ഗുരുദേവ പാദങ്ങളിൽ സമർപ്പിച്ച ധന്യമായ ജീവിതാവധി പൂർത്തിയാക്കി വിടപറഞ്ഞ ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമിയുടെ ഓർമ്മ ഗുരുഭക്തരുടെ ഹൃദയങ്ങളിൽ ദീർഘകാലം പ്രകാശം പരത്തി നിലനിൽക്കാൻ പോന്നതാണ്. ഭക്തിയിലൂടെ ജ്ഞാനത്തിലേക്ക് എന്ന മാർഗമാണ് സ്വാമികൾ പിന്തുടർന്നത്. ബാലനായിരുന്നപ്പോൾ മാതാപിതാക്കൾക്കൊപ്പം ശിവഗിരി സന്ദർശിച്ചപ്പോൾ തോന്നിയ ആത്മൈക്യമാണ് ശിഷ്ടകാലം ആ പുണ്യഭൂമിയിൽ ജീവിതം ചെലവഴിക്കാനുള്ള ആദ്യ പ്രേരണയായത്.
കുമാരൻ എന്നായിരുന്നു പൂർവാശ്രമത്തിലെ നാമം. കൊല്ലം ജില്ലയിലെ പ്രശാന്തസുന്ദരമായ പിറവന്തൂർ എന്ന ഗ്രാമത്തിലായിരുന്നു ജനനം. കൃഷിക്കാരായിരുന്നു കുമാരന്റെ മാതാപിതാക്കൾ. രാമൻ - വെളുമ്പി ദമ്പതിമാരുടെ മകനായി 1922 ഡിസംബറിലാണ് ജനിച്ചത്. നന്നേ ചെറുപ്പത്തിൽ ശിവഗിരിയിലെത്തിയ കുമാരന് തണലായത് അന്ന് മഠത്തിന്റെ അധിപനായിരുന്ന സ്വാമി ശങ്കരാനന്ദയായിരുന്നു. ഗുരുദേവനിൽ നിന്ന് നേരിട്ട് സന്യാസദീക്ഷ ലഭിച്ച സ്വാമി ശങ്കരാനന്ദയാണ് തത്വജ്ഞാനത്തിന്റെ ആദ്യ പാഠങ്ങൾ കുമാരന് പകർന്നു നൽകിയത്. ഗുരുദേവന്റെ ചില ചിട്ടകളും സ്വാമിയിൽ നിന്ന് കുമാരൻ പഠിച്ചു. ശിവഗിരിയിൽ 23-ാമത്തെ വയസിലെത്തിയ കുമാരൻ 35-ാം വയസിലാണ് സ്വാമി ശങ്കരാനന്ദയിൽ നിന്ന് സന്യാസദീക്ഷ സ്വീകരിച്ച് പ്രകാശാനന്ദയായത്. ഗുരുദേവനോടുള്ള തീവ്രമായ ഭക്തിയാണ് അവസാന നിമിഷം വരെ മുറുകെ പിടിച്ചിരുന്നത്. ആ ബലത്തിന്റെ വെളിച്ചത്തിലാണ് പല അഗ്നിപരീക്ഷകളും പക്വതയോടെ മറികടന്ന് സ്വാർത്ഥരഹിതമായ ജീവിതം സ്വാമി നയിച്ചതും. ഗുരുദേവൻ പലതവണ സന്ദർശിച്ചിട്ടുള്ള പിറവന്തൂരിലെ കളത്തരാടി ഭവനമാണ് സ്വാമി പ്രകാശാനന്ദയുടെ മൂലകുടുംബം. 'നമുക്ക് കിടക്കാൻ കട്ടിലൊന്നും വേണ്ട, ഒരു പായ മതി" എന്ന് ഗുരുദേവൻ അവിടെ എത്തുമ്പോൾ പറയുമായിരുന്നു. പഴയ കാലഘട്ടത്തിലും പുതിയ കാലഘട്ടത്തിലും ലളിതമായ ജീവിതമാണ് സ്വാമി പ്രകാശാനന്ദ നയിച്ചിരുന്നത്. ശിവഗിരിയിൽ, തന്നെ കാണാനെത്തുന്ന സന്ദർശകർക്ക് സ്വാമി പ്രകാശാനന്ദ കൽക്കണ്ടവും ഉണക്ക മുന്തിരിയും പ്രസാദമായി നൽകുക പതിവായിരുന്നു. ഗുരുദേവൻ പാലിച്ചിരുന്ന മറ്റൊരു ചിട്ടയായിരുന്നു അത്.
സന്യാസദീക്ഷ ലഭിച്ചതിന് ശേഷം കന്യാകുമാരി മുതൽ നേപ്പാൾ വരെ രണ്ടുവർഷം നീണ്ടുനിന്ന അവധൂത സഞ്ചാരവും നടത്തി. ഇന്ത്യയിലെ പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങളെല്ലാം ഈ യാത്രയിൽ അദ്ദേഹം സന്ദർശിച്ചു. യാത്രയിലെ അനുഭവങ്ങൾ ഗുരുദേവ ഭക്തിയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ സ്വാമി പ്രകാശാനന്ദയെ പ്രാപ്തനാക്കി. അതിനുശേഷം അരുവിപ്പുറം മഠത്തിലും കുന്നുംപാറ മഠത്തിലും ദീർഘകാലം സേവന നിരതനായിരുന്നു. ഗുരുധർമ്മത്തിന്റെ നിഷ്ഠയിൽ സൗമ്യമായി അദ്ദേഹം നടത്തിയ സേവനങ്ങൾ ആർക്കും വിസ്മരിക്കാനാകില്ല. കുന്നുംപാറയിൽ അന്യാധീനപ്പെട്ട ഭൂമി തിരികെപ്പിടിച്ചതിലും ആ മണ്ണ് ഒന്നാന്തരമൊരു കൃഷിയിടവും പൂന്തോട്ടവുമാക്കി മാറ്റിയതിലും സ്വാമിപ്രകാശാനന്ദയുടെ വിയർപ്പ് ഏറെ ഒഴുകിയിട്ടുണ്ട്. ശിവഗിരി ധർമ്മസംഘം ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയായും പ്രസിഡന്റായും സേവനം നടത്താനുള്ള ഭാഗ്യവും സ്വാമിക്ക് സിദ്ധിച്ചു. 1970-ൽ ധർമ്മസംഘം ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയായ സ്വാമികൾ ഒൻപതു വർഷം ആ സ്ഥാനത്ത് തുടർന്നു. ഈ കാലയളവിലാണ് ഗുരുദേവന്റെ മഹാസങ്കല്പമായിരുന്ന ശിവഗിരിയിലെ ബ്രഹ്മവിദ്യാലയം സ്ഥാപിതമായത്. ഗുരുദേവന്റെ അമ്പതാമത് മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് ഗുരുദർശനം ആഗോളതലത്തിൽ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര ശ്രീനാരായണ ഗുരുവർഷാചരണം സംഘടിപ്പിക്കപ്പെട്ടതും സ്വാമികൾ ജനറൽ സെക്രട്ടറിയായിരുന്ന 1977 കാലത്താണ്.
1983 ഡിസംബർ അഞ്ച് മുതൽ മൗനവ്രതത്തിന്റെ വത്മീകത്തിൽ പ്രവേശിച്ച സ്വാമികൾ ഒൻപത് വർഷത്തോളം അണുവിട തെറ്റാതെ ആ വ്രതം പിന്തുടർന്നു. 1995 ഒക്ടോബറിലാണ് സ്വാമികൾ ആദ്യമായി ധർമ്മസംഘം ട്രസ്റ്റിന്റെ അദ്ധ്യക്ഷനാകുന്നത്. രണ്ട് തവണയായി പത്തുവർഷത്തിലേറെ അദ്ദേഹം മഠാധിപതി സ്ഥാനത്ത് തുടർന്നു. സ്വാമികൾ ഡൽഹിയിൽ പോയി പ്രധാനമന്ത്രി മോദിയുമായും കൂടിക്കാഴ്ച നടത്തുകയും ശിവഗിരിയുടെ വികസനത്തിന് ആവശ്യമായ പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ലാളിത്യത്തിലൂടെ ജീവിതത്തിന്റെ ഔന്നത്യത്തിലേക്ക് സഞ്ചരിച്ച പ്രകാശാനന്ദ സ്വാമികളുടെ വേർപാട് നിർമ്മമതയും ത്യാഗവുമാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |