ഹരിതമിഷന്റെ ഉറവിട ഖരമാലിന്യ സംസ്കരണത്തിലൂന്നിയ നിർണായകമായ മുന്നേറ്റത്തിൽ മികച്ച് നിൽക്കുന്ന ഒരു മുനിസിപ്പാലിറ്റിയാണു കുന്നംകുളം. അടുത്ത കേരളപിറവിക്കു മുമ്പ് മുനിസിപ്പാലിറ്റിയിലെ മുഴുവൻ വീടുകളിലും ബയോഡൈജസ്റ്റർ സ്ഥാപിക്കുകയാണ് കുന്നംകുളത്തുകാരുടെ ലക്ഷ്യം. ഇപ്പോൾ 25 ശതമാനം വീടുകളിലേ ഈ സംസ്കരണ സമ്പ്രദായമുള്ളൂ. എല്ലാ വീട്ടുകാരും അജൈവമാലിന്യം നീക്കം ചെയ്യാൻ ഹരിതകർമ്മ സേനയുമായി കരാർ ഒപ്പുവയ്ക്കും. ഇപ്പോൾ 50 ശതമാനം വീടുകൾ മാത്രമേ ഈ സേവനം ഉപയോഗപ്പെടുത്തുന്നുള്ളൂ. ഒപ്പം കമ്പോളത്തിലെയും കടകളിലെയും മറ്റും ജൈവമാലിന്യം ശേഖരിച്ച് വിൻഡ്രോ കമ്പോസ്റ്റ് ചെയ്യും. കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഖരമാലിന്യ ശുചിത്വ മുനിസിപ്പാലിറ്റിയാകും. മാലിന്യസംസ്കരണ പരിപാടിയുടെ സിരാകേന്ദ്രം നാലേക്കർ വരുന്ന ഗ്രീൻ പാർക്കാണ്.
2017 ലാണ് ഞാൻ അവിടം ആദ്യം സന്ദർശിക്കുന്നത്. അന്നും ഇന്നും തമ്മിൽ എന്തൊരു വ്യത്യാസം! കുന്നംകുളത്തിന്റെ അഴുക്കു മുഴുവൻ കൊണ്ടുപോയി തള്ളിയിരുന്ന ട്രഞ്ചിംഗ് ഗ്രൗണ്ടായിരുന്നു അവിടം. പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ ഐ.ആർ.ടി.സിയുടെ സഹായത്തോടെ ലെഗസി വേസ്റ്റ് നീക്കം ചെയ്ത് ജൈവമാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചു. പറമ്പിൽ നല്ലഭാഗം മരങ്ങളും വാഴത്തോപ്പുമാണ്. ഗ്രീൻ പാർക്കിലെ ആദ്യത്തെ കെട്ടിടം ജൈവവള ഉത്പാദന കേന്ദ്രമാണ്. സമത എന്നാണ് സംരംഭക യൂണിറ്റിന്റെ പേര്. ഹോട്ടലുകളിൽ നിന്നും കടകളിൽ നിന്നും ശേഖരിക്കുന്ന ജൈവമാലിന്യം വിൻഡ്രോ കമ്പോസ്റ്റിംഗ് വഴി വളമാക്കി മാറ്റുകയാണിവിടെ. ഇതിനായി കേന്ദ്രീകൃത സംവിധാനമാണ് ഉപയോഗപ്പെടുത്തുന്നത്.
മറ്റു സ്ഥലങ്ങളിൽ വിൻഡ്രോ പരാജയപ്പെടാനുള്ള ഒന്നാമത്തെ കാരണം മാലിന്യം വേർതിരിക്കാതെ കമ്പോസ്റ്റാക്കാൻ ശ്രമിച്ചതാണ്. ഐശ്വര്യശ്രീ, സേവനശ്രീ എന്നീ രണ്ട് കുടുംബശ്രീ സംരംഭക സംഘങ്ങൾ ഉറവിടത്തിൽ നിന്നുതന്നെ മാലിന്യം വേർതിരിച്ച് ശേഖരിച്ച് ഗ്രീൻ പാർക്കിലെത്തിക്കുന്നു. ഇവിടെ ഉപയോഗിക്കുന്ന ഐ.ആർ.ടി.സിയുടെ ഉത്പന്നമായ ചകിരിച്ചോർ ഇനോക്കുലം ചേർന്ന മിശ്രിതം കമ്പോസ്റ്റിംഗിനു വളരെ ഫലപ്രദമാണ്. കമ്പോസ്റ്റിനു കൃഷിക്കാരുടെ ഇടയിൽ നല്ല ഡിമാന്റാണ്. കാരണം നിശ്ചിത ഇടവേളകളിൽ ഗുണനിലവാരം പരിശോധിച്ചും സ്യൂഡോമോണസും ടൈക്കോഡർമയും അടക്കമുള്ള സൂക്ഷ്മാണു വളങ്ങൾ ചേർത്ത് മൂല്യാധിഷ്ഠിതമാക്കിയുമാണ് ഇവിടെ കമ്പോസ്റ്റ് വിൽക്കുന്നത്.
രണ്ടാമത്തെ കെട്ടിടം ഹരിതകർമ്മസേനയുടേതാണ്. വേസ്റ്റ് പാക്കറ്റുകൾ വീടുകളിൽ നിന്ന് എടുക്കില്ല. വീടിനു മുന്നിൽ ചിതറിയിടണം. മാലിന്യമില്ലാത്തത് മാത്രം പെറുക്കിയെടുക്കും. ഇവ ഗ്രീൻപാർക്കിലെത്തിച്ച് കൺവെയർ ബെൽറ്റ് വഴി ഇടുമ്പോൾ ഇരുവശങ്ങളിലും സേനാംഗങ്ങൾ നിന്ന് വിവിധതരം സാധനങ്ങൾ പെറുക്കിയെടുക്കും. ഓരോരുത്തർക്കും പ്രത്യേക വേസ്റ്റ് നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്. അജൈവ വസ്തുക്കൾ വേർതിരിച്ച് നൽകണമെന്ന ആവശ്യം ആദ്യമൊക്കെ എതിർപ്പ് ഉണ്ടാക്കിയെങ്കിലും ഇപ്പോൾ വീട്ടുകാർ സഹകരിക്കുന്നു. ഹരിതകർമ്മസേന തന്നെയാണ് ചകിരിച്ചോറ് ഇനോക്കുലം മിശ്രിതം വീടുകളിലെത്തിച്ചു കൊടുക്കുന്നതും, വീട്ടുകാർക്ക് ആവശ്യമില്ലെങ്കിൽ കമ്പോസ്റ്റ് കിലോയ്ക്ക് അഞ്ച് രൂപ നൽകി തിരികെ വാങ്ങുന്നതും. യൂസർഫീക്ക് പുറമേ പ്ലാസ്റ്റിക് വിറ്റുകിട്ടുന്ന പണവും ഇവർക്കു തന്നെയാണ്. ഇതും സംരംഭകത്വ മാതൃകയിലാണ്. 10500 രൂപ വീതമാണ് ഇവർക്ക് മാസം കിട്ടുന്നത്. മുഴുവൻ വീടുകളിൽ നിന്നും കളക്ഷൻ ലഭിക്കുന്നതോടു കൂടി ഇത് 15,000 ആകും.
മൂന്നാമത്തെ വലിയ ഹോൾ ചകിരിമില്ലാണ്. ചകിരിച്ചോറിനാണിത്. 15 രൂപയ്ക്ക് പുറത്തു നിന്നും മാലിന്യ സംസ്കരണത്തിനായി വാങ്ങിയിരുന്ന ചകിരിച്ചോറ് ഇനോക്കുലം മിശ്രിതം 10 രൂപയ്ക്ക് സ്വയം ഉണ്ടാക്കുകയാണ് . ഹരിത എന്ന കുടുബശ്രീ യൂണിറ്റാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇവർക്ക് 10,000 രൂപയേ കിട്ടുന്നുള്ളൂ. ഒരു ദിവസം 5000 തൊണ്ട് മാത്രമേ അടിക്കാനാവൂ. റോട്ടറി ക്രഷ് സാങ്കേതികവിദ്യ കൂടി കൊണ്ടുവന്നാൽ 6000 തൊണ്ടുകളെങ്കിലും അടിക്കാം. ഇതോടെ ഇഞ്ചികൃഷിക്കാർക്ക് സൗജന്യമായി കൊടുത്തിരുന്ന ബേബി ഫൈബറിന്റെ അളവ് കുറയ്ക്കുകയും ചെയ്യാം. അങ്ങനെയായാൽ ഇവർക്കും മാസം 15000 ഉറപ്പാക്കാനാകും.
79 പേർ ഗ്രീൻപാർക്കുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. ഇതു വൈകാതെ 100 എങ്കിലുമാകും. ജീവിതവൃത്തിക്കായി ഇത് തിരഞ്ഞെടുത്തവരാണ് ഇവരെല്ലാം. ചെയ്യുന്ന ജോലിയെക്കുറിച്ച് ഇവർക്ക് വലിയ അഭിമാന ബോധമുണ്ട്. മാലിന്യസംസ്കരണം ഭാരിച്ച ബാദ്ധ്യതയായിട്ടാണ് പലരും കാണുന്നത്. എന്നാൽ കുന്നംകുളം മുനിസിപ്പാലിറ്റിയിൽ നിങ്ങൾ ചെല്ലൂ. വമ്പൻ ലാഭമുള്ള ഒരു വ്യവസായമായി അവർ അതിനെ മാറ്റിയിരിക്കുന്നു. 2019 - 2020ൽ 15 ലക്ഷം രൂപയെങ്കിലും നീക്കിയിരിപ്പ് ഉണ്ടാവേണ്ടതാണ്. ലോക്ക്ഡൗൺ വന്നതു മൂലം
220 ടൺ ജൈവവളം സ്റ്റോക്കായിട്ട് ഇരിക്കുകയാണ്. 2020 - 21ൽ രണ്ട് ലക്ഷം രൂപ അറ്റാദായമുണ്ട്.
സ്വാതന്ത്ര്യദിനത്തിനു മൂന്നാം വാർഡ് കേരളത്തിലെ ആദ്യത്തെ സമ്പൂർണ ശുചിത്വ പദവി കൈവരിച്ചു. ചിങ്ങം ഒന്നിന് അഞ്ചാം വാർഡും ലക്ഷ്യം നേടി. രാഷ്ട്രീയ - സാംസ്കാരിക പ്രവർത്തകർ പങ്കാളികളായുള്ള ജനകീയ യജ്ഞമാണ് കുന്നംകുളത്തുള്ളത്. പ്രശസ്ത ഗാനരചയിതാവ് ബി.ടി. ഹരിനാരായണനാണ് സിഗ്നേച്ചർ സോംഗ് തയ്യാറാക്കിയിട്ടുള്ളത്. നഗരസഭയുടെ മാലിന്യ സംസ്കരണ അംബാസഡർ നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമനാണ്. സ്വാതന്ത്ര്യദിനത്തിൽ വൈകിട്ട് ഓരോ വീടിനു മുന്നിലും ശുചിത്വദീപം തെളിച്ച് മാലിന്യത്തിൽ നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |