തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ 15 ലക്ഷം ഫയലുകൾ കെട്ടിക്കിടക്കുന്നുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കണക്കുകൾ പ്രകാരം 2.99 ലക്ഷം ഫയലുകളേ തീർപ്പാക്കാനുള്ളൂവെന്നും വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. അതേസമയം, കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടി പ്രകാരം 2022 ജനുവരി മുതൽ ഡിസംബർ വരെ 17 ലക്ഷം ഫയലുകൾ കെട്ടിക്കിടക്കുന്നുണ്ട്. ഇതിൽ 9.55 ലക്ഷം ഫയലുകൾ തീർപ്പാക്കി. ശേഷിച്ച 7.89 ലക്ഷം ഫയലുകളെ കുറിച്ച് വകുപ്പ് മിണ്ടുന്നില്ല. 2023ലെ കെട്ടിക്കിടക്കുന്ന ഫയലുകളെ കുറിച്ചും വാർത്താക്കുറിപ്പിൽ പറയുന്നില്ല. സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സോഫ്‌റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുന്ന ജോലികൾ നടക്കുകയാണ്. ഇതിലൂടെ, ഏതെങ്കിലും ഒരു വകുപ്പുമായി ബന്ധപ്പെട്ട് പലപ്പോഴായി സൃഷ്ടിക്കപ്പെട്ട ഫയലുകൾ ഒരുമിച്ചാക്കുകയാണ് ചെയ്യുന്നത്. ഇത് ഒരുമിച്ചായാലും നേരത്തെയുള്ള ഫയൽ അങ്ങനെ നിലനിൽക്കും. ഇക്കാര്യം പറയാതെയാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഫയലുകളുടെ എണ്ണം കുറഞ്ഞെന്ന് അവകാശപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |