SignIn
Kerala Kaumudi Online
Friday, 26 April 2024 4.07 PM IST

കാലമിനിയുമുരുളും...

varavisesham

ചിലർ ചിലേടങ്ങളിൽ നിറഞ്ഞ് നിന്ന് കളിച്ചാലും ആരും ശ്രദ്ധിച്ചെന്ന് വരില്ല. ശ്രദ്ധയിൽപ്പെടാൻ മാത്രമായി അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിക്കും. ക്യാമറകളൊക്കെ ചുറ്റിലുമുണ്ടെങ്കിൽ പിന്നെ ചോദിക്കേണ്ട. വിളിക്കാത്ത സദ്യയ്‌ക്ക് ആദ്യത്തെ പന്തിയിലിരുന്ന് ഭക്ഷണം കഴിച്ച് സദ്യാ നിരൂപണം ചെയ്യാൻ ഇവർക്ക് സാധിക്കും. സദ്യയുടെ ഒരാലോചനാഘട്ടത്തിലും ഉൾപ്പെട്ടിട്ടില്ലെങ്കിലും സദ്യയുണ്ട് കഴിഞ്ഞാൽ അതിലെ ഉപ്പിന്റെ അളവിനെന്തോ തകരാറ് പറ്റിയെന്നും 'ലൈക്ക് ' കിട്ടാൻ ചിലപ്പോൾ പ്രയാസമായേക്കാമെന്നുമൊക്കെ കണ്ടെത്തിക്കളയും. ഓട്ടക്കാലണകളുടെ മൂല്യമേ ഇജ്ജാ‌തികൾക്ക് ഉള്ളൂവെന്ന് ബോധമുള്ളവർക്ക് തിരിച്ചറിയാനാകും. പക്ഷേ എല്ലാവർക്കും അങ്ങനെയാകണമെന്നില്ലല്ലോ.

എന്നാൽ അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന ചിലരുണ്ട്. അഭാവം കൊണ്ട് വാർത്ത സൃഷ്ടിക്കുന്നവർ. ശൂന്യതയിലും നിറഞ്ഞാടുന്നവർ.ശൂന്യത്തിൽ ശതകത്തിന്റെ മൂല്യം സൃഷ്ടിക്കുന്നവർ. ചെന്നിത്തലാഗാന്ധി രമേശ്ജി ആണ് ഇക്കൂട്ടത്തിലെ അഗ്രഗാമിയെന്ന് ചിലരെല്ലാം നിരൂപിക്കുന്നുണ്ട്.

സാഹചര്യത്തെളിവുകൾ വച്ച് ആ നിരൂപണം ശരിയെന്ന് വേണം കരുതാൻ. കാരണം, കൊറോണ മഹാമാരിയുടെ ഈ വർത്തമാനകാലത്ത് ഏറ്റവുമധികം മിസ് ചെയ്യുന്നത് അദ്ദേഹത്തെയാണത്രെ. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യമാണ് ലോകത്ത് ഇന്നുവരെ കരഞ്ഞിട്ടില്ലാത്ത ഒരേയൊരു ജന്മമായ പിണറായി സഖാവിനെ പോലും കരയിപ്പിക്കുന്നത്. പിണറായി സഖാവാണെങ്കിൽ തിരഞ്ഞെടുപ്പൊക്കെ വരുന്നതിന് മുമ്പേ ശീലമാക്കിയ ആറ് മണി വാർത്താസമ്മേളനം ലവലേശം പോലും മങ്ങലോ പോറലോ ഏല്പിക്കാതെ അനുസ്യൂതം തുടരുകയാണ്. പക്ഷേ, അപ്പുറത്തൊരു വിടവ് വിടവായി തന്നെ നിൽക്കുന്നു. പിണറായി സഖാവിന്റെ സാന്നിദ്ധ്യമല്ല, മറ്റേ അസാന്നിദ്ധ്യമാണിപ്പോൾ നാട്ടുകാരെല്ലാം ചർച്ച ചെയ്യുന്നത്.

ആ അസാന്നിദ്ധ്യത്തെയോർത്ത്, ഗതകാലസ്മരണകൾ അയവിറക്കി, പലരുമിപ്പോൾ നെടുവീർപ്പിടുന്നുണ്ട്. എന്തൊക്കെയായിരുന്നു! പിണറായി ആറ് മണിക്ക് വന്നാൽ പിറ്റേന്ന് പത്ത് - പതിനൊന്ന് മണിയാകുമ്പോഴേക്കും രമേശ്ജിയുടെ ഒന്നൊന്നര വരവായിരുന്നു. വന്നിട്ടെന്താണ് ! മലപ്പുറം കത്തിയും അമ്പും വില്ലുമൊക്കെയെടുത്തൊരേറാണ്. ആ ഏറിൽ ഹതാശനായി നിലംപതിക്കുന്ന പിണറായിസഖാവിനെ സങ്കല്പിക്കുമ്പോൾ രമേശ്ജിയുടെ മനസ്സിൽ ലഡ്ഡു പൊട്ടുമായിരുന്നു! ആറ് മണിക്ക് വന്നിട്ട്, ആ ഏറിന്റെ പിന്നാലെ പോകാൻ പിണറായി സഖാവ് പലപ്പോഴും നിർബന്ധിതനായിട്ടുണ്ട്. അതൊക്കെ ഇനി, ഈ ജന്മത്തിൽ പ്രതീക്ഷിക്കാമോ എന്നുപോലും ചിന്തിക്കുന്ന നിഷേധാത്മാക്കൾ ഇപ്പോഴുണ്ട് എന്നറിയുമ്പോഴാണ് ആ വേദന കലശലായിത്തീരുന്നത്. അല്ലെങ്കിൽ പിന്നെ എം.വി.ആർ എഴുതിയ ഒരു ജന്മം പോലെ, മറ്റൊരു ജന്മം എന്ന ഒരാത്മകഥ രമേശ്ജി രചിക്കേണ്ടി വരും.

കാലം മാറി വരുമായിരിക്കും, അല്ലേ. അങ്ങനെ സങ്കല്പിച്ച് ശുഭാപ്തിവിശ്വാസം കൈവിടാതിരിക്കുക. കാലമിനിയുമുരുളും,​ വിഷു വരും,​ വർഷം വരും,​ പിന്നെയോരോ തളിരിനും പൂ വരും,​ കായ് വരും,​ അപ്പോഴാരെന്നും എന്തെന്നും ആർക്കറിയാം...!

 

പിണറായി സഖാവിനെക്കൊണ്ട് സത്യപ്രതിജ്ഞ ചെയ്യിക്കില്ലെന്ന് ശപഥമെടുത്തിരിക്കുകയാണ് കൊറോണ വൈറസ് എന്ന് കരുതേണ്ടിയിരിക്കുന്നു. ലോക ബൂർഷ്വാസികളും ആഗോള മുതലാളിത്ത ശക്തികളും ചേർന്ന് തൊഴിലാളിവർഗത്തോട് നടത്തുന്ന ഒളിപ്പോരാട്ടമാണിതെന്നും അതിനാൽ വൈറസിനെതിരായ പോരാട്ടം മുതലാളിത്തത്തോടുള്ള കുരിശ് യുദ്ധമാണെന്നും പണ്ടേ ബേബി സഖാവ് മുന്നറിയിപ്പ് തന്നതായിരുന്നു. മഹാന്മാർ എല്ലാം മുൻകൂട്ടി കണ്ടറിയുമെന്ന് പറഞ്ഞത് മാതിരിയാണ് ബേബി സഖാവിന്റെയും കാര്യം. ബേബി സഖാവ് അന്ന് പറഞ്ഞത് പോലെ കരുതിക്കൂട്ടിയാണ് പിണറായി സഖാവിന്റെ രണ്ടാംവരവിൽ വൈറസിന്റെ കളികൾ. സത്യപ്രതിജ്ഞ ചെയ്യാൻ ഒരു കാരണവശാലും സമ്മതിക്കരുതെന്ന സാമ്രാജ്യത്വ അജൻഡയ്ക്കനുസരിച്ച് വൈറസ് കാര്യങ്ങൾ നീക്കുകയാണ്. എങ്കിൽ കൊറോണയെ പാഠം പഠിപ്പിച്ചിട്ട് തന്നെ കാര്യമെന്ന് പിണറായി സഖാവ് ചിന്തിച്ച് പോയതിലെന്താണ് തെറ്റ് !

അതുകൊണ്ടാണ് വാശിയെങ്കിൽ വാശി എന്ന മട്ടിൽ സെക്രട്ടേറിയറ്റിന്റെ പിറകിലെ സെൻട്രൽ സ്റ്റേഡിയത്തിൽ സഖാവ് ഈ വരുന്ന ഇരുപതാം തീയതി സത്യപ്രതിജ്ഞ ചെയ്യാൻ തീരുമാനിച്ചു കളഞ്ഞത്. ബൂർഷ്വാസികളെ പോലെ വൈറസും തക്കം പാർത്തിരിക്കാനിടയുള്ളതിനാൽ കടക്ക്, പുറത്തെന്ന് കല്പിക്കാനായി ബേബി സഖാവിനെ ചട്ടം കെട്ടിയിട്ടുണ്ടെന്നാണ് ഏറ്റവുമൊടുവിലത്തെ വിവരം.

ഇ-മെയിൽ: dronar.keralakaumudi@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VARAVISESHM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.