ആവർത്തിച്ച് കേരളത്തിൽ സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് നിക്ഷേപത്തട്ടിപ്പുകൾ. മോഹനവാഗ്ദാനങ്ങൾ നൽകി കോടികൾ നിക്ഷേപമായി സ്വീകരിച്ചതിന് ശേഷം ഒരു സുപ്രഭാതത്തിൽ ഉടമകൾ മുങ്ങും. കേസും വഴക്കും വർഷങ്ങളോളം നീണ്ടാലും ഭൂരിപക്ഷം പേർക്കും പണം തിരികെ ലഭിക്കില്ല. നിക്ഷേപ കമ്പനി പൊളിയുന്നതിന്റെ പ്രധാന കാരണം നിക്ഷേപങ്ങൾ വകമാറ്റി ഉടമകൾ അവരുടെ പേരിലാക്കുകയും അന്യസംസ്ഥാനങ്ങളിലും മറ്റും ബിനാമി സ്വത്തുകളുണ്ടാക്കുകയും ചെയ്യുന്നതാണ്. എത്ര തവണ ഇതാവർത്തിച്ചാലും പുതിയ ഒരെണ്ണം വരുമ്പോൾ ജനങ്ങൾ പഴയതെല്ലാം മറക്കുകയും വീണ്ടും നിക്ഷേപ ചതിയിൽ വീഴുകയും ചെയ്യും. പെൻഷനായ എത്രയോ പേരുടെ പ്രൊവിഡന്റ് ഫണ്ട് തുകയും മറ്റും ഇങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട്. ശക്തമായ നിയമങ്ങളുടെയും നിയന്ത്രങ്ങളുടെയും കുറവാണ് ഇങ്ങനെ തുടരെ തട്ടിപ്പുകൾ ഉണ്ടാകാൻ ഇടയാക്കുന്നതെന്ന തിരിച്ചറിവിൽ നിന്ന് നിക്ഷേപത്തട്ടിപ്പിന് അറുതി വരുത്താൻ സർക്കാർ പുതിയ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തിരിക്കുന്നു. ഇതുപ്രകാരം നിക്ഷേപം സ്വീകരിക്കുന്ന ധനകാര്യസ്ഥാപനങ്ങളിലും മറ്റും പരിശോധന നടത്താനും നിക്ഷേപവും ആസ്തികളും പിടിച്ചെടുക്കാനും സർക്കാർ നിയോഗിക്കുന്ന അതോറിട്ടിക്ക് ഇനി മുതൽ അനുമതി ഉണ്ടായിരിക്കും. സർക്കാരിന്റെയോ സർക്കാർ ഏജൻസികളുടെയോ അനുമതി ഇല്ലാതെ തുടങ്ങുന്ന നിക്ഷേപ പദ്ധതികൾ നിരോധിച്ച് 2019ൽ കേന്ദ്രം പാസാക്കിയ ബാനിംഗ് ഓഫ് അൺ റെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്കീംസ് (ബഡ്സ്)എന്ന നിയമം സംസ്ഥാനത്ത് നടപ്പാക്കാനാണ് പുതിയ ചട്ടം പ്രാബല്യത്തിലാക്കിയത്. നിക്ഷേപത്തട്ടിപ്പുകൾ പെരുകുന്നതനുസരിച്ച് ചട്ടങ്ങൾ വേഗം തയ്യാറാക്കാൻ ഹെെക്കോടതി കഴിഞ്ഞവർഷം നിർദ്ദേശിച്ചിരുന്നു. കോടികളുടെ നിക്ഷേപം സ്വീകരിക്കുന്ന കമ്പനി പൊളിഞ്ഞാൽ പൊലീസോ ക്രെെംബ്രാഞ്ചോ കേസെടുത്ത് അന്വേഷിക്കുന്നതാണ് നിലവിലെ രീതി. ഇത് ആദ്യമൊക്കെ ചില വാർത്തകൾ
സൃഷ്ടിക്കുമെങ്കിലും പിന്നീട് തണുത്തുറഞ്ഞ് പോകുന്നതാണ് പതിവ്. എന്നാൽ ഇനി മുതൽ നിക്ഷേപ പദ്ധതി ആരംഭിക്കുമ്പോൾ തന്നെ അതോറിട്ടിക്ക് ഇടപെടാനാകും. ഉടമകളുടെ നിക്ഷേപങ്ങളും ആസ്തികളും ഇടക്കാല ഉത്തരവിലൂടെ അതോറിട്ടിക്ക് പിടിച്ചെടുക്കാം. തട്ടിപ്പ് സ്ഥിരീകരിച്ചാൽ സ്ഥാപനത്തിന്റെ ആസ്തിയും ബാദ്ധ്യതകളും തിട്ടപ്പെടുത്താൻ ഉദ്യോഗസ്ഥനെ നിയോഗിക്കാനുമാവും. അന്വേഷണത്തിനോ പരിശോധനകൾക്കോ ഉത്തരവിടാനും സിവിൽ കോടതിക്ക് സമാനമായ അധികാരങ്ങൾ അതോറിട്ടിക്ക് നൽകിയിട്ടുണ്ട്. വ്യക്തികളെ സമൻസയച്ച് വിളിച്ച് വരുത്തുകയും ചെയ്യാം. പൊലീസ് അന്വേഷണത്തിന് ശേഷമുള്ള തുടർ നടപടികളുടെ ചുമതല കോടതികൾക്കാണ്.
കേന്ദ്രം പാസാക്കിയ ബഡ്സ് നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് ജാമ്യമില്ല. അനധികൃത നിക്ഷേപത്തിന് പ്രലോഭിപ്പിച്ചാൽ അഞ്ച് വർഷം വരെ തടവും 10 ലക്ഷം വരെ പിഴയും ലഭിക്കാം. നിക്ഷേപം തിരികെ നൽകിയില്ലെങ്കിൽ തടവ് ശിക്ഷ 10 വർഷം വരെ അനുഭവിക്കേണ്ടി വരും. ഇൗ നിയമം വന്നത് നിക്ഷേപത്തട്ടിപ്പുകൾക്ക് കടിഞ്ഞാണിടാൻ ഇടയാക്കുമെന്ന് ന്യായമായും പ്രതീക്ഷിക്കാം. ഫ്ളാറ്റ് തട്ടിപ്പുകൾക്ക് തടയിടാൻ റിയൽ എസ്റ്റേറ്റ് റഗുലേഷൻ നിയമം വന്നതിന് ശേഷം വലിയ അളവ് വരെ കഴിഞ്ഞിട്ടുണ്ട്. അതിനാൽ ആവർത്തിച്ച് സംഭവിക്കുന്ന നിക്ഷേപ തട്ടിപ്പുകൾക്കും കടിഞ്ഞാണിടാൻ പുതിയ ചട്ടങ്ങൾ ഇടയാക്കിയാൽ വലിയ പ്രയോജനമാവും സമൂഹത്തിന് ലഭിക്കുക. നിയമങ്ങൾ വരുന്നതിനോടൊപ്പം നിക്ഷേപകരെ ബോധവത്‌കരിക്കാനുള്ള പ്രവർത്തനങ്ങളും സർക്കാർ കെെക്കൊള്ളണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |