നമ്മുടെ പ്രധാന റോഡുകളുടെ അവസ്ഥ വളരെ പരിതാപകരമാണ്. ഇടറോഡുകളുടെ കാര്യം പറയേണ്ടതില്ല. റോഡ് ഏതു പ്രകാരത്തിൽ കിടന്നാലും സഞ്ചരിയ്‌ക്കാതെ നിവൃത്തിയില്ലല്ലോ. റോഡ് നന്നാക്കാനുള്ള പണം റോഡ് ടാക്സായും വാഹന നികുതിയായും പിരിക്കുന്നുണ്ട്. പക്ഷേ അത് പലപ്പോഴും കാലം തെറ്റിയാണ് ചെലവഴിക്കുന്നത്. റോഡ് മോശമായി കിടന്നാൽ അതിലൂടെ ഒാടുന്ന വാഹനങ്ങൾ കേടാകും. ആ വകയിലും നഷ്ടം സഹിക്കേണ്ടത് പതിനഞ്ച് വർഷത്തേക്ക് മുൻകൂർ നികുതി നൽകുന്ന വാഹന ഉടമയാണ്. വളരെ മോശം റോഡുകളിലൂടെ ഒാട്ടോറിക്ഷകൾ പോലും വരില്ല. മഴക്കാലമാണെങ്കിൽ ചെളിയിലൂടെയും കുഴിയിലൂടെയും നടന്ന് ജനം പെടാപ്പാട് പെടണം.
കുഴിയുടെ എണ്ണം ആര് എടുക്കുന്നു എന്നതല്ല കുഴി ആര് അടയ്ക്കുന്നു എന്നതാണ് പ്രധാനം. റോഡിലെ കുഴികളുടെ കാര്യത്തിൽ പലതവണ ഹെെക്കോടതി ഇടപെട്ടിട്ടുണ്ട്. പക്ഷേ ഇതൊരു സ്ഥിരം പ്രശ്നമായി തുടരുകയും നാൾക്കുനാൾ കുഴികൾ കൂടിവരികയുമാണ്. കഴിഞ്ഞ ദിവസവും ഹെെക്കോടതിയുടെ ഇടപെടലുണ്ടായി. സംസ്ഥാനത്തെ റോഡുകൾ പണിപൂർത്തിയാക്കി ആറുമാസത്തിനുള്ളിൽ തകർന്നാൽ കരാറുകാരനും എൻജിനിയർക്കുമെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് ഹെെക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പണിപൂർത്തിയായി ഒരു വർഷത്തിനുള്ളിലാണ് തകരുന്നതെങ്കിൽ ആഭ്യന്തര അന്വേഷണം നടത്തണം. ഇവരുടെ ഭാഗത്ത് കുറ്റമുണ്ടെങ്കിൽ കേസ്സെടുക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു. മികച്ച റോഡുകൾ ജനങ്ങളുടെ അവകാശമാണ്. തകർന്ന റോഡുകളിലൂടെ ഓടുന്ന വാഹനത്തിൽ എത്ര ഇന്ധനമാണ് കത്തിത്തീരുന്നത്? റോഡ് തകർന്നതുമായി ബന്ധപ്പെട്ട ഹർജികൾ ആറുമാസം കൂടുമ്പോൾ പരിഗണിക്കേണ്ടി വരുന്നതിൽ ലജ്ജയുണ്ടെന്നും കോടതി പരിതപിച്ചു.
മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് റോഡ് പണിതാൽ അത് പെട്ടെന്നൊന്നും പൊളിയില്ല. മലേഷ്യൻ കമ്പനി പണിത ഒറ്റപ്പാലം റോഡ് ഇന്നും ഒരു കുഴിപോലുമില്ലാതെ മികച്ചതായി തുടരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.
റോഡുകളിലെ കുഴിയടയ്ക്കാൻ റണ്ണിംഗ് കോൺട്രാക്റ്റ് നൽകാൻ തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. മുൻകൂർ കരാർ നൽകുകയാണ് രീതി. കുഴി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അടയ്ക്കുകയാണ് കരാറുകാരുടെ ചുമതലയെന്നാണ് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കിയത്. കൊച്ചിയിൽ ഇത്തരത്തിൽ കുഴിയടയ്ക്കാൻ കരാർ നൽകിയിട്ടുണ്ടെന്നും വിജയിച്ചാൽ മറ്റുള്ളിടത്തും നടപ്പാക്കുമെന്നുമാണ് വകുപ്പ് അറിയിച്ചത്. ഇത് വിജയിക്കാൻ വേണ്ടി കാത്തുനിൽക്കരുത്. കുഴികൾ എത്രയും പെട്ടെന്ന് അടച്ചില്ലെങ്കിൽ കുഴിയിൽ വീണുള്ള മരണങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. തൃശൂർ തളിക്കുളത്തിന് സമീപം ദേശീയപാതയിലെ കുഴിയിൽവീണ് പരിക്കേറ്റതിനെത്തുടർന്ന് മരണമടഞ്ഞ കുന്നംകുളം സ്വദേശി സനൂപ് ജയിംസിന്റെ മാതാപിതാക്കൾ കുഴിമൂടാത്തതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. അതിനാൽ കുഴിയടയ്ക്കാൻ മാത്രമായി പൊതുമരാമത്ത് വകുപ്പ് പ്രത്യേക വിഭാഗം തന്നെ തുറന്നാലും അപാകതയില്ല.
വിവിധ റോഡുകളിൽ കുഴിയടയ്ക്കേണ്ട ചുമതല കേന്ദ്രത്തിനാണോ സംസ്ഥാനത്തിനാണോ പഞ്ചായത്തിനാണോ എന്നൊന്നും ജനങ്ങൾക്ക് അറിയേണ്ടതില്ല. അതൊക്കെ തീരുമാനിച്ച് തക്കസമയത്ത് നടപടിയെടുക്കാനാണ് അവർ ജനപ്രതിനിധികളെ തിരഞ്ഞെടുത്തിരിക്കുന്നത്. ജനപ്രതിനിധികൾ കൃത്യമായി കടമ നിറവേറ്റിയാൽ റോഡിലെ കുഴികളും കൃത്യസമയത്ത് അടയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |