വർഷങ്ങളായി കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നങ്ങളിലൊന്നാണ് രൂക്ഷമായ കടലാക്രമണം. ആറുമാസത്തിലധികം നീളുന്ന രണ്ടു മഴക്കാലങ്ങളെ നേരിടേണ്ടിവരുന്ന സംസ്ഥാനത്തിന് മറ്റു ദുരിതങ്ങൾക്കൊപ്പം കടലാക്രമണത്തിനിരയാകുന്ന തീരദേശ വാസികളുടെ പുനരധിവാസം കൂടി ഉറപ്പാക്കേണ്ടത് കൂടുതൽ ദുർവഹമാവുകയാണ്. ഓരോ വർഷം കഴിയുമ്പോഴും കടൽ കൂടുതൽ രൗദ്രഭാവം കൈക്കൊള്ളുന്നു. പതിറ്റാണ്ടുകളായി തീരത്തു കഴിയുന്ന ജനവിഭാഗങ്ങൾ അവിടംവിട്ട് സുരക്ഷിത ഇടങ്ങൾ തേടാൻ നിർബന്ധിതരാകുന്നു. ഉറപ്പോടെ നിർമ്മിച്ച വീടുകൾ പോലും കടലേറ്റത്തിൽ നിമിഷനേരംകൊണ്ടു നിലംപൊത്തുന്നു. പാറക്കല്ല് അടുക്കി കടലിനെ പ്രതിരോധിക്കാനുള്ള പാഴ്‌വേലയാണ് വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. കടലിൽ കല്ലിടാനുള്ള കരാറെടുത്തവർ സമ്പന്നരായതൊഴിച്ചാൽ തീരവാസികൾക്കോ സർക്കാരിനോ ഇതുകൊണ്ട് വലിയ ഗുണമൊന്നുമുണ്ടായിട്ടില്ല. എന്നാലും കടലാക്രമണം അതിരൂക്ഷമാകുന്ന ഘട്ടങ്ങളിൽ ഇതേവഴി തന്നെ പിന്തുടരാൻ സർക്കാർ നിർബന്ധിതരാകുന്നു.
കടലാക്രമണം മൂലം തീരദേശം നേരിടേണ്ടിവരുന്ന ദുരിതങ്ങൾക്ക് അതതു സംസ്ഥാനങ്ങൾ തനിച്ച് പരിഹാരം കാണേണ്ടിവരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. വിഭവ ദാരിദ്ര്യം അനുഭവിക്കുന്ന സംസ്ഥാനത്തിന് ഇത് എത്രമാത്രം വിഷമകരമാകുമെന്നു പറയേണ്ടതില്ല. ഈ സാഹചര്യത്തിലാണ് കടലാക്രമണം ദേശീയ ദുരന്തമായി കണക്കാക്കി കേന്ദ്ര - സംസ്ഥാന ദുരന്ത നിവാരണ ഫണ്ടുകളിൽ നിന്നുള്ള ആനുകൂല്യം ലഭിക്കാൻ അവസരമൊരുക്കണമെന്ന് കേരളം പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. സംസ്ഥാനത്തെ ഒൻപതു ജില്ലകൾ കടലാക്രമണ ഭീഷണി നേരിടുന്നവയാണ്. വർഷത്തിൽ നിരവധി തവണ ഈ ജില്ലകളിലെ തീരപ്രദേശങ്ങളിൽ കടൽ കടന്നുകയറാറുണ്ട്. കാലവർഷത്തിനു പുറമെ ഇടയ്ക്കിടെ ഉണ്ടാകുന്ന ചുഴലിക്കാറ്റു ഭീഷണിയും കടലാക്രമണം രൂക്ഷമാക്കുന്നു. ഈയടുത്ത നാളിലും ഒന്നിനു പിറകെ ഒന്നായി രണ്ടു ചുഴലിക്കാറ്റുകൾ തീരപ്രദേശങ്ങളിൽ നാശം വിതയ്ക്കുകയുണ്ടായി. അനവധി വീടുകളും വസ്തുവകകളും നശിക്കുകയും ചെയ്തു.കടലിന്റെ തള്ളിക്കയറ്റം ശാസ്ത്രീയമായി പ്രതിരോധിക്കുക മാത്രമാണ് പോംവഴി.
ദുരന്തങ്ങളുടെ കേന്ദ്ര പട്ടികയിൽ കടലാക്രമണം ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ കേന്ദ്ര ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള സഹായം വേണ്ടത്ര ലഭിക്കാറില്ല. സംസ്ഥാനം ആറുവർഷം മുൻപേ ഇത് ദുരന്ത പട്ടികയിൽ പെടുത്തിയിട്ടുണ്ട്. അതിൻപ്രകാരം പരിമിതമായ തോതിൽ സഹായവും നൽകിവരുന്നു. കേന്ദ്ര ദുരന്ത നിവാരണ ഫണ്ടിൽ നിന്നു സഹായം ലഭിക്കണമെങ്കിൽ കടലാക്രമണം കേന്ദ്രത്തിന്റെ ദുരന്ത പട്ടികയിൽ വരണം. സാങ്കേതികത്വങ്ങളിൽ പെടുത്തി ഇതുപോലുള്ള ദുരന്തങ്ങൾ നേരിടാൻ ആവശ്യത്തിനു സഹായം നൽകാത്ത സാഹചര്യമുണ്ടാകുന്നത് കഷ്ടം തന്നെയാണ്. കടലാക്രമണത്തിൽ തകരുന്നത് തീരങ്ങൾ മാത്രമല്ല. വളരെയധികം മനുഷ്യരും ഇതിന്റെ ദുരിതം അനുഭവിക്കുന്നവരാണ്. പ്രകൃതി ദുരന്തങ്ങൾ ഏതു രൂപത്തിലുള്ളതാണെങ്കിലും നേരിടേണ്ടത് മനുഷ്യർ തന്നെയാണ്. അവരുടെ സഹായത്തിന് എത്തേണ്ടത് ഭരണകൂടങ്ങളും. അറുനൂറോളം കിലോമീറ്റർ കടൽത്തീരമുള്ള കേരളത്തിന് കടലേറ്റവും അതുവഴിയുണ്ടാകുന്ന ദുരിതങ്ങളും സ്വന്തം നിലയിൽ മാത്രം പരിഹരിക്കാനാവില്ല. മാനദണ്ഡങ്ങൾ മാറ്റി എഴുതണമെങ്കിൽ അങ്ങനെ ചെയ്യണം. ഓർക്കാപ്പുറത്തുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ രാജ്യത്ത് പതിവാണ്. അപ്പോഴൊക്കെ കേന്ദ്രം സഹായവും പ്രഖ്യാപിക്കാറുണ്ട്. ഇപ്പോൾ യാസ് ചുഴലിക്കാറ്റ് കൊടും നാശം വിതച്ച ബംഗാളിനും ഒറീസയ്ക്കും ആദ്യഘട്ടം സഹായമായി 1000 കോടി രൂപ പ്രധാനമന്ത്രി പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. കേരളത്തിൽ ഇപ്പോഴുണ്ടായ കടലാക്രമണവും യാസ് ചുഴലിയുടെ സ്വാധീനത്തിലായിരുന്നു. കാലവർഷം തിങ്കളാഴ്ച തുടങ്ങാനിരിക്കെ തീരദേശമാകെ വീണ്ടും ഭീതിയിലാണ്. ദുരന്ത പട്ടികയിൽ ഉൾപ്പെടുത്തിയാലും ഇല്ലെങ്കിലും ദുരിതബാധിതർക്ക് ആവശ്യമായ സഹായമെത്തിക്കുക എന്നതാണ് പ്രധാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |