിൽ പ്രധാനികൾ.

നിർമ്മാണത്തിലെ അപാകതയെ തുടർന്നാണ് പത്തടിപ്പാലത്തെ തൂൺ അറിയപ്പെട്ടത്. മറ്റു രണ്ടും അപകടങ്ങളുടെ പേരിലും. പത്തടിപ്പാലം തൂൺ ഏറെക്കാലം കൊച്ചി മെട്രോ റെയിൽ കമ്പനിക്കും നിർമ്മാണം നിർവഹിച്ച എൽ ആൻഡ് ടി കമ്പനിക്കും തലവേദന സൃഷ്ടിച്ചു. തൂണിന്റെ അടിത്തറയ്ക്ക് നേരിയ ഇളക്കം സംഭവിച്ചെന്ന സംശയത്തെ തുടർന്ന് കുറച്ചുനാൾ ഇതിലൂടെ ഒറ്റവരിയിൽ മാത്രമാക്കി മെട്രോ ഗതാഗതം. എൽ. ആൻഡ് ടി കമ്പനി തൂൺ ബലപ്പെടുത്തിയ ശേഷവും അതിന് മുമ്പും ഏറെ നാൾ ഇടപ്പള്ളിയിലൂടെ മെട്രോ കോച്ചുകൾ വേഗത കുറച്ചാണ് സഞ്ചരിച്ചത്.

അപകടങ്ങളുടെ

വൻനിര

അതേസമയം ആലുവ മുട്ടത്തെ 187ാം നമ്പർ തൂൺ നിരന്തരം അപകടങ്ങൾ കൊണ്ട് വാർത്തകളിൽ നിറഞ്ഞു. ഇക്കഴിഞ്ഞ ദിവസം ആന്ധ്രയിൽ നിന്ന് മത്സ്യം കയറ്റിവന്ന ലോറി തൂണിൽ ഇടിച്ചു കയറി ആന്ധ്രക്കാരായ ഡ്രൈവറും ക്ളീനറും മരണമടഞ്ഞു. ഏതാനും വർഷങ്ങൾക്കിടെ ഇതേ തൂണിൽ വാഹനങ്ങൾ ഇടിച്ച് അഞ്ചു പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കുമേറ്റിട്ടുണ്ട്. ഇതു കൂടാതെ ആലുവ മുതൽ ഇടപ്പള്ളി വരെ പല തൂണുകളിലും വാഹനങ്ങൾ രാത്രികളിൽ ഇടിച്ചുകയറി അപകടങ്ങൾ സൃഷ്ടിക്കുന്നതും ഇടയ്ക്കിടെ മരണങ്ങൾ ഉണ്ടാകുന്നതും പതിവാണെങ്കിലും മുട്ടം വളവിലെ 187ാം നമ്പർ തൂണിന്റെ യത്ര അപകടകാരിയല്ല. ഈ റീച്ചിൽ തൂണുകളുടെ കുറ്റമല്ല അപകടങ്ങൾക്ക് കാരണം. അപകടങ്ങളിൽ ഏതാണ്ടെല്ലാം തന്നെ സംഭവിച്ചത് രാത്രികളിലാണ്. ഇരുചക്രവാഹനങ്ങളിൽ ലഹരിക്കടിപ്പെട്ട് വരുന്നരും അമിതവേഗതയിൽ അശ്രദ്ധമായ ഡ്രൈവിംഗും ഡ്രൈവർ ഉറങ്ങിപ്പോകുന്നതും മറ്റുമായിരുന്നു മിക്കവാറും അപകടങ്ങൾക്കും വഴിവച്ചത്. ഈ മേഖലയിലെ സുന്ദരമായ റോഡിലൂടെ രാത്രികളിൽ പായുന്ന വാഹനങ്ങളാണ് ചെറിയൊരു കൈത്തെറ്റ്കൊണ്ട് തൂണിലേക്ക് ഇടിച്ചുകയറുന്നത്.

എന്നാൽ കടവന്ത്ര എളംകുളം വളവിലെ ആളെക്കൊല്ലിയായ 825-ാം നമ്പർ തൂണിന്റെ കാര്യം വ്യത്യസ്ഥമാണ്. 825, 826 തൂണുകളുടെ സ്ഥാനം വളവിലായതും റോഡിന്റെ ചരിവും തൂണിന് താഴെ മാത്രം റോഡ് അൽപ്പം ഉയർന്നു നിൽക്കുന്നതുമാണ് അപകടത്തിലേക്ക് നയിക്കുന്നത്. രാത്രി സൂപ്പർ ബൈക്കുകളിൽ പായുന്നവരാണ് രണ്ട് തൂണുകളിലേക്കും ഇടിച്ചുകയറി അപകടങ്ങൾ സൃഷ്ടിക്കുന്നത്. നാലുവർഷത്തിനിടെ 14 ഇരുചക്രവാഹനക്കാരുടെ ജീവനുകൾ ഈ തൂണിൽ പൊലിഞ്ഞു. ഇവരിൽ 10 പേരുടെ മരണമുണ്ടായത് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിലുമാണ്. കഴിഞ്ഞ മാർച്ച് ഒമ്പതിനാണ് ഏറ്റവും ഒടുവിലത്തെ അപകടം. അതാകട്ടെ പതിവിന് വിരുദ്ധമായി പകലാണ് സംഭവിച്ചത്.

സൂപ്പർ ബൈക്കുകളിൽ രാത്രി വേഗപരീക്ഷണം നടത്തുന്ന യുവാക്കളുടെ കാലനായി മാറുകയായിരുന്നു 825-ാം നമ്പർ തൂൺ. ശ്രദ്ധയൊന്നു പാളിയാൽ തൂണിലേക്ക് ഇടിച്ചുകയറുന്ന ബൈക്കുകളിലുള്ളവരെ ജീവനോടെ കിട്ടിയാൽ ഭാഗ്യം. ബൈക്കുകളും ഛിന്നഭിന്നമാവുകയായിരുന്നു പതിവ്. ബാരിക്കേഡുകൾ വച്ചും സിഗ്നലുകൾ സ്ഥാപിച്ചും അപകടങ്ങൾ ഒഴിവാക്കാനുള്ള സിറ്റി പൊലീസിന്റെ ശ്രമങ്ങൾ പരാജയവുമായി. മാസത്തിൽ ഒരു അപകടമെങ്കിലും ഇവിടെ പതിവായിരുന്നു. മാർച്ച് ഒമ്പതിന് പകൽ 23കാരനായ യുവാവ് അമ്മയ്ക്കൊപ്പം ഷോറൂമിലെത്തി ടെസ്റ്റ് റൈഡിന് വാങ്ങിയ ബൈക്കിന്റെ പരീക്ഷണ ഓട്ടത്തിനിടെയാണ് തൂണിലിടിച്ച് കയറിയത്. ഈ മരണത്തോടെ പൊലീസും കെ.എം.ആർ.എൽ അധികൃതരും ഉണർന്നു. ഇവർ സ്ഥലത്ത് സംയുക്ത പരിശോധന നടത്തി. തൂണിനെ താഴെയുള്ള പൈൽ ക്യാപ്പിന്റെ ഭാഗം ഉയർന്നു നിൽക്കുന്നതാണ് അപകടങ്ങൾക്ക് കാരണമെന്ന് കണ്ടെത്തി. ഒറ്റനോട്ടത്തിൽ തിരിച്ചറിയാവുന്ന അപകട കാരണം കണ്ടെത്താൻ 14 ജീവനുകൾ പൊലിയേണ്ടി വന്നുവെന്നു മാത്രം. ക്ഷിപ്രവേഗത്തിൽ ഇവിടെ റോഡിന്റെ അപാകതകൾ പരിഹരിച്ച ശേഷം ഇതുവരെ പിന്നെ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല.

ഈ തൂൺ അപകടങ്ങൾക്ക് കെ.എം.ആർ.എല്ലിനെയോ പൊലീസിനെയോ മാത്രം പഴിച്ചതുകൊണ്ടു കാര്യമില്ല. വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധയാണ് പ്രധാന വില്ലൻ. മുട്ടത്തും എളംകുളത്തും കൂടാതെ മറ്റിടങ്ങളിലെ ഒരു പ്രശ്നവുമില്ലാത്ത തൂണുകളിലും വാഹനങ്ങൾ ഇടിച്ചു കയറി- അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ആവശ്യത്തിന് വീതിയുള്ള നല്ല റോഡുകൾ തന്നൊണ് മെട്രോ തൂണുകൾക്ക് കീഴെയുള്ളത്. വീതിയിലുള്ള മീഡിയനുകൾക്ക് മദ്ധ്യത്തിലുമാണ് തൂണുകളുടെ നിൽപ്പും. എന്നിട്ടും ഈ തൂണുകളിലേക്ക് ഇടിച്ചുകയറുകയാണ് വാഹനങ്ങൾ. അപകട മേഖലയിലെ തൂണുകളിലെല്ലാം മെട്രോ അധികൃതർ റിഫ്ളക്ടറുകളും പതിപ്പിച്ചിട്ടുണ്ട്. ഇനിയെങ്കിലും അപകടങ്ങൾ ഉണ്ടാകാതിരിക്കട്ടെ... ജീവനുകൾ പൊലിയാതിരിക്കട്ടെ... കൊച്ചിക്കാരുടെ പ്രാർത്ഥന ഇപ്പോൾ ഇതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOCHI METRO
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.