SignIn
Kerala Kaumudi Online
Tuesday, 16 April 2024 1.15 PM IST

സിസോദിയയുടെ മാറിനിൽക്കൽ

manish-sisodia

ഡൽഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ സി.ബി.ഐ അറസ്റ്റുചെയ്ത ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും തടവിൽ കിടക്കുന്ന മറ്റൊരു മന്ത്രി സത്യേന്ദ്രകുമാർ ജയിനും മന്ത്രിസഭയിൽനിന്ന് രാജിവച്ചത് തികച്ചും ഉചിതമായ നടപടിയാണ്. സുപ്രീംകോടതിയിൽ നിന്ന് ജാമ്യം നേടാനൊരു ശ്രമം നടത്തിയത് പരാജയപ്പെട്ടപ്പോഴാണ് സിസോദിയയുടെ രാജിയെങ്കിലും അഴിമതിക്കെതിരെ നിലകൊള്ളുന്ന ജനങ്ങളുടെ വിജയം കൂടിയാണത്.

അഴിമതിക്കെതിരെ നിലകൊള്ളുമെന്ന ഒറ്റ വാഗ്ദാനത്തിന്റെ പേരിൽ ഉയർന്നുവന്ന ആംആദ്മി പാർട്ടിയെയും അഴിമതി പിടികൂടുന്നു എന്നതിൽനിന്ന് സാധാരണക്കാർ എന്താണ് മനസിലാക്കേണ്ടത്? ശർക്കരക്കുടത്തിൽ കെെയിടുന്നവരെല്ലാം നക്കുമെന്ന് പഴമക്കാർ പറയുന്നത് ശരിയാണെന്ന് തോന്നിപ്പിക്കുന്ന അഴിമതിയാണ് നടന്നതെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകളും സി.ബി.ഐയുടെ കേസും സൂചിപ്പിക്കുന്നത്. 30കോടിയുടെ കെെക്കൂലിയാണ് റദ്ദാക്കപ്പെട്ട മദ്യനയം രൂപീകരിക്കുന്നതിന് നൽകിയതെന്നാണ് ആരോപണം. ബി.ജെ.പി പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമായാണ് സി.ബി.ഐയെ തങ്ങൾക്കെതിരെ ഉപയോഗിക്കുന്നതെന്നാണ് ആം ആദ്മി പ്രതികരിച്ചത്. അങ്ങനെയാണെങ്കിൽ 2021ലെ ലിക്വർ പോളിസി ഇവർ റദ്ദാക്കേണ്ട കാര്യമെന്താണെന്ന ചോദ്യം അവശേഷിക്കുന്നു. അഴിമതി നടന്നിട്ടില്ലെന്ന ഉത്തമബോദ്ധ്യമുണ്ടെങ്കിൽ, ജനരോഷം ഉയരുന്ന സാഹചര്യത്തിലല്ലാതെ ഒരു പോളിസിയിലും ഒരു പാർട്ടിയും മാറ്റം വരുത്താൻ തയാറാകില്ല. ‌

ഡൽഹിയിലെ എക്സൈസ് വകുപ്പിന്റെ പക്കൽനിന്നും പിടിച്ചെടുത്ത ഒരു ഡിജിറ്റൽ ഉപകരണത്തിൽ സിസോദിയയെ പ്രതിയാക്കാൻ മതിയായ തെളിവ് ലഭിച്ചതായാണ് സി.ബി.ഐ കോടതിയെ അറിയിച്ചത്. യാതൊരു തെളിവുമില്ലാതെ രാഷ്ട്രീയ സമ്മർദ്ദത്തിന്റെ പേരിൽമാത്രം ഉപമുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയെ അറസ്‌റ്റ് ചെയ്യാൻ പെൻഷൻ വാങ്ങാൻ ആഗ്രഹിക്കുന്ന ഒരു ഉദ്യോഗസ്ഥനും ഇക്കാലത്ത് തയാറാകില്ല. രാജ്ഘട്ടിൽ പോയി നമസ്കരിച്ചതുകൊണ്ടു മാത്രം രാഷ്ട്രീയക്കാർ സത്യസന്ധരാണെന്ന് ഇപ്പോഴത്തെ കാലത്ത് ആരും ധരിക്കില്ല. ഗാന്ധി സമാധിയിൽ വണങ്ങിയതിന് ശേഷമാണ് സിസോദിയയും ചോദ്യം ചെയ്യലിന് ഹാജരായത്. ഗാന്ധിജി നിർദ്ദേശിച്ച ഖാദിവസ്ത്രം ധരിച്ചുകൊണ്ട് ഒരു കൂസലുമില്ലാതെ അഴിമതി കാണിച്ചിട്ടുള്ള ഒട്ടേറെ ജഗജില്ലികൾ വിലസിയിട്ടുള്ള നാടാണിത്. സത്യസന്ധരും കള്ളന്മാരും ഒരുപോലെ ഗാന്ധിജിയുടെ പേര് കൂട്ടുപിടിക്കാറുണ്ട്. അത് ഗാന്ധിജിയുടെ വിധി എന്നല്ലാതെ ഒന്നും പറയാനാകില്ല. വാക്കിലും പ്രവ‌ൃത്തിയിലും ചിന്തയിലും ഗാന്ധിജി ഒരേപോലെ സത്യസന്ധത പുലർത്തി. എന്നാൽ അഴിമതി അവസാനിപ്പിച്ച് അതിലൂടെ ലാഭിക്കുന്ന പണംകൊണ്ട് വികസനം നടത്തുമെന്ന് പ്രഖ്യാപിച്ച ആംആദ്മി പാർട്ടി തന്നെ അഴിമതിയുടെ വാരിക്കുഴിയിൽ വീഴുന്നു. ഇവർ പറയുന്നതെല്ലാം അതേപടി വിശ്വസിക്കുന്നവർ വിഡ്ഢികളാവും എന്നല്ലേ ഇത് തെളിയുന്നത്.

ധനകാര്യമുൾപ്പെടെ ഡൽഹി സർക്കാരിലെ വകുപ്പുകളിൽ 18 എണ്ണവും മനീഷ് സിസോദിയയുടെ കീഴിലായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്മെന്റ് ഡയറക്ടറ്റേറ്റ് അറസ്റ്റ് ചെയ്തതിനെത്തുടർന്ന് കഴിഞ്ഞ പത്തു മാസമായി ‌ജയിലിൽ കഴിയുന്ന മന്ത്രി സത്യേന്ദ്രകുമാർ ജയിനിന്റെ വകുപ്പുകളും മനീഷ് സിസോദിയയ്‌ക്കാണ് കെെമാറിയിരുന്നത്. ഇത്രയും വകുപ്പുകൾ ഒരാൾക്ക് നൽകുന്നതുതന്നെ അഴിമതിക്ക് വീഥി ഒരുക്കുന്നതിന് സമമാണ്. മദ്യനയക്കേസ് സിസോദിയയിൽ മാത്രം ഒതുങ്ങില്ലെന്നാണ് സൂചനകൾ. അത് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളിലേക്കും നീങ്ങാനാണ് സാദ്ധ്യത. ഏതു പാർട്ടിയിൽപ്പെട്ടവരായാലും ഉപ്പുതിന്നുന്നവർ വെള്ളം കുടിക്കുന്നത് കാണുമ്പോൾ ജനങ്ങൾക്ക് യാതൊരു സഹതാപവും തോന്നാറില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MANISH SISODIA ARREST
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.