സർക്കാരിന്റെ പണം ചോരുന്ന വഴികളിലൊന്ന് ഉയർന്നുയർന്നു പോകുന്ന വ്യവഹാരച്ചെലവാണ്. കീഴ്‌കോടതി മുതൽ സുപ്രീംകോടതി വരെ പതിനായിരക്കണക്കിനു കേസുകളിൽ സർക്കാർ വാദിയോ പ്രതിയോ ആണ്. നൂറുകണക്കിന് സർക്കാർ അഭിഭാഷകരുണ്ടെങ്കിലും കൂടുതൽ സങ്കീർണമായ കേസുകളുടെ വാദത്തിനായി മുന്തിയ അഭിഭാഷകരെ വരുത്തേണ്ടിവരും. അതിനുവേണ്ടിയുള്ള ഭീമമായ ചെലവുകൾ വേറെ. കഴിഞ്ഞവർഷം ഡൽഹിയിൽ നിന്നും മറ്റും സീനിയർ അഭിഭാഷകരെ വരുത്തിയതിന് സർക്കാരിനുണ്ടായ ചെലവിന്റെ കണക്ക് ഈയിടെ പുറത്തുവന്നിരുന്നു. സാധാരണക്കാരെ ഞെട്ടിക്കുന്നതായിരുന്നു കണക്കുകൾ. ഇതിനിടെയാണ് കോടതിച്ചെലവുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുതിയൊരു ഉത്തരവുമായി സർക്കാർ രംഗത്തുവന്നിരിക്കുന്നത്. സർക്കാർ വകുപ്പുകൾ ഏതെങ്കിലും വിഷയത്തിൽ കേസിനു പോകുന്നതിനു മുൻപ് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്നാണ് പുതിയ നിർദ്ദേശം. നിബന്ധന സർക്കാർ വകുപ്പുകൾക്കു മാത്രമല്ല പൊതുമേഖലാ സ്ഥാപനങ്ങൾക്കും ബോർഡുകൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കുമെല്ലാം ബാധകമാണ്. നിലവിൽ ഏതു വകുപ്പിനും മറ്റൊരു വകുപ്പുമായി ബന്ധപ്പെട്ട തർക്കപ്രശ്നത്തിൽ കോടതിയെ സമീപിക്കാൻ കഴിയും. പുതുതായി ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ രൂപീകരിക്കപ്പെട്ട തർക്കപരിഹാര കമ്മിറ്റിയാകും ഇനിമുതൽ ഏതെല്ലാം കേസുകൾ കോടതി തീർപ്പിനു വിടണമെന്നതിൽ അവസാന തീരുമാനമെടുക്കുക. വകുപ്പുകൾ തമ്മിലോ ബോർഡുകളും സർക്കാർ വകുപ്പുകളും തമ്മിലോ നിയമപ്രശ്നമുണ്ടായാൽ നേരിട്ടു കേസുമായി കോടതിയിൽ പോകരുതെന്നാണ് നിർദ്ദേശം. പ്രശ്നം തർക്കപരിഹാര കമ്മിറ്റിയിൽ ഉന്നയിക്കണം. കമ്മിറ്റിയുടെ തീരുമാനത്തിനു വിധേയമായിട്ടുവേണം വ്യവഹാരവുമായി കോടതിയെ സമീപിക്കാൻ. ഒരുവിധമുള്ള തർക്കപ്രശ്നങ്ങൾക്ക് കമ്മിറ്റിയിൽത്തന്നെ പരിഹാരമുണ്ടാക്കാം. അന്യോന്യം പറഞ്ഞുതീർക്കാവുന്നതാണെങ്കിൽ വെറുതെ കോടതികയറി വിലപ്പെട്ട സമയവും ഖജനാവിലെ പണവും പാഴാക്കേണ്ടതുമില്ല. കോടതികളിൽ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിനു കേസുകളിൽ നല്ലൊരു ഭാഗം സർക്കാരുമായി ബന്ധപ്പെട്ടവയാണ്. സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും സർക്കാരിനെതിരെ കൊടുത്തിട്ടുള്ള കേസുകൾക്കു പുറമെ വകുപ്പുകൾ അന്യോന്യം നൽകിയിട്ടുള്ള കേസുകളും ധാരാളമുണ്ടാകും. സർക്കാർ ഉൾപ്പെട്ട വ്യവഹാരങ്ങൾ കുറച്ചാൽത്തന്നെ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ ഗണ്യമായി കുറയും.
വ്യവഹാരങ്ങളുടെ പെരുപ്പം മാത്രമല്ല സർക്കാരിനെ അലട്ടുന്നത്. ഇവയ്ക്കായി വരുന്ന ചെലവും ഭീമമാണ്. നിസാരപ്രശ്നങ്ങളിൽ പോലും ഹർജിയുമായി കോടതി കയറാനുള്ള പ്രവണത വർദ്ധിച്ചുവരികയാണ്. ഇക്കാര്യത്തിൽ സർക്കാർ വകുപ്പുകൾ മാത്രമല്ല ബോർഡുകളും പൊതുമേഖലാ സ്ഥാപനങ്ങളും കോർപ്പറേഷനുകളും മറ്റു തദ്ദേശസ്ഥാപനങ്ങളുമെല്ലാം മുൻപന്തിയിൽത്തന്നെയാണ്. തോൽക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ സർക്കാർ എത്രയെത്ര കേസുകളുമായാണ് കോടതികളിലെത്തുന്നത്. ചില ഗൗരവമേറിയ കേസുകളിൽ സർക്കാരിനു ഉന്നതനീതിപീഠങ്ങളിൽ നിന്നുണ്ടാകുന്ന തിരിച്ചടികളും പ്രതികൂല പരാമർശങ്ങളും സമൂഹത്തിൽ ചൂടേറിയ ചർച്ചകൾക്കും നിമിത്തമാകാറുണ്ട്. ഇത്തരം കേസുകൾ വാദിക്കാനായി അതിഭീമമായി പണം നൽകി ഉന്നത അഭിഭാഷകരെ ഇറക്കുമതി ചെയ്യുന്നതിലൂടെയുണ്ടാകുന്ന അധികവ്യയവും സർക്കാരിനെതിരെ വിമർശനം വിളിച്ചുവരുത്തുന്നു.
സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും തമ്മിലുള്ള തർക്കങ്ങൾക്ക് കോടതിയിൽ പോകാതെ പരിഹാരം കാണാനാകുമെങ്കിൽ അത്യുത്തമമാണ്. എന്നാൽ സമയബന്ധിതമായി പരിഹാരമുണ്ടായില്ലെങ്കിൽ ലക്ഷ്യം പിഴച്ചെന്നു പറയേണ്ടിവരും. തർക്കപരിഹാര കമ്മിറ്റിയിലെത്തുന്ന തർക്കങ്ങൾക്ക് വേഗം പരിഹാരമുണ്ടാക്കാനുള്ള സംവിധാനമുണ്ടാകണം. കോടതിയിലുണ്ടാകുന്ന കാലതാമസം കമ്മിറ്റിയിൽ ഉണ്ടാകയുമരുത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |