കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലാണ് സഹകരണ സംഘങ്ങൾ. എത്ര ദേശസാൽകൃത ബാങ്കുകളുണ്ടെങ്കിലും പ്രാഥമിക സഹകരണ സംഘങ്ങളിൽ പണം നിക്ഷേപിക്കാൻ മലയാളി എന്നും മുന്നിലാണ്. അതിന്റെ പ്രധാന കാരണം നാട്ടുകാരും നേരിട്ടു പരിചയമുള്ളവരുമാണ് അതിന്റെ സാരഥികൾ എന്നതു തന്നെയാണ്. അതിനപ്പുറം വായ്പയ്ക്കും പണയം വയ്ക്കുന്നതിനും മറ്റും സാധാരണ ബാങ്കുകൾ കാട്ടാറുള്ള കടുംപിടുത്തങ്ങൾ പ്രാഥമിക സഹകരണസംഘങ്ങൾ പലപ്പോഴും കാട്ടാറില്ല.
നിയമത്തിൽ അണുവിട ചലിക്കാത്ത ബാങ്കുകൾക്കും കോടികൾ കിട്ടാക്കടമായി അവശേഷിക്കുന്നുണ്ടെന്നത് കണക്കിലെടുക്കുമ്പോൾ വളരെ ഭേദമാണ് സഹകരണസംഘങ്ങളുടെ നടത്തിപ്പ് . ഒറ്റപ്പെട്ട ചില വീഴ്ച്ചകൾ ഉണ്ടായിട്ടുണ്ട്. അതിനെ സാമാന്യവത്‌കരിച്ച് ഇൗ മേഖലയെ മുഴുവൻ കുറ്റപ്പെടുത്താനാവില്ല.
കേന്ദ്രം 2020 സെപ്‌തംബറിൽ ബാങ്കിംഗ് നിയന്ത്രണ ഭേഗഗതി നിയമം കൊണ്ടുവന്നപ്പോൾ തന്നെ ഇത് കേരളത്തിലെ സഹകരണ മേഖലയെ തകർക്കുമെന്ന് കേരളത്തിന്റെ ഭരണസാരഥികൾ പ്രതികരിച്ചിരുന്നു. എന്നാൽ സുപ്രീംകോടതി ഇതിൽ ഇടപെടുകയും വ്യവസ്ഥകൾ ലഘൂകരിക്കുകയും ചെയ്തത് കേരളത്തിന് വലിയ ആശ്വാസം പകർന്നു. സംസ്ഥാന സഹകരണ മേഖലയുടെ താത്‌പര്യം സംരക്ഷിക്കുന്ന സുപ്രീംകോടതി ഉത്തരവിനെ മറികടക്കാനാണ് ഇപ്പോൾ റിസർവ് ബാങ്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി. എൻ വാസവൻ
ചൂണ്ടിക്കാട്ടിയത് വസ്തുതാപരമായി ശരിയാണ്. നിയന്ത്രണങ്ങൾ നിലവിൽ വന്നാൽ ആർ.ബി.എെയുടെ അംഗീകാരമുള്ളവയ്ക്ക് ഒഴികെ മറ്റു സംഘങ്ങൾക്ക് ബാങ്ക് എന്ന പേര് ഉപയോഗിക്കാനും പൊതുജനങ്ങളുമായി ഇടപാട് നടത്താനും കഴിയില്ല. ഇതിന് പുറമെ നിക്ഷേപ സുരക്ഷയും ഇത്തരം സെസെെറ്റികളിലെ ഇടപാടിന് ലഭിക്കില്ല. മാത്രമല്ല വോട്ടിംഗ് അവകാശമില്ലാത്ത അംഗത്തിന് നിക്ഷേപം നടത്താനും അവകാശമില്ലാതാകും. ഇത് സുപ്രീംകോടതി വിധിക്ക് തികച്ചും എതിരാണ്. കാരണം ആദായ നികുതി വകുപ്പുമായുള്ള വിധിയിൽ അംഗത്വത്തെ സംബന്ധിച്ച് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. അതുപ്രകാരം വോട്ടവകാശമുള്ള അംഗത്തിനും വോട്ടവകാശമില്ലാത്ത അംഗത്തിനും തുല്യ അവകാശമാണുള്ളത്. എന്നാൽ ഇതിനെ മറികടക്കാനാണ് ആർ.ബി.എെ ശ്രമിക്കുന്നത്. പുതിയ നിയന്ത്രണങ്ങൾ നടപ്പിലായാൽ കേരളത്തിലെ 1625 പ്രാഥമിക സഹകരണസംഘങ്ങളെയും മറ്റ് ആയിരക്കണക്കിന് സൊസെെറ്റികളെയും പ്രതികൂലമായി ബാധിക്കും. അത് അനുവദിച്ച് കൊടുക്കാനാവില്ല. ആർ.ബി.എെ കാര്യങ്ങൾ ബോദ്ധ്യപ്പെട്ട് നിയന്ത്രണങ്ങൾ പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുക എന്ന വഴിയേ കേരളത്തിന് മുന്നിലുള്ളൂ. ആ വഴിയിലേക്ക് നീങ്ങാൻ കേരളം തയ്യാറാകുന്നത് പ്രതീക്ഷയ്ക്ക് വക നൽകുന്നു. കാരണം കേന്ദ്രത്തിന്റെ നിയമ ഭേദഗതി വന്നതിന് ശേഷം വന്ന സുപ്രീംകോടതിയുടെ രണ്ട് വിധികളുടെ അടിസ്ഥാനത്തിൽ സഹകരണസംഘങ്ങൾക്ക് നിക്ഷേപം സ്വീകരിക്കാനും വായ്പ നൽകാനും കഴിയും. ഇതിനാണ് ആർ.ബി.എെ തടസം നില്‌ക്കുന്നത്. മഹാരാഷ്ട്ര,കർണാടക സംസ്ഥാനങ്ങളിലെ സഹകരണസംഘങ്ങൾക്കും സമാന സാഹചര്യമുണ്ട്. അതിനാൽ ആ സംസ്ഥാനങ്ങളുമായി ചേർന്നുകൊണ്ടും കേരളത്തിന് സുപ്രീംകോടതിയെ സമീപിക്കാവുന്നതാണ്. ഇക്കാര്യങ്ങളിലൊക്കെ നിയമോപദേശം സ്വീകരിച്ച് തുടർനടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ സഹകരണവകുപ്പ്, ധനകാര്യമന്ത്രിമാരെ മന്ത്രിസഭായോഗം ചുമതല ഏല്‌പ്പിച്ചിരിക്കുകയാണ്. എത്രയും വേഗം ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൾ കേരളം മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കാം. അനാവശ്യമായ നിയമങ്ങൾ കൊണ്ടുവന്ന് സുഗമമായി നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തടസപ്പെടുത്തുന്നതിനെതിരെ പ്രതികരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |