സാമ്പത്തിക വളർച്ചയും അതുവഴി ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തലും ലക്ഷ്യമിട്ടുള്ള സർക്കാർ പദ്ധതികളുടെ നിരാശാജനകമായ നടത്തിപ്പുരീതി എന്നും വിമർശന വിധേയമാകാറുണ്ട്. ആസൂത്രണം ഉന്നത നിലവാരത്തിലുള്ളതായാൽ മാത്രം പദ്ധതി ഉപകാരപ്രദമാകണമെന്നില്ല. നിർവഹണം സമയബന്ധിതമായി പൂർത്തീകരിച്ചില്ലെങ്കിൽ പദ്ധതിയുടെ പ്രയോജനം കരാറുകാർക്കും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കുമൊക്കെയാവും ലഭിക്കുക. രാജ്യം നേരിടുന്ന ഏറ്റവും വലിയ ദുരവസ്ഥകളിലൊന്നാണ് പദ്ധതി നടപ്പാക്കുന്നതിലെ അതിഭീകരമായ കാലവിളംബം. അടിസ്ഥാന വികസന പദ്ധതികൾ നടപ്പാക്കുന്നതിലെ കെടുകാര്യസ്ഥതയും കാലതാമസവും രാജ്യത്തിന്റെ വളർച്ചയെ നിരവധി വർഷങ്ങൾ പിന്നോട്ട് കൊണ്ടുപോയതിനു തെളിവുകൾ ഏറെയുണ്ട്.
അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ പതിനാറു വകുപ്പുകളെ ഒരൊറ്റ പ്ളാറ്റ്‌ഫോമിൽ കൊണ്ടുവരാനുള്ള തീരുമാനം സ്വാഗതാർഹമാണ്. അടുത്ത 25 വർഷത്തെ പുരോഗതി ലക്ഷ്യമിട്ട് നൂറുലക്ഷം കോടി ചെലവു വരുന്ന അതിബൃഹത്തായ വികസന പദ്ധതി രണ്ടുദിവസം മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. പ്രധാനമായും അടിസ്ഥാന സൗകര്യ വികസനമാണ് 'പി.എം ഗതി ശക്തി" എന്ന ഈ പദ്ധതിയുടെ ലക്ഷ്യം. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും വ്യവസായങ്ങളെയും വാണിജ്യ - വ്യാപാര മേഖലകളെയും നിർമ്മാതാക്കളെയും കൃഷിക്കാരെയും ഉൾപ്പെടുത്തിയാകും നടപ്പാക്കുക. വികസന സങ്കല്പങ്ങളെ നൂതന കാഴ്ചപ്പാടിൽ കണ്ടുകൊണ്ടുള്ള പുതിയ സമീപനമാണിത്. കേന്ദ്ര സർക്കാരിലെ അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട പതിനാറു വകുപ്പുകൾ 'ഗതി ശക്തി'യുടെ ഭാഗമാകും. സർക്കാർ പദ്ധതികളിലും നടത്തിപ്പിലുമുള്ള കാലതാമസവും പാഴ്ച്ചെലവും അഴിമതിയും ഇല്ലാതാക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട് സംരംഭത്തിന്. ഏതു പ്രവൃത്തിയിലും പരമാവധി ഗുണമേന്മ ഉറപ്പാക്കാനും നടപടിയുണ്ടാകും. സർക്കാർ പണിയല്ലേ എങ്ങനെയായാലും മതിയെന്ന പരമ്പരാഗത സമീപനത്തിൽ മാറ്റമുണ്ടാകുമ്പോൾ അതിന്റെ ഗുണം ഏതു നിർമ്മാണ ജോലിയിലും പ്രതിഫലിക്കും. റോഡായാലും പാലമായാലും കെട്ടിടമായാലും നിർമ്മിച്ച് മാസങ്ങൾ കഴിയുന്നതിനകം തകരുന്ന പതിവ് ആവർത്തിക്കില്ല. അടിസ്ഥാന വികസന പദ്ധതികളുടെ നിർവഹണം സൂക്ഷ്മതയോടും നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചും കൊണ്ടാകുമ്പോൾ ആവർത്തനച്ചെലവുകൾ പരമാവധി കുറയ്ക്കാം. വലിയ പദ്ധതികൾ വൻതോതിൽ അഴിമതിക്കുള്ള വാതായനങ്ങൾ തുറക്കുമെന്ന ചിന്ത പിഴുതെറിയാൻ 'ഗതി ശക്തി " നിമിത്തമാകണം.
നൂറുലക്ഷം കോടി രൂപയുടെ ഗതിശക്തി പദ്ധതികൾ രാജ്യത്തെ മുൻനിര വികസിത രാജ്യങ്ങൾക്കൊപ്പമെത്താൻ സഹായിക്കുന്നതിനൊപ്പം രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ തൊഴിലില്ലായ്മയ്ക്കും നല്ലതോതിൽ പരിഹാരമാകേണ്ടതാണ്. തുടർന്നും അധികാരത്തിലേറുന്ന ഭരണകൂടത്തിന്റെ സമീപനത്തെക്കൂടി ആശ്രയിച്ചിരിക്കുന്ന കാര്യമാണിത്. ഭരണമാറ്റമുണ്ടാകുമ്പോൾ അതുവരെ പിന്തുടർന്നുപോന്ന നല്ല പദ്ധതികൾ വരെ അട്ടിമറിക്കുന്നതാണ് പൊതുവേ കണ്ടുവരുന്നത്. അടിസ്ഥാന വികസന പദ്ധതികളുടെ കാര്യത്തിൽ അത്തരത്തിലുള്ള സങ്കുചിത സമീപനത്തിന് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തുനിയരുത്. ആധുനിക കേരള സംസ്ഥാനം രൂപംകൊണ്ടിട്ട് അറുപത്തഞ്ചുവർഷം തികയുകയാണ്. അടിസ്ഥാന വികസന പദ്ധതികളുടെ കാര്യത്തിൽ അയൽ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നാം ഇപ്പോഴും ഏറെ പിന്നിലാകാൻ കാരണം കാലത്തിനു നിരക്കാത്ത രാഷ്ട്രീയ സമീപനങ്ങളാണ്. ഏത് പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങുമ്പോഴും എങ്ങനെ അട്ടിമറിക്കാമെന്നാകും എതിർ ചേരിയുടെ ചിന്ത. രാഷ്ട്രീയലാഭത്തിൽ മാത്രം കണ്ണുവച്ചുള്ള ഇത്തരം ദുഷ്ടസമീപനമാണ് കേരളത്തെ പിന്നോട്ടടിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |