SignIn
Kerala Kaumudi Online
Saturday, 27 April 2024 7.49 AM IST

അനാവശ്യമായ ഹർജികൾ

high-court

കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉൾപ്പെടുത്തിയതിനെ എതിർത്തുകൊണ്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളുകയും ഒരുലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരിക്കുന്നു.

ആയിരക്കണക്കിന് കേസുകൾ ഹൈക്കോടതിയുടെ പരിഗണനയ്ക്കും തീർപ്പിനുമായി കാത്തുകിടക്കുന്നുണ്ടെന്നും അതിനിടയിൽ ഇത്തരം ബാലിശമായ ഹർജി നല്‌കുന്നത് കോടതി അംഗീകരിക്കില്ലെന്ന് സമൂഹത്തെയും ഹർജിക്കാരനെയും ബോദ്ധ്യപ്പെടുത്താനാണ് പിഴ ചുമത്തിയതെന്നും വിധിയിൽ വിശദീകരിച്ചിട്ടുണ്ട്.

നമ്മുടെ രാജ്യം തിരഞ്ഞെടുപ്പിലൂടെയാണ് മന്ത്രിമാരെയും പ്രധാനമന്ത്രിയെയും മറ്റും തിരഞ്ഞെടുക്കുന്നത്. അല്ലാതെ നറുക്കെടുപ്പിലൂടെയല്ല. ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്ന കക്ഷിയുടെ നേതാക്കൾ അധികാര സ്ഥാനങ്ങളിലെത്തുക സ്വാഭാവികമാണ്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ ആയിക്കഴിഞ്ഞാൽ അവർ ജനങ്ങളെ മുഴുവൻ പ്രതിനിധീകരിക്കുന്നവരായി മാറും. ജനങ്ങളും ആ രീതിയിൽത്തന്നെയാണ് അവരെ കാണുന്നത്. സംസ്ഥാനങ്ങളുടെ വികസന പദ്ധതികളുടെ പ്രചാരണ പോസ്റ്ററുകളിൽ അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പടം വരും. എല്ലാവരും ആ മുഖ്യമന്ത്രിയുടെ പാർട്ടിയിൽപ്പെട്ടവർ ആയിരിക്കണമെന്നില്ല. പക്ഷേ അദ്ദേഹം മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നിടത്തോളം അദ്ദേഹത്തിന്റെ ചിത്രത്തിന് പ്രാധാന്യമുണ്ട്. വ്യക്തിയല്ല അവർ അലങ്കരിക്കുന്ന പദവിയാണ് പ്രധാനം. ഒരു അധികാര സ്ഥാനത്തും ഇരിക്കാതെ ഇന്ത്യയിലെ സർവവിധ സർക്കാർ സ്ഥാപനങ്ങളിലും സ്ഥാനം പിടിച്ചിട്ടുള്ള ഒരേയൊരു ചിത്രം മഹാത്മാഗാന്ധിയുടേതാണ്. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ഏകത്വം പുലർത്തിയതിലൂടെ ഭാരതീയരുടെ ഹൃദയങ്ങളിൽ പതിഞ്ഞ വ്യക്തിത്വമാണ് മഹാത്മാഗാന്ധി. ഹർജിക്കാരന്റെ വാദം അംഗീകരിച്ചാൽ നാളെ ഗാന്ധിജിയുടെ ചിത്രങ്ങളും സർക്കാർ ഓഫീസുകളിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഹർജികൾ വരില്ലേ. പ്രധാനമന്ത്രി പാർലമെന്റ് മന്ദിരത്തിന്റെ മേൽക്കൂര പൊളിച്ച് അകത്ത് വന്നതല്ലെന്നും ജനവിധിയിലൂടെ അധികാരത്തിലെത്തിയതാണെന്നും ഹൈക്കോടതി ഹർജിക്കാരനെ ഓർമ്മിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി ആരായാലും ആ പദവി ഓരോ പൗരന്റെയും അഭിമാനമാകണം. കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയത് മൗലികാവകാശത്തിന്റെയോ മറ്റേതെങ്കിലും അവകാശങ്ങളുടെയോ ലംഘനമല്ലെന്നും സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പൊതുതാത്‌പര്യ ഹർജികളിലൂടെ അധികാരികൾ അവഗണിച്ചിരുന്ന പല വിഷയങ്ങളും പൊതുജനശ്രദ്ധയിലേക്ക് ഉയർന്നുവന്നിട്ടുണ്ട്. അതേസമയം വളരെ കുറച്ചുപേർ ഹർജി നല്‌കി ദുരുപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പൊതുതാത്‌പര്യമെന്നാണ് പേരെങ്കിലും ചില സ്വകാര്യ താത്‌പര്യങ്ങൾ സംരക്ഷിക്കാനും ഇത്തരം ഹർജികൾ ഇടയാക്കിയിട്ടുണ്ട്. കോടതികളുടെ മുന്നിൽ വിഷയം എത്തുമ്പോൾ ജനശ്രദ്ധ ലഭിക്കുക സ്വാഭാവികമാണ്. അതിനുവേണ്ടിയും ഹർജി നൽകുന്നവർ നാട്ടിൽ കുറവല്ല. അവർക്കെല്ലാം ഒരു പാഠമായി മാറേണ്ടതാണ് സിംഗിൾ ബെഞ്ചിന്റെ വിധി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.