കേരളത്തിൽ നിന്ന് വിദേശത്ത് പഠിക്കാൻ പോകുന്ന കുട്ടികളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. പ്രതിവർഷം മുപ്പതിനായിരത്തിലേറെ വിദ്യാർത്ഥികളാണ് ചൈന, റഷ്യ, യുക്രെയിൻ, യു.കെ, യു.എസ്, തുടങ്ങിയ രാജ്യങ്ങളിൽ പഠനത്തിനായി പോകുന്നത്. മെഡിക്കൽ പഠനത്തിന് പുറമെ ബിരുദ, ബിരുദാനന്തര കോഴ്സുകൾ പഠിക്കാനാണ് കൂടുതൽപേരും പോകുന്നത്.
ഓവർസീസ് എഡ്യൂക്കേഷന് കുട്ടികളെ അയയ്ക്കുന്ന നിരവധി സ്വകാര്യ കേന്ദ്രങ്ങളും കേരളത്തിൽ പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞവർഷം മാത്രം നാലരലക്ഷം ഇന്ത്യൻ വിദ്യാർത്ഥികളാണ് വിദേശ പഠനത്തിന് പോയത്. കൊവിഡിന്റെയും യുക്രെയിൻ യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ നിരവധി വിദ്യാർത്ഥികളെ കേന്ദ്ര സർക്കാർ ഇടപെട്ട് നാട്ടിലെത്തിച്ചിരുന്നു. യഥാർത്ഥത്തിൽ അപ്പോഴാണ് ഇത്രയും വിദ്യാർത്ഥികൾ വിദേശത്ത് പഠനം നടത്തുന്നുണ്ടെന്ന തിരിച്ചറിവ് കേന്ദ്ര സർക്കാരിനും ഉണ്ടായത്. തുടർന്നാണ് കൂടുതൽ മെഡിക്കൽ കോളേജുകൾ രാജ്യത്ത് തുടങ്ങാൻ നിയമങ്ങളിൽപോലും മെഡിക്കൽ കൗൺസിൽ ഇളവ് വരുത്തിയത്. വിദേശത്തെ പഠനത്തിനും താമസത്തിനുമായി വലിയ പണച്ചെലവാണ് രക്ഷിതാക്കൾക്ക് നേരിടേണ്ടിവരുന്നത്. വിദേശത്ത് പി.ജി കോഴ്‌സുകളും മറ്റും ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നാട്ടിൽ ഉദ്യോഗം ലഭിക്കാൻ തുടങ്ങിയതോടെ വിദേശത്തേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് വളരെയധികം വർദ്ധിച്ചു. ഈ പശ്ചാത്തലത്തിൽ വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസ് തുറക്കാൻ അനുവദിക്കണമെന്ന് പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധർ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. അതിന് ഇപ്പോൾ യു.ജി.സി വഴിതുറന്നത് സ്വാഗതാർഹമാണ്.
ഇത്തരം വാഴ്‌സിറ്റികളുടെ പ്രവേശന നടപടികൾ, ഫീസ്, കോഴ്‌സ് ഘടന എന്നിവയെല്ലാം അതത് സ്ഥാപനങ്ങൾക്ക് തന്നെ തീരുമാനിക്കാമെന്നാണ് കരട് മാർഗരേഖയിൽ പറയുന്നത്. അനാവശ്യമായ നിയന്ത്രണങ്ങൾ അടിച്ചേല്പിച്ചാൽ പ്രമുഖ വാഴ്സിറ്റികളൊന്നും ഇങ്ങോട്ട് വരില്ല. ഓഫ് ലൈൻ ക്ലാസ് തന്നെയാകണം എന്ന നിബന്ധന നല്ലതാണ്. കാരണം വിദേശ വാഴ്‌സിറ്റികൾ ഇന്ത്യയിൽ അടിസ്ഥാന സൗകര്യങ്ങളും മറ്റും ഉണ്ടാക്കാൻ പണം മുടക്കേണ്ടിവരും. മാത്രമല്ല ഇന്ത്യയിൽ മതിയായ വിദ്യാഭ്യാസ യോഗ്യത നേടിയവർക്ക് കൂടുതൽ തൊഴിലവസരങ്ങളും ഇത് പ്രദാനം ചെയ്യും. സാമ്പത്തികരംഗം അതിവേഗം കുതിക്കുന്നതിനാൽ ഇത്തരം വാഴ്‌സിറ്റികളിൽ പഠനം പൂർത്തിയാക്കുന്നവർക്ക് ഉയർന്ന ശമ്പളമുള്ള ജോലി ഇവിടെത്തന്നെ ലഭിക്കും. വിദ്യാഭ്യാസത്തിന്റെ പേരിൽ ഇന്ത്യയിൽ നിന്ന് വിദേശത്തേക്കുള്ള പണമൊഴുക്കിന് വലിയ ഒരു പരിധി വരെ തടയിടാനും യു.ജി.സിയുടെ ഈ തീരുമാനം വഴിയൊരുക്കും. കേരളത്തിൽ ഇത്തരം വാഴ്‌സിറ്റികളെ ക്ഷണിക്കാൻ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പും മറ്റും മുൻകൈ എടുക്കേണ്ടതാണ്. കേരളത്തിലെ വിദ്യാർത്ഥികളുടെ പഠനത്തിന് ആവശ്യമായ പണം ഇവിടെത്തന്നെ ചെലവഴിക്കപ്പെട്ടാൽ തൊഴിലവസരം കൂടുമെന്നതിനൊപ്പം പരോക്ഷമായ വരുമാനമാർഗം നിരവധി പേർക്ക് പ്രദാനം ചെയ്യാൻ ഇത്തരം കാമ്പസുകൾക്ക് കഴിയും. ഇതെല്ലാം മുൻകൂട്ടിക്കണ്ട് പ്രമുഖ വിദേശ സർവകലാശാലകളെ സർക്കാർതലത്തിൽ തന്നെ കേരളത്തിലേക്ക് ക്ഷണിക്കാനുള്ള ശ്രമങ്ങൾ തുടങ്ങണം. സർക്കാർ സ്ഥലം തൊണ്ണൂറ് വർഷത്തേക്കും മറ്റും പാട്ടത്തിന് നൽകുന്നതും പരിഗണിക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |