SignIn
Kerala Kaumudi Online
Friday, 19 April 2024 7.43 AM IST

ആവർത്തിക്കുന്ന സൈബർ തട്ടിപ്പ്

photo

സൈബർ തട്ടിപ്പുകൾ പലരീതിയിൽ വർദ്ധിച്ചുവരുന്ന കാലഘട്ടമാണിത്. പ്രത്യേകിച്ചും ഫോണിലൂടെയും മറ്റും പണം അയയ്ക്കുന്ന രീതിക്ക് പ്രാധാന്യം കൂടി വരുന്നതിനാൽ. ഫോണിൽ പണം കൈമാറുന്നതിന് ഒ.ടി.പി നമ്പരാണ് മുഖ്യഘടകം. ഇത് ഒരു കാരണവശാലും അപരിചിതർക്ക് കൈമാറരുതെന്ന് ബാങ്കുകളും പൊലീസും ഇടപാടുകൾ നടത്തുന്ന സ്വകാര്യ കമ്പനികളും ആവർത്തിച്ച് നിർദ്ദേശിച്ചിട്ടുള്ളതാണ്. എന്നാൽ ഉപഭോക്താക്കൾ ഇത് വേണ്ടത്ര ചെവിക്കൊള്ളുന്നില്ല. ഇതുകാരണം ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കപ്പെടുന്നു. കൊച്ചിയിലെ ഫ്ളാറ്റ് വാടകയ്ക്ക് നൽകാനുണ്ടെന്ന് പരസ്യം നൽകിയ ഫ്ലാറ്റുടമ കബളിപ്പിക്കപ്പെട്ടതാണ് ഇത്തരം ശ്രേണിയിലെ ഏറ്റവും ഒടുവിലത്തെ വാർത്ത. റിയൽ എസ്റ്റേറ്റ് വെബ്‌സൈറ്റിലാണ് പരസ്യം നൽകിയത്. ഉടനെ രാജസ്ഥാനിൽ നിന്ന് സി.ആർ.പി.എഫിലെ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിക്കൊണ്ട് വിളി വന്നു. ഇങ്ങനെ വിളിക്കുന്നവരൊന്നും വാടകയുടെ പേരിൽ തർക്കത്തിനൊന്നും നിൽക്കില്ല. അയാൾ ആവശ്യപ്പെട്ട വിവരങ്ങളും ഒടുവിൽ ഒ.ടി.പി നമ്പരും ഫ്ലാറ്റുടമ നിൽകിയിരിക്കും. എന്തായാലും മൂന്ന് തവണയായി ഒരുലക്ഷത്തോളം രൂപ അക്കൗണ്ടിൽ നിന്ന് നഷ്ടമായി.

സൈനികരുടെ പേരിൽ ഇത്തരം ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായി നടക്കുന്നുണ്ട്. ഇതിനകം തന്നെ ഇത്തരത്തിൽ ഇരുനൂറോളം പരാതികൾ വന്നിട്ടുണ്ട്. കൂടുതലും തിരുവനന്തപുരം, കൊച്ചി, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിലാണ് നടന്നിട്ടുള്ളത്. വാടകവീടിന്റെ പരസ്യങ്ങളുപയോഗിച്ചാണ് കൂടുതൽ തട്ടിപ്പുകൾ നടന്നിട്ടുള്ളത്. വാടകയും അഡ്വാൻസും ഉറപ്പിച്ചശേഷം പണം അയയ്ക്കാൻ ഒരു ഗൂഗിൾ പേമെന്റ് ലിങ്ക് അയച്ചുതരും. ഇതിൽ ക്ളിക്ക് ചെയ്ത് അഡ്വാൻസ് തുക വീട്ടുടമ തന്നെ ടൈപ്പ് ചെയ്യാൻ തട്ടിപ്പുകാർ ആവശ്യപ്പെടും. ടൈപ്പ് ചെയ്യുന്ന തുക അക്കൗണ്ടിൽനിന്ന് നഷ്ടമാവുകയും ചെയ്യും. അപരിചിതർക്ക് നമ്മുടെ ആധാർ, അക്കൗണ്ട് വിവരങ്ങൾ ഒരു കാരണവശാലും കൈമാറരുതെന്ന് ബന്ധപ്പെട്ടവർ പലതവണ ആവർത്തിച്ചിട്ടും ആരും അത് മുഖവിലയ്ക്കെടുക്കാത്തത് ഇത്തരം തട്ടിപ്പുകാർക്ക് വിളയാടാൻ അവസരം നൽകുന്നു. ഇതുസംബന്ധിച്ച് കൂടുതൽ ബോധവത്‌കരണവും പരസ്യവും നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.

അപരിചിതരുമായി പണമിടപാട് നടത്തുമ്പോൾ ആദ്യം നേരിൽ കാണണമെന്ന് ആവശ്യപ്പെടുകയാണ് വേണ്ടത്. ഇങ്ങനെ ആവശ്യപ്പെട്ടാൽ അവർ പല ഒഴികഴിവുകളും പറയും. ഇതിൽനിന്ന് തന്നെ സംഗതി തട്ടിപ്പാണെന്ന് മനസിലാക്കാം. ഇങ്ങനെ തട്ടിപ്പ് നടത്തുന്നവരെ കണ്ടെത്തുക വളരെ പ്രയാസകരമാണ്. അതിനാൽ ബാങ്ക് ആദ്യം പണം തിരികെ നൽകുമെങ്കിലും ഒരു സമയപരിധിക്കുള്ളിൽ കേസിൽ തീരുമാനമായില്ലെങ്കിൽ പണം നമ്മുടെ അക്കൗണ്ടിൽ നിന്നുതന്നെ ബാങ്ക് തിരികെയെടുക്കും. അതിനാൽ ഫോൺ പേമെന്റ് ഗേറ്റ‌്‌‌‌വേകൾ ഉപയോഗിക്കുന്നവർ അമിത ശ്രദ്ധ പുലർത്തിയേ മതിയാവൂ. എങ്കിൽ മാത്രമേ സൈബർ തട്ടിപ്പുകൾ തടയാനാകൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CYBER FRAUD
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.