SignIn
Kerala Kaumudi Online
Friday, 26 April 2024 9.38 AM IST

ഇന്ത്യൻ ഫുട്ബാളിന് വിലങ്ങ് വീഴുമ്പോൾ

photo

കായിക അസോസിയേഷനുകളുടെ തലപ്പത്തെത്താനുള്ള തമ്മിലടിയാണ് ഇന്ത്യൻ കായികരംഗത്തിന്റെ ഏറ്റവും വലിയ ശാപം. അധികാരത്തർക്കവും ഫണ്ട് വെട്ടിപ്പും കാരണം അന്താരാഷ്ട്ര കായികരംഗത്ത് നമുക്കുള്ള ചീത്തപ്പേരിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനെ അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയായ ഫിഫ വിലക്കിയത്. 85 വർഷത്തെ ചരിത്രത്തിലാദ്യമായാണ് എ.ഐ.എഫ്.എഫിനെ ഫിഫ വിലക്കുന്നത്.

എ.ഐ.എഫ്.എഫിലെ ബാഹ്യശക്തികളുടെ ഇടപെടലാണ് അടിയന്തരവിലക്കിന് കാരണമെന്ന് ഫിഫ അറിയിച്ചിട്ടുണ്ട്. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി, ഫിഫ പോലുള്ള അന്താരാഷ്ട്ര കായികസംഘടനകൾ എന്നിവ ഒരു രാജ്യത്തെയും സർക്കാരോ അധികാര ഏജൻസികളോ തങ്ങളുടെ ദേശീയ സംഘടനകളുടെ നിയന്ത്രണമേറ്റെടുക്കാൻ അനുവദിക്കില്ല. അത് രാജ്യത്തെ വിലക്കുന്നതിലേക്കാണ് നയിക്കുക.

ഏറെനാളായി എ.ഐ.എഫ്.എഫിൽ തുടരുന്ന അധികാരത്തർക്കം സുപ്രീം കോടതിവരെയെത്തിയിരുന്നു. മുൻ കേന്ദ്രമന്ത്രിയും എൻ.സി.പി നേതാവുമായ പ്രഫുൽ പട്ടേലാണ് 2009 മുതൽ എ.ഐ.എഫ്.എഫ് പ്രസിഡന്റ്. ദേശീയ കായികനയമനുസരിച്ച് പട്ടേലിന്റെ കാലാവധി കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് പ്രഫുൽ പട്ടേൽ തുടരുന്നത് സുപ്രീം കോടതി തടഞ്ഞു. നിശ്ചിതസമയത്തിനകം പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് നടത്താൻ സുപ്രീം കോടതി മുൻ ജഡ്ജി അനിൽ ആർ.ദാവെ, മുൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ എസ്.വൈ.ഖുറേഷി, ഇന്ത്യൻ ഫുട്ബാൾ ടീം മുൻ ക്യാപ്ടൻ ഭാസ്‌കർ ഗാംഗുലി എന്നിവരടങ്ങുന്ന താത്കാലിക ഭരണസമിതിയെയും നിശ്ചയിച്ചു. ഇതിനെതിരെ പട്ടേലും കൂട്ടരും ചില സംസ്ഥാന ഫുട്ബാൾ അസോസിയേഷനുകളുടെ പിന്തുണയോടെ ഫിഫയ്ക്ക് പരാതി നൽകി. അതിന്റെ ഫലമായി ഫിഫ സുപ്രീം കോടതി വിധിയുടെ പകർപ്പ് ആവശ്യപ്പെട്ടു. പിന്നാലെയാണ് വിലക്ക് . തങ്ങളെ മാറ്റിയാൽ ഇന്ത്യയ്ക്ക് ഫുട്ബാൾ അസോസിയേഷനും വേണ്ടെന്ന രീതിയിലുള്ള നടപടികളാണ് പട്ടേലും കൂട്ടരും നടത്തുന്നതെന്ന് സുപ്രീം കോടതി നിയമിച്ച താത്കാലിക സമിതി പറയുന്നു. അധികാരത്തിനായുള്ള ഈ തമ്മിലടി തകർക്കുന്നത് രാജ്യത്ത് ഫുട്ബാൾ കളിക്കുന്ന തലമുറയുടെ ഭാവിയാണ്. വളർച്ചയുടെ പടവുകൾ കയറിയിരുന്ന ഇന്ത്യൻ ഫുട്‌ബാളിനെ തീർത്തും തളർത്തുന്നതാണ് ഈ വിലക്ക്. അതിലേറ്റവും പ്രധാനം ഒക്ടോബർ 11 മുതൽ 30 വരെ ഇന്ത്യയിലെ നഗരങ്ങളിൽ നടക്കേണ്ടിയിരുന്ന അണ്ടർ 17 വനിതാലോക കപ്പിന്റെ വേദി നഷ്ടമാകലാണ്. 2020 ൽ നടക്കേണ്ട ലോകകപ്പ് കൊവിഡിനെത്തുടർന്ന് മാറ്റിവച്ചിരുന്നതാണ്. ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഇന്ത്യയുടെ മോഹങ്ങൾക്ക് തിരിച്ചടിയുമായി ഫിഫ രംഗത്തെത്തിയത്.

ആതിഥേയരെന്ന നിലയിൽ ഇന്ത്യയ്ക്ക് ലോകകപ്പിൽ കളിക്കാനുള്ള അവസരംകൂടി നഷ്ടമാക്കുന്നതാണ് വിലക്ക്. ഇതുകൂടാതെ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾക്ക്‌ ഒരു അന്താരാഷ്ട്ര മത്സരങ്ങളിലും പങ്കെടുക്കാനാവില്ല. ജൂനിയർ - സീനിയർ ഉൾപ്പെടെ എല്ലാ വിഭാഗത്തിനും വിലക്ക് ബാധകമാണ്. എ.എഫ്.സി കപ്പ്, എ.എഫ്.സി ചാമ്പ്യൻസ് ലീഗ് എന്നീ വലിയ ടൂർണമെന്റുകളിൽ പങ്കെടുക്കാൻ ഇന്ത്യൻ പുരുഷടീമിന് സാധിക്കില്ല. വനിതാടീമിന് എ.എഫ്.സി ക്ലബ്ബ് ചാമ്പ്യൻഷിപ്പും നഷ്ടമാകും. ഐ.എസ്.എൽ,ഐ ലീഗ് തുടങ്ങിയവയ്ക്ക് വിലക്ക് ബാധകമല്ലെങ്കിലും ഈ ടൂർണമെന്റുകളിലെ വിജയികൾക്ക് അന്താരാഷ്ട്ര ക്ളബ് മത്സരങ്ങളിൽ പങ്കെടുക്കാനാവില്ല.

അധികാരത്തർക്കവും കോടതിയും കേസും ഇന്ത്യൻ കായിക സംഘടനകളുടെ കൂടെപ്പിറപ്പാണ്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും സമാനരീതിയിൽ കോടതി ഇടപെടലിലേക്ക് നീങ്ങുകയാണ്. പേരിനും പ്രശസ്തിക്കും പണത്തിനുമായി കായിക അസോസിയേഷനുകളുടെ തലപ്പത്തെത്തുന്നവർ സ്പോർട്സിനോടും രാജ്യത്തെ കായികപ്രതിഭകളോടും കാട്ടുന്നത് കൊടിയ അനീതിയാണ്. ഇതിന് അറുതിയുണ്ടാവണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FIFA BANNED INDIA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.