2014-ൽ മാരാരിക്കുളം കടപ്പുറത്തു മത്സ്യത്തൊഴിലാളി കുടംബങ്ങളിൽ നിന്നും എല്ലാ വിഷയങ്ങൾക്കും എ+ കിട്ടിയ കുട്ടികളുടെ എണ്ണം 6 മാത്രമായിരുന്നു. 2021-ൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ+ കിട്ടിയ കുട്ടികളുടെ എണ്ണം 29. ഇതു പ്രതിഭാതീരം പദ്ധതിയിൽ പഠിതാക്കളായ ഏറ്റവും പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കളായ 152 കുട്ടികളിൽ നിന്ന് എ+ കിട്ടിയവരുടെ കണക്കാണ്. ഇതിനുപുറമെ പ്രതിഭാതീരം പദ്ധതിയിൽ ഉൾപ്പെടാത്ത കുട്ടികൾക്കും കിട്ടിയിട്ടുണ്ട്. മാർക്ക് മാനദണ്ഡങ്ങളിൽ വന്നിട്ടുള്ള മാറ്റംമൂലം എല്ലാ വിഷയങ്ങൾക്കും എ+ വിദ്യാഭ്യാസ നിലവാര താരതമ്മ്യപഠനത്തിന് ഉതകുന്നതല്ല എന്നത് ശരിയാണ്. എങ്കിലും സംസ്ഥാനത്ത് എല്ലാ വിഷയങ്ങൾക്കും എ+ കിട്ടുന്ന കുട്ടികളുടെ വർദ്ധനവിനെക്കാൾഏറെയാണ് മാരാരിക്കുളം കടപ്പുറത്തെ വിജയം.
മണ്ഡലത്തിലെ എല്ലാ വിഷയങ്ങൾക്കും എ+ കിട്ടിയ കുട്ടികളുടെ വീടുകൾ ഞാൻ എം.എൽ.എ എന്ന നിലയ്ക്കു സന്ദർശിക്കുമായിരുന്നു. അപ്പോഴാണ് തീരപ്രദേശത്ത് ഈ മിടുക്കരുടെ എണ്ണം വളരെ കുറവാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. മത്സ്യഖലമേയിലെ കുട്ടികൾക്കു ബുദ്ധി ജന്മനാ കുറവായതുകൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. പ്രകൃതിക്ക് അങ്ങനെയൊരു വിവേചനമൊന്നുമില്ല.മറിച്ച്, വീട്ടിലെ പഠനസാഹചര്യങ്ങളിലുള്ള വ്യത്യാസമാണ് പ്രധാന കാരണം.
തുമ്പോളി യൂണിവേഴ്സൽ വായനശാലാ പ്രദേശത്ത് ഞങ്ങൾ നടത്തിയ സർവേയിൽ ഇക്കാര്യം വ്യക്തമാകുകയും ചെയ്തു. മുഖ്യപ്രശ്നം കുട്ടിക്കു പഠിക്കാൻ വീട്ടിൽ വേണ്ട സൗകര്യമില്ലെന്നതാണ്. വീട്ടിൽ ആകെയുള്ള വിനോദോപാധി ടിവിയാണ്. ആ മുറിയിലാവും കുട്ടിയുടെ പഠനം. സംശയങ്ങൾ പറഞ്ഞുകൊടുക്കാൻ ആളില്ല. പഠനത്തിനു മോട്ടിവേഷൻ കിട്ടുന്ന അന്തരീക്ഷമല്ല പല വീടുകളിലും ഉണ്ടായിരുന്നത്. അങ്ങനെയാണ് തീരദേശത്ത് വൈകുന്നേരങ്ങളിൽ ലൈബ്രറികൾ പഠന വീടുകളാക്കാനുള്ള പ്രതിഭാതീരം പദ്ധതി തുടങ്ങിയത്.
ഇപ്പോൾ മാരാരിക്കുളം തീരദേശത്ത് 12 ലൈബ്രറികൾ പഠനവീടുകളായി പ്രവർത്തിക്കുന്നു. 10 ലൈബ്രറികളിൽ പഠന ഹാളുകളും 5 കപൂട്ടറുകൾ വീതമുള്ള കപൂട്ടർ ലാബും, എൽ സി ഡി പ്രൊജക്ടർ, ഇന്റർനെറ്റ് സൗകര്യം തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഈ പഠന വീടുകൾ ടൂഷൻ സെന്ററുകളല്ല. പക്ഷേ കുട്ടികൾക്കു സംശയങ്ങൾ തീർത്തുകൊടുക്കുന്നതിന് 4-5 മെന്റർമാർ സന്നദ്ധാടിസ്ഥാനത്തിൽ എല്ലായിടത്തും പ്രവർത്തിക്കുന്നു.
2017മുതൽ പഠനകേന്ദ്രങ്ങളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കേ പ്രവേശനം നൽകുന്നള്ളൂ. പത്താം ക്ലാസിൽ പരീക്ഷയെഴുതിയ ആദ്യ ബാച്ചിലെ കുട്ടികളുടെ റിസൾട്ടാണു തുടക്കത്തിൽ പരാമർശിച്ചത്. അക്കജ്ഞാനവും അക്ഷരജ്ഞാനവും ഉറപ്പിക്കുകയാണ് ആദ്യത്തെ പ്രവർത്തനം. മലയാളം - ഇംഗ്ലീഷ് അക്ഷരങ്ങൾ ഉറച്ചെന്ന് കേട്ടെഴുത്തിലൂടെ തെളിയിക്കുന്ന കുട്ടികൾക്കു ഒരു ടാബ് സമ്മാനം നൽകും. ഇത്രയും കാലം സ്പോൺസർഷിപ്പുകൾ, സംഭാവനകൾ എന്നിവകൊണ്ടാണ് പദ്ധതി മുടക്കം കൂടാതെ നടന്നത്. ഈ വർഷം സർക്കാരിന്റെ ഗ്രാന്റ് പ്രതീക്ഷിക്കുന്നു. പക്ഷേ പദ്ധതിയുടെ യഥാർത്ഥ ശക്തി സന്നദ്ധപ്രവർത്തനമാണ്. പരിഷത്ത് പ്രവർത്തകൻ പി. ജയരാജ് സെക്രട്ടറിയും പ്രകാശ്ബാബു പ്രസിഡന്റുമാണ്. . 65-70 മെന്റർമാരുണ്ട്. ഇവർക്ക് പ്രതിഫലമൊന്നും നൽകുന്നില്ല. പഞ്ചായത്തുകളുടെ സജീവ പിന്തുണ ഈ പരിപാടിക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |