ഒരു നേതാവ് രാജ്യതന്ത്രജ്ഞനായി വിശേഷിപ്പിക്കപ്പെടുന്നത് അനുകൂലിക്കുന്നവർക്കൊപ്പം എതിരാളികളുടെ കൂടി ആദരവ് നേടിയെടുക്കുമ്പോഴാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യയശാസ്ത്രത്തോട് വിയോജിക്കുന്നവർക്കും ഭരണാധികാരിയായ മോദിയെ അംഗീകരിക്കാതിരിക്കാൻ കഴിയില്ല. ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ ഇന്ത്യ ഒരു വൻശക്തിയായി മാറിയത് തന്നെയാണ് അതിനുള്ള തെളിവ്. കരുത്തരും കുതന്ത്രക്കാരുമായ ചൈനയ്ക്കുപോലും ആരാണ് നിങ്ങളുടെ നേതാവെന്ന് ചോദിക്കാനാവാത്തവിധം നരേന്ദ്ര ദാമോദർദാസ് മോദി എന്ന നരേന്ദ്രമോദി ലോകത്തിനു മുന്നിൽ ഇന്ത്യയുടെ മുഖമായി തെളിഞ്ഞുകഴിഞ്ഞു. ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള നേതാക്കളിൽ ഒരാളാണിന്ന് മോദി.
പിന്നാക്ക-ദളിത് ഉൾപ്പെടെ എല്ലാ വിഭാഗക്കാരെയും ചേർത്തുപിടിച്ച് സർവതലസ്പർശിയായ വികസനത്തിനാണ് ഏഴുവർഷംമുമ്പ് പ്രധാനമന്ത്രിപദത്തിലെത്തിയ കർമ്മകുശലനും ക്രാന്തദർശിയുമായ മോദി തുടക്കംകുറിച്ചത്. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന പ്രഖ്യാപനങ്ങൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മുമ്പും കേട്ടിട്ടുണ്ടെങ്കിലും അതിനായി വിനിയോഗിച്ച പണം പാവങ്ങളുടെ കൈകളിൽ ഒരിക്കലും എത്തിയിരുന്നില്ല. എന്നാൽ വിവിധ പദ്ധതികളിലൂടെ നിർദ്ധനർക്കായി ബാങ്ക് അക്കൗണ്ട് തുറന്ന് പണം നേരിട്ട് നിക്ഷേപിച്ചാണ് മോദി മാതൃക കാട്ടിയത്. പറയുന്നത് നിശ്ചയദാർഢ്യത്തോടെ പ്രാവർത്തികമാക്കുന്ന നേതാവാണ് മോദി. പ്രവർത്തിക്കാൻ പറ്റാത്തത് പറയാറുമില്ല. 370-ാം വകുപ്പ് റദ്ദാക്കിയും കേന്ദ്രഭരണ പ്രദേശമാക്കിയും ജമ്മുകാശ്മീരിൽ പുതുയുഗം കുറിച്ചത് ഇതിന് ഉദാഹരണമാണ്. ഭരണസ്ഥിരതയാണ് മോദിയെന്ന ജനനായകന്റെ മുഖമുദ്ര. ഗുജറാത്തിൽ മുഖ്യമന്ത്രിയായിരിക്കുമ്പോഴും ഇന്ത്യൻ പ്രധാനമന്ത്രി പദം കൈയാളുമ്പോഴും ഉറച്ചഭരണം കാഴ്ചവയ്ക്കാൻ അദ്ദേഹത്തിന് കഴിയുന്നതിനു പിന്നിലും ഈ നയചാതുര്യവും ഭരണപാടവവുമാണ്.
മോദി അധികാരസ്ഥാനത്ത് അമരക്കാരനായി വന്നിട്ട് ഒക്ടോബർ ഏഴിന് ഇരുപത് വർഷമാവുകയാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ നാല് ടേം ഗുജറാത്ത് ഭരിച്ച അദ്ദേഹം തുടർന്ന് പ്രധാനമന്ത്രി പദവിയിലേക്കെത്തിയത് രാജ്യത്തെ ജനങ്ങൾ നൽകിയ വലിയ പിന്തുണയോടെയാണ്. അഴിമതിരഹിതവും സുസ്ഥിരവുമായ ഭരണം കാഴ്ചവച്ചതിനാണ് ആദ്യത്തേതിലും വമ്പിച്ച ഭൂരിപക്ഷത്തോടെ മോദിയെ ജനങ്ങൾ രണ്ടാംവട്ടവും വരവേറ്റത്. മേക്ക് ഇൻ ഇന്ത്യ , സ്വച്ഛഭാരത് ,ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള ആത്മനിർഭർഭാരത് തുടങ്ങി ഒട്ടേറെ പദ്ധതികൾ മോദിസർക്കാർ നടപ്പിലാക്കിവരുന്നു. അതിർത്തി പങ്കിടുന്ന കാര്യത്തിൽ ചൈനയെ നേർക്കുനേർ നേരിട്ട ചങ്കൂറ്റം ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ശക്തിയാണ് വിളിച്ചോതിയത്. ഇന്ത്യയ്ക്കെതിരെ തീവ്രവാദ രാഷ്ട്രീയവും ഒളിയുദ്ധവും പയറ്റിവരുന്ന പാകിസ്ഥാനും ഇന്ത്യയുടെ സൈനികശേഷിയുടെ രുചിയറിഞ്ഞു. പുൽവാമയിലെ കൂട്ടക്കുരുതിക്കെതിരെ അതേനാണയത്തിൽ തിരിച്ചടിച്ചാണ് ഇന്ത്യ മറുപടി നൽകിയത്. പാക് അധീന കാശ്മീരിലെ ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ പാകിസ്ഥാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിവിറച്ചു. മോദിയെന്ന ഭരണാധികാരിയുടെ നേതൃപാടവമാണ് ഇവിടെ പ്രകടമായത്. അടിച്ചാൽ തിരിച്ചടിക്കുമെന്ന സന്ദേശവും അതിലൂടെ പാകിസ്ഥാന് നൽകാൻ മോദി മടിച്ചില്ല.
ലോകരാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം സജീവമാക്കുന്നതിലും പ്രധാനമന്ത്രിയെന്ന നിലയിൽ മോദി നടത്തിയ പരിശ്രമങ്ങൾ വലിയതോതിൽ ലക്ഷ്യം കണ്ടു. ലോകനേതാക്കളുമായി വ്യക്തിപരമായി ഉണ്ടാക്കുന്ന അടുപ്പം രാജ്യതാത്പര്യത്തിനായി പ്രയോജനപ്പെടുത്തുന്നതിലും മോദി വിജയിച്ചു. ഇസ്രയേലുമായും അറബ് രാജ്യങ്ങളുമായും ഒരുപോലെ അടുപ്പം സൃഷ്ടിച്ചത് ഇതിന് ഉദാഹരണമാണ്. അമേരിക്ക,ജപ്പാൻ ,ആസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി ചേർന്നുള്ള ചതുർരാഷ്ട്ര സഖ്യത്തിലും ഇന്ത്യ പങ്കാളിയാണ്. ലോകരാഷ്ട്രങ്ങൾ ഇന്ത്യയുടെ ശബ്ദം കേൾക്കാൻ കാതോർക്കുന്നതിനു പിന്നിൽ മോദിയുടെ നയതന്ത്രത്തിന് വലിയ പങ്കുണ്ട്. ഭാരതത്തിന്റെ അഭിജാതമായ ചരിത്രവും അന്തസും ആഹ്ളാദപൂർവമാണ് മോദി ഉയർത്തിപ്പിടിക്കുന്നത്. ഏറ്റവുമൊടുവിൽ അഫ്ഗാനിസ്ഥാനിൽ പ്രശ്നങ്ങളുണ്ടായപ്പോൾ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിൽ മോദികാട്ടിയ നയതന്ത്രപാടവം പ്രശംസാർഹമായിരുന്നു. അതിർത്തികളിലെ സുരക്ഷയ്ക്കൊപ്പം തീവ്രവാദികൾക്കും ഭീകരർക്കുമെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ച മോദി ദേശീയസുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കൈക്കൊള്ളുന്നത്. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന മോദി സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ലോകനേതാക്കളുടെ മുൻനിരയിലാണ്. യുവതയിൽ മോദിക്കുള്ള സ്വീകാര്യത കൂടിയാണിത് പ്രതിഫലിപ്പിക്കുന്നത്. എതിർപ്പുകളെ അതിജീവിച്ചാണ് മുഖ്യമന്ത്രിയെന്ന നിലയിൽ വികസന കാര്യത്തിൽ മോദി ഗുജറാത്ത് മോഡൽ നടപ്പിലാക്കിയത്. എന്നാൽ ഗുജറാത്തിന്റെ തലവര മാറ്റിക്കുറിച്ച മോദിയുടെ ഏറ്റവും വലിയ നിയോഗം ഇന്ത്യയുടെ പ്രധാനമന്ത്രിയായതാണ്. നരേന്ദ്രമോദിയുടെ രാഷ്ട്രദർശനം മുൻഗാമികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഭാരതത്തിന്റെ പ്രാക്തനമായ ഋഷി സംസ്കാരത്തിന്റെ അടിസ്ഥാനധാരകളായ ധർമ്മവും നീതിയും സഹജീവിസ്നേഹവും, ലോകത്തെ ഒരു കുടുബമായി കാണുന്ന വിശ്വപ്രേമവും സ്വാംശീകരിച്ച്, അവ ഭരണത്തിന്റെ സമസ്ത മേഖലകളിലും ആഴത്തിൽ പകർത്തിയ അതുല്യനായ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. നോട്ടുനിരോധനത്തിന്റെ പേരിൽ പഴികേൾക്കേണ്ടി വന്നെങ്കിലും സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ വൻകുതിച്ചുചാട്ടം നടത്താൻ ഇന്ത്യക്ക് കഴിഞ്ഞു. മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ലോകത്തിലെതന്നെ ഏറ്റവും വലിയ വളർച്ചയാണ് ഇന്ത്യ ഇപ്പോൾ രേഖപ്പെടുത്തിയത്. കൊവിഡ് മഹാമാരിയുടെ മുരടിപ്പിനെ മറികടന്നാണ് ഈ മികവ് കാട്ടിയത്. മഹാമാരിയെ നിയന്ത്രിക്കുന്നതിലും വാക്സിൻ വിതരണത്തിലും പ്രാരംഭത്തിൽ സംഭവിച്ച പിഴവുകൾ വേഗം തിരുത്താനും കൊവിഡിനെ പിടിച്ചുകെട്ടാനും ഇന്ത്യക്കു കഴിഞ്ഞിട്ടുണ്ട്. വാക്സിൻ വിതരണം ഏറ്റവും മികച്ചരീതിയിലായിട്ടുണ്ട് .
ഭരണാധികാരിയെന്നതിനൊപ്പം തന്ത്രങ്ങൾ മെനയുന്നതിൽ എതിരാളികളെ നിഷ്പ്രഭരാക്കാൻ കഴിവുള്ള ബുദ്ധിശാലിയായ രാഷ്ട്രീയനേതാവാണ് മോദി. മോദിക്കെതിരായി ഐക്യനിര സൃഷ്ടിക്കാൻ കഴിയാതെ ഭിന്നിച്ചുനിൽക്കുന്ന പ്രതിപക്ഷത്തെയാണ് കാണാനാവുന്നത്. മോദിക്കു പകരംവയ്ക്കാനൊരു നേതാവിനെ ഉയർത്തിക്കാട്ടാൻ അവർക്കു കഴിയുന്നില്ലെന്നത് പരമാർത്ഥമാണ്.
വ്യക്തിപരമായ സ്വാർത്ഥത സ്വജീവിതത്തിൽ ലവലേശം പുലർത്താത്ത യോഗിയാണ് മോദി. ചിരപുരാതനമായ ഭാരതീയപൈതൃകത്തിന്റെ വിശുദ്ധഭൂമിയിലാണ് അദ്ദേഹത്തിന്റെ രാഷ്ട്രദർശനം വേരുകളാഴ്ത്തുന്നത്. ബന്ധങ്ങളുടെ ചരടുകളില്ലാതെയുള്ള തന്റെ സന്യാസതുല്യജീവിതം രാഷ്ട്രസേവനത്തിനു വേണ്ടിയുള്ള സമർപ്പണമായിട്ടാണ് അദ്ദേഹം കരുതുന്നത്. ഭരണരംഗത്ത് ഇന്ത്യയെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാൻ മോദിക്ക് കഴിയട്ടെ. എഴുപത് പിന്നിടുന്ന അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം ആശംസിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |