നിത്യജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്നങ്ങൾക്കു നടുവിലും ഭരണക്കാരും പ്രതിപക്ഷവും ഒരേതരത്തിൽ രാഷ്ട്രീയ വിവാദങ്ങൾക്കു പിറകെ പോകുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം നിർഭാഗ്യകരമായ കാര്യം തന്നെ. രാഷ്ട്രീയ വിവാദങ്ങൾക്കൊപ്പം ഭരണത്തലവൻ കൂടിയായ ഗവർണർ കൂടി ഇപ്പോഴത്തെ കലഹങ്ങളിൽ പങ്കാളിയാണെന്നതാണ് എടുത്തുപറയേണ്ടത്. ഒരു മാസത്തിലധികമായി ഓരോ കാരണമുണ്ടാക്കി ഗവർണർ സർക്കാരുമായി കൊമ്പുകോർത്തുകൊണ്ടിരിക്കുന്നു. ഭരണകർത്താക്കളും ഭരണമുന്നണി നേതാക്കളും മാത്രമല്ല പ്രതിപക്ഷത്തുള്ളവരും ഒറ്റക്കെട്ടായി ഗവർണർക്കെതിരെ അണിനിരക്കുന്ന അത്യപൂർവ കാഴ്ചയാണിവിടെ. ഗോദയ്ക്കുപുറത്ത് കാണികളായിരിക്കാൻ വിധിക്കപ്പെട്ട പൊതുജനമാകട്ടെ ഈ പൊറാട്ടുനാടകം കണ്ടുംകേട്ടും മനസുമടുത്ത് കഴിയുകയാണ്. രാഷ്ട്രീയ പാർട്ടികളുടെ ഉൗർജ്ജവും സമ്പത്തും ഇത്തരം കാര്യങ്ങൾക്കായി ഒഴുകുമ്പോൾ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന അഭൂതപൂർവമായ വിലക്കയറ്റമുൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഗണിക്കാനോ പ്രതിവിധി കാണാനോ ആരുമില്ല.
വിപണി വിലക്കയറ്റത്താൽ നിന്നു തിളയ്ക്കുകയാണ്. നിത്യോപയോഗ സാധനങ്ങൾക്കു മാത്രമല്ല സർവസാധന സാമഗ്രികൾക്കും ദിവസംപ്രതി വില കയറുന്നു. കൊവിഡിനുശേഷം എല്ലാം സാധാരണ നിലയിലേക്കു മടങ്ങി നിർമ്മാണമേഖല പണ്ടേപോലെ ഏറെ സജീവമാകുമ്പോഴാണ് സർവ നിർമ്മാണസാമഗ്രികൾക്കും ഒരു നീതികരണവുമില്ലാതെ വില കയറിക്കൊണ്ടിരിക്കുന്നത്. നിർമ്മാണച്ചെലവിലുണ്ടായിരിക്കുന്ന വൻ വർദ്ധന പാവപ്പെട്ടവരുടെ പാർപ്പിട നിർമ്മാണത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഏതുതരം നിർമ്മാണത്തിനും കണക്കുകൂട്ടിയതിന്റെ ഇരട്ടിയായിട്ടുണ്ട് ചെലവ്.
നിത്യോപയോഗ സാധനങ്ങളുടെ വിലയെടുത്താൽ ഇതിനുമുമ്പ് ഒരിക്കൽപോലും ഉണ്ടാകാത്ത തരത്തിലാണ് വില വ്യത്യാസം. അരിക്കു രണ്ടുമാസത്തിനിടെ കിലോയ്ക്ക് ഇരുപതു രൂപവരെ അധികരിച്ചിരിക്കുന്നു. ഇത്തരമൊരു അനുഭവം കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. അരിക്കൊപ്പം പച്ചക്കറിക്കും മത്സ്യ - മാംസാദികൾക്കും പഴങ്ങൾക്കുമെല്ലാം തോന്നുംപോലെയാണ് ഓരോ ദിവസത്തെയും വില. വിലവിവരപ്പട്ടിക പോയിട്ട് വാങ്ങുന്ന സാധനങ്ങൾക്ക് ബില്ലുപോലും കിട്ടണമെന്നില്ല. ഹോട്ടലുകളെ ആശ്രയിക്കേണ്ടിവരുന്ന തൊഴിലാളികൾക്കും സാധാരണക്കാർക്കും കൂലിയായി കിട്ടുന്നതു മുഴുവൻ ആഹാരത്തിന് നീക്കിവയ്ക്കേണ്ടിവരുന്നു. സാധാരണക്കാർ ഇതുപോലെ ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുമ്പോഴാണ് അവരെ തീർത്തും വിഡ്ഢികളാക്കുന്ന മട്ടിൽ ഉന്നത രാഷ്ട്രീയ - ഭരണ മണ്ഡലങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ചക്കളത്തിപ്പോരാട്ടങ്ങൾ.
പലവിധ പ്രശ്നങ്ങൾക്കിടയിലും ജനങ്ങൾക്കു തുണയാകേണ്ട പൊലീസിന്റെ ഭാഗത്തുനിന്ന് കൂടക്കൂടെ ഉണ്ടാകുന്ന അവിവേകങ്ങൾക്കു തടയിടാൻ പോലും സർക്കാരിനു സാധിക്കുന്നില്ല എന്നതും സാധാരണക്കാർക്ക് വലിയ പ്രശ്നമാകുന്നുണ്ട്. ദിവസങ്ങൾക്കു മുമ്പ് കോഴിക്കോട് ഫറൂക്കിൽ പി.എസ്.സി പരീക്ഷ എഴുതാൻ പുറപ്പെട്ട ഒരു യുവാവിന് പൊലീസിൽ നിന്നുണ്ടായ ദുരനുഭവം പൊലീസ് തേർവാഴ്ചയുടെ ഒടുവിലത്തെ ഉദാഹരണമാണ്. പൊലീസിനെ ഇങ്ങനെ കയറൂരി വിടുന്നത് വളരെ അപകടകരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |