SignIn
Kerala Kaumudi Online
Friday, 26 April 2024 3.47 PM IST

ഉദ്യോഗാർത്ഥികളുടെ സമരം തീർക്കണം

photo

മാസങ്ങൾക്ക് മുമ്പ് സമരം നിറുത്തിപ്പോയ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികൾ വീണ്ടും സെക്രട്ടേറിയറ്റ് നടയിൽ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണ്. ഈ കൊവിഡ് കാലത്ത് രോഗഭീഷണി വകവയ്ക്കാതെ തെരുവിലിരുന്ന് സമരം ചെയ്യുന്നത് അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നം ഗുരുതരമായതിനാലാണ്. നേരത്തേ 36 ദിവസം അവർ സമരം ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു അത്. അതിനാൽ സർക്കാർ ധൃതിപിടിച്ച് ഒരു ചർച്ച നടത്തി. അന്നത്തെ മന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിലാണ് ചർച്ച നടന്നത്. സ്ഥാനക്കയറ്റം നൽകി ഒഴിവുകൾ സൃഷ്ടിച്ച് നിയമനങ്ങൾ വേഗത്തിലാക്കാം എന്നത് ഉൾപ്പെടെ ആറ് ഉറപ്പുകളാണ് അന്ന് നൽകിയത്. എല്ലാവരും സമരം നിറുത്തി പിരിയുകയും ചെയ്തു. വീണ്ടും ഇടതുമുന്നണി സർക്കാർ തന്നെ അധികാരത്തിൽ വന്നിട്ടും ഉദ്യോഗാർത്ഥികൾക്ക് നൽകിയ ഒരു ഉറപ്പും പാലിച്ചില്ല. പട്ടികയുടെ കാലാവധി തീരാൻ ഇനി ഒരാഴ്ച മാത്രമാണുള്ളത്. മറ്റൊരു ഗതിയുമില്ലാതെയാണ് അവർ യാചനാ സമരവുമായി എത്തിയിരിക്കുന്നത്.

അതേസമയം 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുമെന്നത് മുൻകൂട്ടിക്കണ്ട് പല വകുപ്പുകളിലും താത്കാലികക്കാരെ നിയമിക്കാനുള്ള നീക്കം നടക്കുന്നതായും ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തത് മനഃപ്പൂർവമാണെന്നും താത്ക്കാലികക്കാർക്ക് അവസരമൊരുക്കാൻ വേണ്ടിയാണ് വകുപ്പ് അദ്ധ്യക്ഷന്മാർ യഥാസമയം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതെന്നും അവർ കുറ്റപ്പെടുത്തുന്നു. ഇതിൽത്തന്നെ ഏറ്റവും കൂടുതൽ താത്ക്കാലികക്കാരെ തിരുകിക്കയറ്റുന്നത് സിവിൽ സപ്‌ളൈസ് കോർപ്പറേഷനിലാണ്. അവിടെ അസി. സെയിൽസ്മാൻ തസ്തികയിൽ അയ്യായിരത്തോളം താത്കാലിക ജീവനക്കാർ ജോലി ചെയ്യുന്നതായാണ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നത്. 14 ജില്ലകളിലായി നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെ അഡ്വൈസ് മെമ്മോ ലഭിച്ചത് 1635 പേർക്ക് മാത്രമാണ്. അതത് സർക്കാരുകൾക്ക് രാഷ്ട്രീയ കാരണങ്ങളാൽ നിശ്ചിത ശതമാനം താത്കാലിക ജീവനക്കാരെ നിയമിക്കേണ്ടിവരും. അതൊരിക്കലും സ്ഥിരം ജീവനക്കാരുടെ എണ്ണത്തെക്കാൾ കൂടുതലാവരുത്. ഏതു വകുപ്പിലായാലും താത്കാലികക്കാരുടെ നിയമനത്തിന് ഒരു നിശ്ചിത ശതമാനം പരിധി സർക്കാർ ഏർപ്പെടുത്തണം. ഇല്ലെങ്കിൽ ഒരിക്കലും റാങ്ക് പട്ടികയിലുള്ളവർക്ക് ജോലി കിട്ടാൻ വഴി തെളിയില്ല. റാങ്ക് പട്ടികയിൽ വരുന്നത് രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിലല്ല. പരീക്ഷകളും മറ്റും എഴുതി കഴിവിന്റെ അടിസ്ഥാനത്തിൽ കയറി വരുന്നവരാണവർ. അവരെ തഴഞ്ഞ് താത്കാലികക്കാരെ മാത്രം നിയമിച്ചു കൊണ്ടിരുന്നാൽ അത് ജോലിയുടെ മികവിനെയും കാര്യമായി ബാധിക്കും. ഇക്കാലത്ത് ഒരു റാങ്ക് പട്ടികയിൽ കടന്നുകൂടുന്നതു തന്നെ ഭഗീരഥ യത്‌നമാണ്. അവരെ നിയമിക്കാതെ പട്ടിക കാലഹരണപ്പെടാൻ അനുവദിക്കുന്നത് തികഞ്ഞ നീതിനിഷേധവും. രാഷ്ട്രീയ സ്വാധീനമില്ലാത്തതിന്റെ പേരിലാണ് അവർക്ക് ഈ ദുര്യോഗം അനുഭവിക്കേണ്ടി വരുന്നത്. സമരം ചെയ്യുന്നവരെല്ലാം സർക്കാരിന് എതിരാണെന്ന സമീപനം ഇക്കാര്യത്തിൽ അധികാരികൾ എടുക്കരുത്. ഒന്നുകിൽ പരമാവധി നിയമനം നടത്താൻ നടപടി സ്വീകരിക്കുക. സർക്കാർ ഉദ്യോഗാർത്ഥികൾക്ക് നേരത്തേ നൽകിയ ഉറപ്പാണത്. ഒരാഴ്ചയ്ക്കുള്ളിൽ അത് സാദ്ധ്യമല്ലെങ്കിൽ വേറെ റാങ്ക് പട്ടിക ഇല്ലാത്തതിനാൽ ലാസ്റ്റ് ഗ്രേഡ് പട്ടിക ആറ് മാസത്തേക്ക് നീട്ടാനെങ്കിലും സർക്കാർ സന്മനസ് കാണിക്കണം. ഈ കൊവിഡ് കാലത്ത് അവരെ തെരുവിൽ കിടന്ന് യാചിക്കാൻ വിടുന്നത് മനുഷ്യത്വരഹിതമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.