കർണാടക ഗ്രാമവികസന മന്ത്രി ഈശ്വരപ്പയുടെ രാജിയിലേക്കു നയിച്ച അഴിമതി വിവാദം കർണാടകത്തിൽ ഒതുങ്ങിനിൽക്കുന്നതല്ല. മരാമത്തു പണികൾ നടക്കുന്ന എല്ലായിടത്തും ഉണ്ടാകാറുണ്ട് ഇതുപോലുള്ള സംഭവങ്ങൾ. കരാറുകൾ നൽകുന്നതിനു പിന്നിലും പണിതീർന്നാൽ ബില്ലുകൾ പാസാക്കി കിട്ടുന്നതിലുമൊക്കെ കൊടിയ അഴിമതികളാണു നടക്കാറുള്ളത്. സമയത്തും കാലത്തും സർക്കാരിൽ നിന്നോ തദ്ദേശസ്ഥാപനങ്ങളിൽ നിന്നോ ലഭിക്കേണ്ട പണം അനിശ്ചിതമായി വൈകുമ്പോൾ ഉള്ളതെല്ലാം പണയപ്പെടുത്തി കരാർ ഏറ്റെടുത്തു നടത്തുന്ന കരാറുകാരൻ അനുഭവിക്കേണ്ടിവരുന്ന സമ്മർദ്ദവും മാനസിക ക്ളേശവും പറഞ്ഞറിയിക്കാനാവില്ല. കർണാടകയിലെ ബെലഗാവിയിൽ നാലുകോടി രൂപയുടെ ഗ്രാമീണ റോഡുപണി ഏറ്റെടുത്ത കരാറുകാരൻ സന്തോഷ് പാട്ടീൽ ബിൽ തുക പാസാക്കാൻ വൈകിയതോടെയാണ് ഉഡുപ്പിയിലെ ലോഡ്‌ജ് മുറിയിൽ ആത്മഹത്യ ചെയ്തത്. ആത്മഹത്യയല്ല കൊലപാതകമാണെന്ന ആരോപണവും ഇപ്പോൾ ഉയരുന്നുണ്ട്. മന്ത്രി ഈശ്വരപ്പ കരാർ തുകയുടെ നാല്പതു ശതമാനം കമ്മിഷൻ ആവശ്യപ്പെട്ടിരുന്നുവെന്നും അത്രയും നൽകാൻ നിവൃത്തിയില്ലാത്തതുകൊണ്ടാണ് ജീവനൊടുക്കാൻ നിർബന്ധിതനാകുന്നതെന്നുമുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കമ്മിഷൻ ഇനത്തിൽ പതിനഞ്ചുലക്ഷം രൂപ മന്ത്രിക്ക് ഇതിനകം നൽകിയതായും കുറിപ്പിലുണ്ട്. തന്റെ ആത്മഹത്യയുടെ പൂർണ ഉത്തരവാദി മന്ത്രി ഈശ്വരപ്പയാണെന്ന കുറ്റപ്പെടുത്തലുമുണ്ട്. ആത്മഹത്യാ പ്രേരണയ്ക്ക് മന്ത്രിക്കെതിരെ പൊലീസ് കേസെടുക്കുകയും സംഭവം വൻ രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തതോടെ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെട്ടാണ് മന്ത്രിയെക്കൊണ്ട് രാജിവയ്‌പിച്ചിരിക്കുന്നത്. പിടിച്ചുനിൽക്കാൻ മന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിയും ശ്രമിക്കാതിരുന്നില്ല. എന്നാൽ മന്ത്രിയെ തുടർന്നും വച്ചുകൊണ്ടിരിക്കുന്നതു രാഷ്ട്രീയമായി നഷ്ടക്കച്ചവടമാണെന്നു മനസിലാക്കാനുള്ള സാമാന്യ ബുദ്ധി ദേശീയ നേതൃത്വത്തിനുണ്ടായി.
മന്ത്രി ഈശ്വരപ്പയുമായി നല്ല അടുപ്പമുണ്ടായിരുന്ന കരാറുകാരൻ സന്തോഷ് പാട്ടിൽ മന്ത്രി പറഞ്ഞതിൻപ്രകാരമാണ് റോഡ് നിർമ്മാണ കരാർ ഏറ്റെടുത്തതെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. എന്നാൽ കമ്മിഷൻ പ്രശ്നത്തിൽ പിന്നീട് ഇരുവരും തെറ്റി.. മന്ത്രി നാല്പതു ശതമാനം കമ്മിഷൻ ആവശ്യപ്പെട്ടതുൾപ്പെടെയുള്ള വിവരങ്ങൾ സന്തോഷ് പ്രധാനമന്ത്രിയെയും എഴുതി അറിയിച്ചിരുന്നുവത്രെ. ഏതായാലും കൂടുതൽ നാറാൻ നിൽക്കാതെ മന്ത്രിക്ക് പുറത്തേക്കുള്ള വാതിൽ കാണിച്ചതിലൂടെ പാർട്ടി നേതൃത്വം നല്ല മാതൃകയാണു സ്വീകരിച്ചത്. അന്വേഷണം നടക്കട്ടെ തെളിവു വരട്ടെ എന്നൊക്കെയാകുമല്ലോ രാഷ്ട്രീയ നേതൃത്വങ്ങളുടെ സ്ഥിരം പല്ലവി.
കരാർ പണികൾ നടക്കുന്ന ഏതു മേഖലയിലും കമ്മിഷനും അഴിമതിയുമൊക്കെ പുതിയ കാര്യങ്ങളൊന്നുമല്ല. വമ്പൻ കരാറുകളാണെങ്കിൽ കമ്മിഷൻ വിഹിതം എവിടം വരെ എത്തുമെന്നതും നാട്ടിൽ പാട്ടാണ്. അഴിമതി തടയാൻ ഭരണകൂടങ്ങൾ തുടർച്ചയായി നിയമ നിർമ്മാണങ്ങൾ ഉൾപ്പെടെ ശക്തമായ ഒട്ടേറെ നടപടികൾ എടുത്തിട്ടും പല രൂപങ്ങളിലും ഭാവങ്ങളിലും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. താഴെത്തട്ടിലുള്ള കരാറുകാരുടെ കാര്യമെടുത്താൽ പലപ്പോഴും സ്ഥിതി സങ്കടകരമാകും. ബാങ്കിൽ നിന്നുള്ള .. വായ്പകളും പണയം വച്ചും വട്ടിപ്പലിശയ്ക്കു കടമെടുത്തും മറ്റുമാകും പണികൾ പൂർത്തിയാക്കുക. ബില്ലുകൾ മാറിക്കിട്ടാൻ പെടാപ്പാടുപെടണം. കസേരകൾക്കു വരെ നിശ്ചിത പടി ലഭ്യമാക്കണം.
ഗ്രാമീണ റോഡുകൾ മുതൽ ദേശീയപാത നിർമ്മാണത്തിൽ വരെ അഴിമതിക്കു ധാരാളം വകയുള്ളതാണ്. ദേശീയപാതാ നിർമ്മാണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർ വരെ ഇടയ്ക്കിടെ പിടിയിലാകാറുണ്ട്. എന്നാൽ ഗ്രാമറോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് മന്ത്രി തന്നെ കമ്മിഷൻ കുരുക്കിൽപ്പെട്ട് പുറത്തുപോകേണ്ടിവരുന്ന സംഭവം ഇതാദ്യമാണെന്നു തോന്നുന്നു. പണത്തോടുള്ള അത്യാർത്തിക്ക് അതിർവരമ്പുകളില്ലെന്നു വിളിച്ചോതുന്നതാണ് കർണാടക മന്ത്രി ചെന്നുപെട്ട വിവാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |