സഫലമീയാത്ര എന്ന കവിത എൻ.എൻ. കക്കാട് അവസാനിപ്പിക്കുന്ന വരികൾ എത്ര ആർദ്രം…..
കാലമിനിയുമുരുളും…...
പിന്നെയോരോരോ തളിരിനും പൂവരും കായ് വരും
അപ്പോഴാരെന്നുമെന്തെന്നുമാർക്കറിയാം
നമു ക്കിപ്പൊഴീ ആർദ്രയെ
ശാന്തരായ്, സൗമ്യരായ് വരവേല്ക്കാം
ജീവിതത്തിലെ ഓരോനിമിഷവും എത്ര വിലയേറിയതാണെന്നു നമ്മെ ഓർമ്മിപ്പിക്കുന്ന കവിത... ഓരോ നിമിഷവും മുഴുവനായും ഉൾക്കൊണ്ട് അറിഞ്ഞ് ആസ്വദിച്ച് ജീവിക്കണമെന്ന സന്ദേശമുൾക്കൊള്ളുന്ന, ജാപ്പനീസ് ജീവിത രീതികളെ ആധാരമാക്കിയുള്ള പുസ്തകമായ ഇച്ചിഗോ ഇച്ചൈ (Ichigo Ichie – Hector Garcia & Francesc Miralles)പറയുന്നു: കടന്നു പോകുന്ന ഒരു നിമിഷം പോലും നമുക്കു തിരിച്ചു കിട്ടില്ല. ചെറി മരങ്ങൾ പൂക്കുന്നതും അവയിൽ ആദ്യത്തെ പക്ഷി വന്നിരിക്കുന്നതുമൊക്കെ ഏറെ ആകാംക്ഷയോടെ ജപ്പാൻകാർ കാത്തിരിക്കും. പ്രകൃതിയുടെ ഇത്തരം ഓരോ ചലനങ്ങളും അവർ ഉത്സവമായി ആഘോഷിക്കുന്നു.
2018 ലെ പ്രളയത്തിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കിടെയാണ് ഞാനാദ്യമായി നീലക്കുറിഞ്ഞികൾ പൂത്തത് കാണുന്നത്. മനുഷ്യന്റെ ദുരിതങ്ങളുടെ നടുവിൽ നിന്ന്. ഒരുപാടു ചവർപ്പുനീർ കുടിച്ചിറക്കി ഒടുവിൽ കിട്ടിയ ഇത്തിരി മധുരം! അതുകൊണ്ടു തന്നെ ആ യാത്രയുടെ ഒരു
ചിത്രം.. കൊളുക്കു മലയ്ക്കു സമീപം ഞങ്ങൾക്കു വഴികാട്ടിയ ഗോത്രവർഗ സുഹൃത്തുക്കൾ പറയുകയുണ്ടായി… ഞങ്ങളീ ഉദ്യാനത്തിൽ ചെരുപ്പിട്ടു പ്രവേശിക്കില്ല… അത്രയ്ക്കു പവിത്രമാണു ഞങ്ങൾക്കീയിടം… ഈയൊരു വസന്തത്തിനായുള്ള കാത്തിരിപ്പാണു ഞങ്ങളുടെ പന്ത്രണ്ടു വർഷം ഓരോ വസന്തപഞ്ചമിയിലും എന്റെ വീടിനു പിന്നിൽ മരക്കൊമ്പിലിരുന്ന് മദിച്ചു പാടുന്ന പൂങ്കുയിൽ എത്ര ആനന്ദമാണെനിക്കു നൽകുന്നത്! വിഷുപ്പക്ഷി കൃത്യമായി പാടിയിരുന്ന വിഷുക്കാലം ഇന്ന് ഓർമ്മയായി. കഴിഞ്ഞ
മഴക്കാലത്ത് അമാവാസി നാളിൽ വീടിനു പിന്നിലാകെ മിന്നാമിന്നികൾ ഒരുക്കിയ ഇന്ദ്രജാലം കണ്ട് എന്റെ മോൾ അത്ഭുതപ്പെട്ടുപോയി. കുട്ടിക്കാലത്തു അമാവാസി നാളിൽ മുറ്റത്തെ മാവ് ഒരു മിന്നാമിന്നിക്കൂടാരമായി തോന്നിച്ചിരുന്ന ഓർമ്മ എനിക്കുണ്ട്. ജമ്മുവിൽ ആർമി അറ്റാച്ച്മെന്റിൽ രാത്രി ഡ്യൂട്ടി ചെയ്യുമ്പോൾ മിന്നാമിന്നികൾ നിറഞ്ഞ ഒരു താഴ്വാരം ഒരുചെറുകുന്നിൽ നിന്നു കണ്ട കാഴ്ചയും ഓർമ്മയിലെ തേൻ മഴയാണ്.
ഓരോ നിമിഷവും എത്ര വിലപ്പെട്ട നിധിയാണെന്നു നമ്മെ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ട് ഈ മഹാമാരിക്കാലം! പ്രിയപ്പെട്ട പലരും നമ്മുടെ ഓർമ്മയായി മാറി. 2021 മേയ് 28ന് എന്റെ ആദ്യത്തെ ഡി.ജി.പിയായിരുന്ന രാജ്ഗോപാൽ നാരായൺ സാർ ഈ ലോകത്തോടു വിടപറഞ്ഞു. ഒരു ദിവസം നാഷണൽ പൊലീസ് അക്കാഡമിയിൽ ഞങ്ങൾ കേരള കേഡർകാരായ ഓഫീസർമാർക്ക് അറിയിപ്പുകിട്ടി; വൈകിട്ട് കേരള ഡി.ജി.പിക്കൊപ്പം ചായ കുടിക്കാൻ ഞങ്ങളെ ക്ഷണിച്ചിരിക്കുന്നു. രാജ്ഗോപാൽ നാരായൺ എന്നാണ് അദ്ദേഹത്തിന്റെ പേര്. ഞങ്ങൾ അദ്ദേഹത്തിന്റെ അടുത്തെത്തി സ്വയം പരിചയപ്പെടുത്തുകയാണ്. ഹസ്തദാനം ചെയ്യാനായി കൈനീട്ടാതിരുന്ന എന്നോട് വളരെ 'ബോൾഡ് "ആയി ഹസ്തദാനം ചെയ്യാൻ ശീലിക്കണം എന്ന് സൗമ്യനായി അദ്ദേഹം പറഞ്ഞു. ഞാൻ എന്റെ ബാന്റേജിട്ട വിരലോടുകൂടിയ വലതു കൈ വേഗം നീട്ടി തോക്കു തുറക്കുന്നതു പരിശീലിക്കുന്നതിനിടെ ചെറിയ പരിക്കു പറ്റിയ കാര്യം പറഞ്ഞു. ഏറെ സൗമ്യതയോടെ എന്നാൽ ദൃഢസ്വരത്തിൽ പരിശീലനം കുടുംബം എല്ലാ കാര്യങ്ങളും ചോദിച്ചറിഞ്ഞു. പരിശീലനം പൂർത്തിയാക്കി കേരളത്തിലെത്തിയ ഞങ്ങൾ പൊലീസ് ആസ്ഥാനത്തെത്തി ഡി.ജി.പിയെ ഔപചാരികമായി സന്ദർശിച്ചു. എന്നെ കണ്ണൂരിലേക്കാണു പരിശീലനത്തിനു നിയോഗിച്ചിരിക്കുന്നത്. യാതൊരു സങ്കോചവും കൂടാതെ ക്രമസമാധാനം കൈകാര്യം ചെയ്യാൻ പഠിക്കാനാണ് കണ്ണൂർ ജില്ലയിലേക്ക് അയയ്ക്കുന്നത്. എല്ലാ ജോലിയും പരിശീലിക്കണം എന്നു പറഞ്ഞു. കണ്ണൂരിലെ എന്റെ പരിശീലനം പൂർത്തിയാകുന്ന ദിവസം ഡി.ജി.പി പൊലീസ് ഗെയിംസ് സമാപന സമ്മേളനത്തിലെ മുഖ്യാതിഥിയായി എത്തിയിട്ടുണ്ട്. നടത്തിപ്പു ചുമതലകളിൽ ചിലതുള്ളതിനാൽ ഓടി നടന്നിരുന്ന എന്നെ അദ്ദേഹം വിളിപ്പിച്ചു. തൊട്ടടുത്ത കസേരയിലിരിക്കാൻ പറഞ്ഞു. 'സന്ധ്യയെ ഷൊർണൂർ എ.എസ്.പിയായി നിയമിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ സബ്ഡിവിഷനാണ്. തമിഴ്നാട് അതിർത്തിയായതു കൊണ്ട് ധാരാളം കേസുകളുണ്ടാകും. നന്നായി ജോലികൾ പഠിക്കാൻ അവസരം ലഭിക്കും". എന്നിട്ട് ഗെയിംസിനെത്തിയിരുന്ന പാലക്കാട് എസ്.പി ഡേവിഡ് സാറിനെ വിളിപ്പിച്ച് അടുത്തിരുത്തി പറഞ്ഞു. ' നാളെ ഡേവിഡു പോകുമ്പോൾ സന്ധ്യയെ ട്രെയിനിൽ ഒപ്പം കൂട്ടിക്കോളൂ. സബ്ഡിവിഷനെ സംബന്ധിച്ച് ബ്രീഫിംഗ് ട്രെയിനിൽ വച്ചാകാമല്ലോ".
ഡി.ജി.പി ഏർപ്പെടുത്തിയിരിക്കുന്ന '‘Indepth Inspection" ഹെഡ്കോൺസ്റ്റബിൾമാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന പരിശീലനം അങ്ങനെയങ്ങനെ തികഞ്ഞ പ്രൊഫഷനിലസത്തിന്റെ എത്രയെത്ര ഉദാത്ത മാതൃകകൾ ഉൾക്കൊണ്ടു പരിശീലിക്കാനുള്ള അവസരമാണു ലഭിച്ചത് ! 1991 ൽ റിട്ടയർ ചെയ്തെങ്കിലും എല്ലാ വർഷവും അങ്ങോട്ടു വിളിച്ചില്ലെങ്കിൽ ഇങ്ങോട്ടു വിളിച്ച് പുതുവർഷാശംസകൾ നേരാൻ ഒരിക്കൽ പോലും അദ്ദേഹം മറന്നില്ല. ഓരോ പ്രൊമോഷൻ വരുമ്പോഴും വിളിച്ച് അഭിനന്ദിക്കാനും മറക്കില്ല. അദ്ദേഹത്തിന്റെ മരണത്തോടെ പ്രൊഫഷനിൽ ഉണ്ടായിരുന്ന സനാഥത്വം ദീപ്തമായ ഓർമ്മയായി. എനിക്കു മാത്രമല്ല മറ്റനേകം ഓഫീസർമാർക്ക് 'മൃദു ഭാവേ ദൃഢകൃത്യേ" എന്ന കേരള പൊലീസിന്റെ ആപ്തവാക്യത്തിന്റെ ചലിക്കുന്ന രൂപം നഷ്ടപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |