സർക്കാർ ഫയലുകളിൽ കുരുങ്ങിപ്പോകുന്ന ജീവിത സങ്കടങ്ങൾ എക്കാലത്തും പൊതുസമൂഹത്തിന്റെ വലിയ ആധിയാണ്. ഓരോ ഫയലും ഓരോ ജീവിതമായതിനാൽ ചുവപ്പുനാടയിൽ കുരുക്കരുതെന്ന് ഭരണാധികാരികൾ കൂടക്കൂടെ ഓർമ്മിപ്പിക്കാറുമുണ്ട്. എന്നാൽ പതിറ്റാണ്ടുകളായി തുടർന്നുവരുന്ന ആ ശീലം ഇതുവരെ മാറ്റാനായിട്ടില്ല. ഇ - ഗവേണൻസിന്റെ ഈ കാലത്തുപോലും സർക്കാർ ഓഫീസുകളിൽ തീർപ്പുകാത്തുകിടക്കുന്ന ഫയലുകൾ ലക്ഷക്കണക്കിനാണ്. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഫയലുകളെ അതിവേഗം ചലിപ്പിക്കാനുള്ള പദ്ധതി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നതായ വാർത്തയ്ക്ക് പുതുമ തോന്നാതിരിക്കാൻ കാരണമിതാണ്. ബന്ധപ്പെട്ട വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും കണ്ട് അംഗീകരിച്ചാലേ ഫയൽ തീർപ്പാക്കാനാവൂ എന്ന നിലവിലെ രീതി പരിഷ്കരിക്കാനാണ് ആലോചന. സെക്‌ഷൻ ഓഫീസറും അതിനു മുകളിലുള്ള രണ്ട് ഉദ്യോഗസ്ഥരും പരിശോധിച്ചു തീർപ്പുണ്ടാക്കും വിധത്തിലാവും മാറ്റം വരുന്നതെന്നാണു സൂചന. തീർപ്പു വേഗത്തിലാക്കാൻ ഇത്തരമൊരു സംവിധാനം ഉപകാരപ്പെടുമത്രെ. ഇ - ഗവേണൻസ് അതിന്റെ പൂർണ രൂപത്തിൽ നടപ്പാക്കിയാൽ ആരുടെയും മേശപ്പുറത്ത് ഫയലുകൾ കൂടിക്കിടക്കുന്ന സ്ഥിതിയുണ്ടാവില്ല.
സെക്രട്ടേറിയറ്റിൽ മാത്രമല്ല എല്ലാ സർക്കാർ ഓഫീസുകളിലും കാലത്തിനനുസരണമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടതാണ്. ജനങ്ങൾ കൂടുതലായി ആശ്രയിക്കേണ്ടിവരുന്ന ഓഫീസുകളിൽ സേവനം വൈകാതിരിക്കാൻ പ്രത്യേക നിഷ്‌കർഷ ഉണ്ടാകണം. തദ്ദേശ സ്ഥാപനങ്ങൾ, റവന്യൂ ഓഫീസുകൾ, മോട്ടോർ വാഹന ഓഫീസുകൾ, വിദ്യാഭ്യാസ ഓഫീസുകൾ തുടങ്ങിയവയിലുണ്ടാകുന്ന കാലതാമസം പലപ്പോഴും സർക്കാരോഫീസുകളുടെ പ്രതിച്ഛായ കളങ്കപ്പെടുത്താറുണ്ട്. ഇങ്ങനെയുള്ള ഓഫീസുകളിലെ കാലതാമസം കുറയ്ക്കാനുള്ള മാർഗങ്ങളെക്കുറിച്ചും സർക്കാർ ആലോചിക്കണം. അപേക്ഷ നൽകിയാൽ തീരുമാനമെടുക്കാൻ എത്ര ദിവസമെടുക്കുമെന്ന് രേഖപ്പെടുത്തിയ നോട്ടീസ് ഒട്ടുമിക്ക ഓഫീസുകളുടെയും ചുവരിൽ കാണാം. എന്നാൽ അതിൽ പറയുന്നതുപോലെയല്ല കാര്യങ്ങളെന്നാണ് അനുഭവങ്ങൾ. സർക്കാർ ഓഫീസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഭരണപരിഷ്കാര കമ്മിഷൻ എത്രയോ റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ട്. അവയിൽ ഒന്നുപോലും നടപ്പായിട്ടില്ലെന്നതാണ് ചരിത്രം. മുൻകാലങ്ങളെ അപേക്ഷിച്ച് കൈക്കൂലി വാങ്ങാതെ തന്നെ അന്തസായി ജീവിക്കാനുള്ള ശമ്പളം ലഭിക്കുന്നവരാണ് ഇന്നത്തെ സർക്കാർ ജീവനക്കാർ. എന്നിട്ടും കൈമടക്കു കിട്ടാതെ ഫയലിൽ തീരുമാനമെടുക്കാത്ത ഉദ്യോഗസ്ഥർ ഇന്നുമുണ്ട്. സേവനാവകാശ നിയമവും പൗരാവകാശ ചട്ടവുമൊക്കെ ആർജവത്തോടെ നടപ്പായാലേ സാധാരണക്കാർക്ക് ഗുണമുണ്ടാവുകയുള്ളൂ.
സെക്രട്ടേറിയറ്റിലെക്കാൾ വേഗത്തിൽ ഫയലുകൾ ചലിക്കേണ്ട അനവധി ഓഫീസുകൾ താഴെ തലങ്ങളിലുണ്ട്. റവന്യൂ ഓഫീസുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭിക്കുന്നതിലുണ്ടാകുന്ന കാലതാമസം എത്രയെത്ര കുടുംബങ്ങളെയാണു കണ്ണീരുകുടിപ്പിക്കുന്നത്. ഫയലുകൾ വച്ചു താമസിപ്പിച്ച് സേവനം വൈകിക്കുന്ന ഉദ്യോഗസ്ഥർ കർക്കശ നടപടി നേരിടേണ്ടിവരുമെന്ന് ഇക്കഴിഞ്ഞ ദിവസവും മുഖ്യമന്ത്രിക്ക് ഓർമ്മിപ്പിക്കേണ്ടിവന്നു. ഫയൽ തട്ടിക്കളിക്കുന്ന പ്രവണത ഇല്ലാതായാലേ ഫയലിൽ വേഗം തീർപ്പുണ്ടാവുകയുള്ളൂ.
സർക്കാർ ഓഫീസുകളിലെത്തുന്ന പൊതുജനങ്ങളെ അതിഥികളെപ്പോലെ സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് റവന്യൂമന്ത്രി കെ. രാജൻ സർവേ വകുപ്പു ജീവനക്കാരുടെ ഒരു ചടങ്ങിൽ ഉദ്‌ബോധിപ്പിക്കുകയുണ്ടായി. അതിഥികൾക്കുള്ള സ്വീകരണം ലഭിച്ചില്ലെങ്കിലും വന്ന കാര്യം അന്വേഷിച്ച് എത്രയും വേഗം അപേക്ഷയിൽ തീർപ്പുണ്ടാക്കാനുള്ള മനസു കാണിച്ചാൽ ജനങ്ങൾ കൃതാർത്ഥരാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |