ചികിത്സ ഏറെ ചെലവേറിയതായി മാറിക്കൊണ്ടിരിക്കുകയാണ്. ഉദ്യോഗമുള്ളവരും സാമ്പത്തികമായി ഉയർന്നവരും ചികിത്സാച്ചെലവ് നേരിടാൻ ഇൻഷ്വറൻസ് എടുക്കുന്നു. അലോപ്പതി ചികിത്സയുടെ ചെലവാണ് കുതിച്ചുയരുന്നത്. ഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്നത് അലോപ്പതി ചികിത്സയെയാണ്. പണ്ട് ആയുർവേദ ചികിത്സ താരതമ്യേന ചെലവ് കുറഞ്ഞതായിരുന്നു. എന്നാലിന്ന് ആയുർവേദ മരുന്നിനും ചികിത്സയ്ക്കും വലിയ ചെലവാണ് . ഇന്നും ചികിത്സാച്ചെലവ് കുറഞ്ഞ ശാഖയാണ് ഹോമിയോപ്പതി. പക്ഷേ ഈ രംഗത്തോട് സർക്കാരിനും ഭൂരിപക്ഷം ജനത്തിനും വിമുഖതയാണ്. ഹോമിയോ ചികിത്സയെ രണ്ടാംകിടയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ പോലും മറ്റ് ചികിത്സാശാഖകൾ നടത്താറുണ്ട്. ഈ പ്രചാരണങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നതാണ് കണ്ണൂർ ഹോമിയോ ആശുപത്രിയുടെ നേട്ടങ്ങൾ. കുട്ടികളില്ലാത്ത ദമ്പതികൾ അലോപ്പതി ചികിത്സയ്ക്ക് വിധേയരാകുമ്പോൾ ചെലവാകുന്നത് ലക്ഷങ്ങളാണ്. സംസ്ഥാനത്ത് ഇൻഫെർട്ടലിറ്റി ക്ലിനിക്കുകളുടെ എണ്ണം കൂടുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഈ സാഹചര്യത്തിലാണ് 50 രൂപ മാത്രം രജിസ്ട്രേഷൻ ഫീസ് വാങ്ങി കണ്ണൂരിലെ സർക്കാർ ഹോമിയോ ആശുപത്രി വന്ധ്യതാചികിത്സ തുടങ്ങിയത്. ചികിത്സയ്ക്ക് വിധേയരായ ഒട്ടേറെ ദമ്പതികൾക്ക് സന്താനഭാഗ്യം ലഭിച്ചു. കണ്ണൂരിൽ മാത്രം 420 കുഞ്ഞുങ്ങളാണ് പിറന്നത്. കേന്ദ്രധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച 2018 - 19ലെ സാമ്പത്തിക സർവേയിൽ കണ്ണൂർ ഹോമിയോ ആശുപത്രിയുടെ വിജയത്തെക്കുറിച്ച് എടുത്തുപറയുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. അൻപത്തിയഞ്ച് വയസ് കഴിഞ്ഞവർക്ക് പോലും ഇവിടെ ചികിത്സയിലൂടെ കുഞ്ഞ് പിറന്നിരുന്നു. ചികിത്സ തേടിയെത്തിയ ദമ്പതിമാരിൽ ആർക്കും അലോപ്പതിരംഗത്ത് ചെലവാക്കിയ തുകയുടെ നേരിയ ശതമാനം പോലും ചെലവായില്ല. അതുകൊണ്ടുതന്നെ മേഖലയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാൽ സാധാരണക്കാർക്ക് വളരെ പ്രയോജനം ചെയ്യും .
2012 ലാണ് പരീക്ഷണമെന്ന നിലയ്ക്ക് കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രിയിൽ വന്ധ്യതാചികിത്സ തുടങ്ങിയത്. ഇതിനകം ഈ ചികിത്സയിലൂടെ സംസ്ഥാനത്ത് 2180 കുഞ്ഞുങ്ങൾ ജനിച്ചതായാണ് സർക്കാരിന്റെ കണക്കെന്ന് ഞങ്ങൾ പ്രസിദ്ധീകരിച്ച സ്പെഷ്യൽ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നൂറിലേറെ കുട്ടികളുടെ പിറവിക്ക് നിമിത്തമായതിന്റെ സന്തോഷത്തിലാണ് ഏഴ് ജില്ലാ ആശുപത്രികളിലെ ഹോമിയോ ഡോക്ടർമാർ. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലെ ഹോമിയോ ആശുപത്രികളാണ് നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. സംസ്ഥാനത്താദ്യമായി വന്ധ്യതയ്ക്ക് മാത്രമായി ഹോമിയോ ആശുപത്രി തുടങ്ങാൻ സർക്കാർ പദ്ധതി തയ്യാറാക്കുകയും സ്ഥലം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഹോമിയോ ചികിത്സ ഫലപ്രദമാണെന്ന് മനസിലാക്കിയ സ്ഥിതിക്ക് കൂടുതൽ സംവിധാനങ്ങൾ ജില്ലാ, താലൂക്ക് അടിസ്ഥാനത്തിൽ തുടങ്ങാൻ ആരോഗ്യവകുപ്പ് നടപടിയെടുക്കേണ്ടതാണ്. ആരോഗ്യരംഗത്ത് കേരളം കൈവരിച്ച മറ്റൊരു വലിയ നേട്ടമായി ചൂണ്ടിക്കാണിക്കാനാവുന്ന പ്രോത്സാഹനമാവണം സർക്കാരിന്റെ ഭാഗത്തുനിന്ന് ഹോമിയോരംഗത്തിന് ലഭിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |