സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാറ്റിക്കൊടുക്കുന്നതിന് അപേക്ഷകനിൽ നിന്ന് 13000 രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് അറസ്റ്റ് ചെയ്ത കട്ടപ്പന മുനിസിപ്പാലിറ്റിയിലെ റവന്യൂ ഇൻസ്പെക്ടറെക്കുറിച്ചുള്ള വാർത്ത കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലും റവന്യൂ ഓഫീസുകളിലും സേവനം തേടി എത്തുന്നവർ പലപ്പോഴും നേരിടേണ്ടിവരുന്ന സ്ഥിതിവിശേഷമാണിത്.
കൈക്കൂലി നൽകിയാലേ കാര്യം നടത്തിക്കൊടുക്കുകയുള്ളൂ എന്നു വാശിപിടിക്കുന്ന ഉദ്യോഗസ്ഥന്മാരുണ്ട്. സർട്ടിഫിക്കറ്റുകൾ ലഭിക്കാനും പോക്കുവരവു ചെയ്തുകിട്ടാനും കെട്ടിട നിർമ്മാണത്തിനാവശ്യമായ അനുമതിക്കുമൊക്കെ പടി വാങ്ങുന്നവർ കുറവല്ല. അമ്മയുടെ വസ്തു മകന് കൈമാറുമ്പോൾ ഉടമസ്ഥാവകാശവും സ്വാഭാവികമായി അയാളിൽ വന്നുചേരേണ്ടതാണ്. അതിന് ആധികാരികത നൽകുന്ന ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകേണ്ടത് നഗരസഭയുടെയും പഞ്ചായത്തുകളുടെയുമൊക്കെ ചുമതലയാണ്. നിശ്ചിത ഫീസ് നൽകി നൽകേണ്ട രേഖയുമാണത്. കട്ടപ്പനയിലെ കേസിൽ അമ്മയുടെ പേരിലുള്ള ഇരുപതു സെന്റ് ഭൂമിയുടെ ഉടമസ്ഥാവകാശം തന്റെ പേരിലേക്കു മാറ്റുന്നതിന് ജോഷി എന്ന അപേക്ഷകനോട് റവന്യൂ ഇൻസ്പെക്ടർ ആവശ്യപ്പെട്ടത് ഇരുപതിനായിരം രൂപയാണത്രെ. ഒടുവിൽ സംഖ്യ 13000 ആയി കുറവു ചെയ്യാനുള്ള മഹാമനസ്കത കാണിച്ചു.
ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ട വിവരം അപേക്ഷകൻ വിജിലൻസിനെ അറിയിച്ചിരുന്നു. തൊണ്ടിസഹിതം ആൾ പിടിയിലാകാൻ കാരണവും അതാണ്.
ചില സർക്കാർ ഓഫീസുകളിൽ ജനങ്ങൾ സ്ഥിരമായി നേരിടേണ്ടിവരുന്ന ദുർഗതികളിലൊന്നു മാത്രമാണ് കട്ടപ്പനയിലേത്. സേവനം നൽകാൻ കൈക്കൂലി ചോദിച്ചു വാങ്ങുന്നവരുണ്ട്. പത്തു പതിനഞ്ചു വർഷം മുൻപുവരെ സർക്കാർ ജീവനക്കാരുടെ വേതനം താരതമ്യേന കുറവായിരുന്നു. രണ്ടറ്റവും കൂട്ടിമുട്ടിക്കാനും പ്രയാസപ്പെട്ടിരുന്ന കാലമായിരുന്നു അത്. ഇപ്പോൾ സ്ഥിതി എത്രയോ മാറിയിരിക്കുന്നു. ഇടയ്ക്കിടെ വിജിലൻസിന്റെ പിടിയിലാകുന്നവരിൽ താഴെ തട്ടുകളിലുള്ളവർ മാത്രമല്ല. ലക്ഷങ്ങൾ ശമ്പളമായി വാങ്ങുന്ന മാന്യന്മാരും ഉണ്ട്.
സർക്കാർ ജീവനക്കാർ ജനങ്ങളുടെ യജമാനന്മാരല്ലെന്നും മറിച്ച് അവരെ സേവിക്കാൻ ചുമതലപ്പെട്ടവരാണെന്നും നിരന്തരം ഭരണാധികാരികൾ ഓർമ്മിപ്പിക്കാറുണ്ട്. കൈക്കൂലി എന്ന വിപത്തിൽ നിന്നു ജനങ്ങൾക്കു സംരക്ഷണം നൽകേണ്ട ബാദ്ധ്യത സർക്കാരിനു തന്നെയാണ്. സർവീസിലെ കൈക്കൂലിക്കാരെ കണ്ടെത്തി ഈ തിന്മ ഇല്ലാതാക്കുക എന്നതാണ് വിജിലൻസ് വിഭാഗത്തിന്റെ ദൗത്യം. എന്നാൽ അവരിലും വിവരങ്ങൾ മുൻകൂർ ചോർത്തി നൽകാൻ ആളുകളുള്ളപ്പോൾ റെയ്ഡുകൾ പലപ്പോഴും പ്രഹസനമായി മാറുകയാണ് പതിവ്. കെ.എസ്.എഫ്.ഇയിലും മോട്ടോർ വാഹന ഓഫീസുകളിലും മറ്റും നടന്ന റെയ്ഡുകളുടെ ഫലപ്രാപ്തി എന്തായിരുന്നുവെന്ന് ആരും പിന്നീട് അറിഞ്ഞിട്ടില്ല.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏറെ കൊട്ടിഘോഷിക്കപ്പെട്ടതായിരുന്നു ചെക്ക് പോസ്റ്റ് ശുദ്ധീകരണം. ചെക്ക് പോസ്റ്റുകളെല്ലാം പൂർണമായും അഴിമതി മുക്തമായെന്നായിരുന്നു പ്രഖ്യാപനം. കാര്യങ്ങൾ അത്രയൊന്നും ഭംഗിയായില്ലെന്നാണ് ഇപ്പോൾ കേൾക്കുന്നത്. അതുകൊണ്ടാണല്ലോ ഏതാനും ദിവസം മുൻപ് ചെക്ക് പോസ്റ്റുകളിൽ കൂട്ടപ്പരിശോധന വേണ്ടിവന്നത്. നിത്യേന അവിടങ്ങളിൽ അരങ്ങേറുന്ന അഴിമതിയുടെയും ക്രമക്കേടിന്റെയും ഒരു ഏകദേശ രൂപം ഈ റെയ്ഡുകളിലും ബോദ്ധ്യപ്പെട്ടെന്നാണു വാർത്ത. ചരക്കു വാഹനങ്ങളിൽ നിന്ന് കോഴ പിരിക്കാൻ എന്തൊക്കെ സൂത്രവിദ്യകളാണുള്ളതെന്നും വിജിലൻസ് സംഘത്തിനു ബോദ്ധ്യമായത്രെ. ഇ വേബില്ലും ജി.എസ്.ടിയുമൊക്കെ നടപ്പായിട്ടും ചെക്ക് പോസ്റ്റുകളിൽ അഴിമതി വിളയാട്ടം തുടരുന്നുവെങ്കിൽ അതിന്റെ കാരണം കണ്ടെത്തി അടപ്പിടുകയാണു വേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |