SignIn
Kerala Kaumudi Online
Friday, 26 April 2024 6.23 PM IST

സോളാർ പദ്ധതിയെ ഇങ്ങനെ കൊല്ലരുത്

solar

കൊട്ടിഘോഷിച്ചുകൊണ്ടുവന്ന പുരപ്പുറ സോളാർപദ്ധതി ഉപഭോക്താക്കൾ നിരാകരിക്കും വിധത്തിലാക്കാനാണ് വൈദ്യുതി ബോർഡിലെ താപ്പാനകളുടെ ശ്രമം. സോളാർ വൈദ്യുതിയിലേക്ക് ഉപഭോക്താക്കൾ കൂടുതലായെത്താൻ തുടങ്ങിയപ്പോഴാണ് വലിയ ആനുകൂല്യങ്ങളുമായി ബോർഡ് രംഗത്തെത്തിയത്.

പ്ളാന്റ് സ്ഥാപിക്കാൻ ബാങ്ക് വായ്പയും സർക്കാർ സബ്‌സിഡിയുമൊക്കെ പ്രഖ്യാപിച്ചത് വലിയ അനുഗ്രഹവുമായി. ലക്ഷക്കണക്കിന് അപേക്ഷകരാണ് ഇതിനായി മുന്നോട്ടുവന്നത്. സൗരോർജ്ജം ഉത്‌പാദിപ്പിക്കുന്നവരിൽ നിന്ന് മിച്ചംവരുന്ന വൈദ്യുതി നല്ലവിലയ്ക്ക് ബോർഡ് വാങ്ങുമെന്ന ധാരണയാണുണ്ടായിരുന്നത്. ഉപഭോക്താവിന് സോളാർ വൈദ്യുതി മതിയാകാതെ വന്നാൽ ബോർഡിന്റെ വൈദ്യുതി ഉപയോഗിക്കാം. ആ ഉപയോഗിക്കുന്ന വൈദ്യുതിക്കു മാത്രം ബില്ലടച്ചാൽ മതിയെന്നായിരുന്നു ധാരണ. എന്നാൽ ബോർഡ് ഈ വാഗ്ദാനത്തിൽ നിന്ന് പിന്തിരിയാൻ ശ്രമിക്കുകയാണ്. ഇതിനായുള്ള നിർദ്ദേശങ്ങൾ വൈദ്യുതി റെഗുലേറ്ററി കമ്മിഷനു സമർപ്പിച്ച് തീരുമാനം കാത്തിരിക്കുകയാണ്. സോളാർ പ്ളാന്റ് സ്ഥാപിച്ച ഉപഭോക്താക്കൾക്ക് നെറ്റ് മീറ്റർ വച്ചാണ് റീഡിംഗ് എടുത്ത് ഉപഭോഗം കണക്കാക്കുക. ഇതുമാറ്റി ഉപയോഗിക്കുന്ന മൊത്തം വൈദ്യുതിയും അളക്കാൻ ഗ്രോസ് മീറ്റർ മതിയെന്നാണ് ബോർഡിന്റെ വാദം. അധികം ഉത്പാദിപ്പിക്കുന്ന വൈദ്യുതി, ബോർഡ് 3.22 രൂപ നിരക്കിൽ വാങ്ങുമെന്നും ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇപ്പോൾ പറയുന്നത് ഉപഭോക്താവിന്റെ യഥാർത്ഥ ഉപഭോഗം എത്രയാണോ അതിനു മുഴുവൻ ബോർഡ് നിശ്ചയിക്കുന്ന വില കണക്കാക്കുമെന്നാണ്. സോളാർ വൈദ്യുതി വിഹിതം ഇതിൽനിന്നു കുറയ്ക്കും. അതിന് യൂണിറ്റിന് 2.44 രൂപയേ ഉപഭോക്താവിനു നൽകൂ. നേരത്തെ നൽകാമെന്നേറ്റ തുകയിൽ നിന്ന് 78 പൈസ കുറവാണിത്. ഒറ്റനോട്ടത്തിൽത്തന്നെ ഉപഭോക്താവിനെ വഞ്ചിക്കുന്ന നടപടിയായിട്ടേ ഇതിനെ കാണാനാവൂ.

നെറ്റ് മീറ്ററിംഗ് സമ്പ്രദായം കൊണ്ടുവരുന്നത് വലിയ നഷ്ടം വരുത്തുമെന്ന വാദമാണ് ബോർഡ് ഉയർത്തുന്നത്. ഗ്രോസ് മീറ്ററിംഗ് ആയാൽ യൂണിറ്റിന് 78 പൈസ അധികം ഈടാക്കാനാവും. സോളാർ ഉപഭോക്താവിന് യൂണിറ്റിന് 2.44 രൂപ നിരക്കിൽ നൽകിയാൽ മതി. ഉപഭോക്താക്കളെ ആവോളം പിഴിഞ്ഞിട്ടും നഷ്ടമല്ലാതെ ലാഭമുണ്ടാക്കാൻ കഴിയാത്ത ബോർഡ് എങ്ങനെ അവരെ കൂടുതൽ ദ്രോഹിക്കാമെന്ന പരീക്ഷണത്തിലാണ്.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തു വിവാദങ്ങളിൽപ്പെട്ട് നടക്കാതെപോയ പുരപ്പുറ സോളാർ പദ്ധതിക്ക് ഇപ്പോൾ ജീവൻവച്ചു തുടങ്ങിയപ്പോഴാണ് ബോർഡിന്റെ വക പാര. പാരമ്പര്യേതര മാർഗത്തിലൂടെയുള്ള വൈദ്യുതി ഉത്‌പാദനം മൊത്തം വൈദ്യുതിയുടെ ആറര ശതമാനമെങ്കിലും ഉണ്ടാകണമെന്നാണ് കേന്ദ്ര നിബന്ധന. കേരളത്തിൽ ഇപ്പോൾ ഇത് അഞ്ചുശതമാനം പോലുമില്ല.


ഉപഭോക്തൃവിരുദ്ധ തീരുമാനങ്ങൾ തിരുത്തിക്കാൻ വൈദ്യുതി ബോർഡിനെ പ്രേരിപ്പിക്കണം. പുതിയ കെട്ടിടങ്ങൾക്ക് അനുമതി നൽകുമ്പോൾ പുരപ്പുറ സോളാറിനുള്ള പ്രൊവിഷൻ നിർബന്ധമാക്കാവുന്നതാണ്. ലൈഫ് പദ്ധതി പ്രകാരം സർക്കാർ നിർമ്മിക്കുന്ന വീടുകളിലും സൗരോർജ്ജം എത്തിക്കാനായാൽ വലിയൊരു വിപ്ളവം തന്നെയായിരിക്കുമത്. ലക്ഷക്കണക്കിനു വരുന്ന ഇത്തരം വീടുകൾ സോളാറിലേക്കു മാറുമ്പോൾ മൊത്തം ഉൗർജ്ജ ഉത്പാദനം എത്ര വരുമെന്ന് ഉൗഹിച്ചാൽ മതി. നിലവിൽ 292 മെഗാവാട്ട് മാത്രമാണ് സൗരോർജ്ജ പദ്ധതിയിൽ നിന്നു ലഭിക്കുന്ന വൈദ്യുതി. അത് ആയിരം മെഗാവാട്ടെങ്കിലുമായി ഉയർത്താൻ അത്ര പ്രയാസമൊന്നുമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.