ദീർഘകാലത്തെ നിയമപോരാട്ടത്തിനും കാത്തിരിപ്പിനും ശേഷം കാസർകോട് ചെമ്പ്രകാനത്തെ വാടകവീട്ടിൽ കഴിയുന്ന എഴുപതുകാരി വള്ളിയോട്ടുശ്യാമളയ്ക്കു സർക്കാർ അഞ്ചുസെന്റ് ഭൂമി പതിച്ചുനൽകിയത് ആശ്വാസകരമാണ്. എന്നാൽ ഇതിനായി ശ്യാമള അനുഭവിച്ച ദുരിതങ്ങൾ വില്ലേജ് ഓഫീസുകളിൽ അവസാനിച്ചിട്ടില്ലാത്ത അഴിമതിയുടെയും ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ ജനദ്രോഹ പ്രവൃത്തികളുടെയും ഉദാഹരണമാണ്.
ഭൂരഹിതയും ഭവനരഹിതയുമായ ശ്യാമള കൂലിപ്പണിചെയ്താണ് മകൾ മണിയ്‌ക്കൊപ്പം നിത്യവൃത്തി കഴിച്ചുവന്നത്. ഭർത്താവ് നേരത്തെ മരിച്ചു. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഭൂരഹിത കേരളം പദ്ധതിയിലൂടെ കൊടക്കാട് വില്ലേജിൽ മൂന്ന് സെന്റ് ഭൂമി ശ്യാമളയ്ക്ക് അനുവദിച്ചിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ലൈഫ് പദ്ധതി പ്രകാരം വീട് വയ്കാൻ പീലിക്കോട് പഞ്ചായത്ത് പണവും അനുവദിച്ചു. എന്നാൽ വീട് നിർമ്മാണത്തിന് ഒരുങ്ങിയപ്പോൾ സ്ഥലത്തിൽ അവകാശമുന്നയിച്ച് അയൽവാസി ശ്യാമളയെ ആട്ടിയോടിക്കുകയായിരുന്നു. 2018ലായിരുന്നു ഇത്. തുടർന്ന് ശ്യാമളയും മകളും റവന്യൂ ഓഫീസുകളിൽ നീതിയ്ക്കായി അലഞ്ഞു. ഭൂരഹിത കേരളം പദ്ധതിപ്രകാരം മൂന്നുസെന്റ് ഭൂമി അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥൻ ശ്യാമളയെയും മകളെയും കണ്ടതായി ഭാവിച്ചില്ല. ഇതിനിടെ ശ്യാമള രോഗബാധിതയായി. കൂലിപ്പണിക്കുപോകാൻ കഴിയാതായി. മകൾ കൂലിപ്പണിചെയ്ത് കിട്ടുന്ന വരുമാനം മാത്രമാണ് കുടുംബത്തിന്റെ ആശ്രയം. മണിയുടെ ഭർത്താവ് രോഗബാധിതനായി കിടപ്പിലാണ്. രണ്ടു കുട്ടികളുമുണ്ട്.
ശ്യാമളയുടെ നിർഭാഗ്യകരമായ ജീവിതം കേരളകൗമുദി തുറന്നുകാട്ടിയതോടെയാണ് ഫയലുകൾ അനങ്ങിത്തുടങ്ങിയത്. വാർത്തയെത്തുടർന്ന് അടിയന്തര നടപടി സ്വീകരിക്കാൻ റവന്യൂമന്ത്രി കളക്ടർക്കു നിർദ്ദേശം നൽകി. അവിടെയും കാലതാമസം വരുത്താൻ ചില ഉദ്യോഗസ്ഥർ ശ്രമിച്ചു. ആദ്യം അനുവദിച്ച ഭൂമി വീടുവയ്ക്കാൻ പറ്റിയതല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പകരം സ്ഥലം നൽകാൻ റവന്യൂമന്ത്രി ആവശ്യപ്പെട്ടപ്പോഴാകട്ടെ സ്ഥലമില്ലെന്നായിരുന്നു വില്ലേജ് ഓഫീസറുടെ വാദം. ഈ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയപ്പോൾ പുതുതായിവന്ന വില്ലേജ് ഓഫീസറാണ് റോഡരികിൽ അഞ്ചുസെന്റ് ഭൂമി കണ്ടെത്തിയത്. സഹാനുഭൂതിയുള്ളവർക്ക് നീതി നടപ്പാക്കാൻ വലിയ പ്രയാസമില്ലെന്നതിന്റെ തെളിവായിരുന്നു നടപടി.
റവന്യൂമന്ത്രി കെ.രാജൻ ഓൺലൈനിലൂടെ പങ്കെടുത്ത യോഗത്തിൽവച്ച് കഴിഞ്ഞ ദിവസം ശ്യാമളയ്ക്ക് മുൻ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ പട്ടയം കൈമാറി. എത്രയും വേഗം വീടുവച്ചുനൽകുകയാണ് ഇനി വേണ്ടത്. സർക്കാർ സദുദ്ദേശത്തോടെ പ്രഖ്യാപിക്കുന്ന പല പരിപാടികളും അഴിമതിക്കാരായ ഒരു വിഭാഗം ജീവനക്കാരുടെ കുത്തിത്തിരിപ്പുമൂലം തകിടം മറിയുകയാണ്. ശ്യാമളയുടെ പ്രശ്നം ഇരുപത്തിനാലു മണിക്കൂറിനകം പരിഹരിക്കാവുന്നതായിരുന്നു. ചുവപ്പുനാടയിൽ കുരുക്കാൻ ശ്രമിച്ച ചുരുക്കം ചില ജീവനക്കാരുടെ ദുർവാശിയാണ് ഇത്രത്തോളം വൈകിച്ചത്. ഇവരുടെയൊക്കെ പേരിൽ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും ഫയൽ അനങ്ങുമെന്നു തോന്നുന്നില്ല.
റവന്യൂ വകുപ്പിലെ ജീവനക്കാരിൽ ചിലർ കൈക്കൂലി വാങ്ങുന്ന വാർത്തകൾ അടിക്കടി വരുന്നുണ്ട്. വലിയൊരു വിഭാഗം ജീവനക്കാർ സത്യസന്ധതയോടെ, ആത്മാർത്ഥമായി ജോലി ചെയ്യുമ്പോഴാണ് ചെറിയൊരു വിഭാഗം അഴിമതിയിലൂടെ പുഴുക്കുത്തുകളാകുന്നത്. ഇവരെ നിലയ്ക്ക് നിറുത്തണമെങ്കിൽ രാഷ്ട്രീയ ഇച്ഛാശക്തി പ്രകടമാവണം. ഭരണകർത്താക്കളെ ഭയക്കണമെന്ന് പറയുന്നില്ല. എന്നാൽ അഴിമതി കാട്ടുന്നവർ ആരായാലും അവർ അഴിയെണ്ണുമെന്ന് മനസിലാക്കിക്കൊടുക്കാൻ മടിക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |