ജനങ്ങളിലേക്കിറങ്ങിച്ചെന്ന് പ്രവർത്തിക്കുന്ന മന്ത്രിമാർ അവരുടെ ഇഷ്ടഭാജനങ്ങളാവും. അധികാരം വിട്ടാലും ജനം അവരെ സ്നേഹാദരങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കും. കഴിഞ്ഞ കാലങ്ങളിൽ അത്തരം സ്വഭാവവിശേഷങ്ങളുള്ള നിരവധി മന്ത്രിമാർ ഇവിടെയുണ്ടായിരുന്നു. അവരൊക്കെ ഇപ്പോഴും ആരാധനാപാത്രങ്ങൾ തന്നെ. ഇപ്പോൾ ഇതുപറയാൻ കാരണം രണ്ടാം പിണറായി മന്ത്രിസഭയെക്കുറിച്ച് മുഖ്യഘടകകക്ഷിയായ സി.പി.എം സംസ്ഥാന സമിതിയിലുണ്ടായ സ്വയം വിമർശനമാണ്. തങ്ങളുടെ സ്വന്തം മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ പ്രവർത്തനശൈലിയിൽ സംസ്ഥാനസമിതി അംഗങ്ങൾക്ക് അത്ര തൃപ്തിയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു പ്രവർത്തിക്കാൻ മന്ത്രിമാരിൽ പലർക്കും കഴിയാത്തത് മന്ത്രിസഭയുടെ ജനകീയ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ചില വകുപ്പുകളുടെ പ്രവർത്തനം പരിശോധിച്ചാൽ ആർക്കും ബോദ്ധ്യമാകുന്ന യാഥാർത്ഥ്യമാണത്. ഇപ്പോഴത്തെ മന്ത്രിസഭ അധികാരത്തിൽ വന്നിട്ട് പതിനഞ്ചു മാസമേ ആയിട്ടുള്ളൂ എന്നതു ശരിയാണ്. പൂർണ തോതിലുള്ള ഒരു വിലയിരുത്തലിന് സമയമായിട്ടില്ലെന്നതും ശരിതന്നെ. എന്നിരുന്നാലും അവശ്യം ഉണ്ടാകേണ്ട അംഗീകാരവും ജനപിന്തുണയും മുൻകാലത്തെപ്പോലെ നിലനിറുത്താനാവുമോ എന്ന സന്ദേഹം പാർട്ടി നേതാക്കളിൽ ഒരു വിഭാഗത്തിനുണ്ടെങ്കിൽ അതിനു പരിഹാരം കാണുകതന്നെ വേണം.
മന്ത്രിമാരിൽ ചിലർ ജനങ്ങളിൽനിന്ന് അകലുന്നെന്നു മാത്രമല്ല അവരുടെ വകുപ്പുകളുടെ പ്രവർത്തനവും കാര്യക്ഷമമാകുന്നില്ലെന്ന് പരാതികളുണ്ട്. ജനങ്ങൾക്ക് ഏറ്റവുമധികം സേവനം നൽകേണ്ട വകുപ്പുകളുടെ പ്രവർത്തനം ആഗ്രഹിക്കുന്ന നിലവാരത്തിലേക്ക് ഉയരുന്നില്ലെങ്കിൽ അതു വ്യാപകമായ പരാതികൾക്കും ആക്ഷേപത്തിനും കാരണമാകും. അങ്ങനെയൊരു സ്ഥിതിവിശേഷം ഉണ്ടാകാതിരിക്കാൻ മന്ത്രിമാർ മാത്രമല്ല മുന്നണി നേതൃത്വവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ജനങ്ങൾക്കിടയിൽ മാത്രമല്ല ഘടകകക്ഷികൾക്കും നേതാക്കൾക്കും വരെയുണ്ട് ചില മന്ത്രിമാരുടെ പ്രവർത്തനശൈലിയെക്കുറിച്ച് കാതലായ പരാതികൾ. തങ്ങൾ കൊണ്ടുവരുന്ന ജനങ്ങളുടെ സുപ്രധാന പരാതികൾക്കു വകുപ്പു മന്ത്രിമാർ ചെവികൊടുക്കുന്നില്ലെന്ന് നേതാക്കളിൽ ചിലർ പരസ്യമായിത്തന്നെ പറയുന്നുണ്ട്. നേതാക്കളുടെ ഗതി ഇതാണെങ്കിൽ നിവേദനങ്ങളുമായി മന്ത്രിമന്ദിരങ്ങളിലും അവരുടെ ഓഫീസുകളിലുമെത്തുന്ന സാധാരണക്കാരുടെ സ്ഥിതി ഉൗഹിക്കാവുന്നതേയുള്ളൂ. സാധാരണക്കാർക്ക് സേവനം നൽകാൻ മടിക്കുന്ന ഉദ്യോഗസ്ഥർ സർവീസിൽ ധാരാളമുണ്ട്. അവരെ നിലയ്ക്കു നിറുത്തേണ്ടതും കൃത്യമായി ജോലിചെയ്യിക്കേണ്ടതും മന്ത്രിമാരുടെ ചുമതലയാണ്. വകുപ്പുകൾ സ്വന്തം സാമ്രാജ്യമെന്ന മട്ടിൽ ഭരിക്കുന്ന മന്ത്രിമാരുണ്ട്. കൂട്ടുകക്ഷി ഭരണമാണെങ്കിലും മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം ഇല്ലാതാകുന്നില്ല.
ആഭ്യന്തരം, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, വനം, മരാമത്ത്, ഗതാഗതം തുടങ്ങിയ വകുപ്പുകൾ എക്കാലത്തും ഏറെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്താറുണ്ട്. ജനങ്ങളുമായി വളരെ അടുത്തു ബന്ധപ്പെടുന്നവയാകയാൽ ഇതിൽ അസ്വാഭാവികമായി ഒന്നുമില്ല. എന്നാൽപ്പോലും ജനങ്ങളിൽനിന്ന് വ്യാപക വിമർശനങ്ങളുയർന്നാൽ അതിനു പിന്നിലെ വസ്തുതകൾ അന്വേഷിച്ച് വീഴ്ചകൾ തിരുത്തേണ്ട ബാദ്ധ്യത മുന്നണി സംവിധാനത്തിനുണ്ട്. നേതൃയോഗങ്ങളിൽ തുറന്നചർച്ചകൾ നടക്കണം. തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്നവരെ ശത്രുക്കളായി കാണുന്ന മനോഭാവവും മുന്നണിക്ക് ഒരുവിധത്തിലും ഗുണം ചെയ്യില്ല.
സർക്കാർ നടപ്പാക്കിവരുന്നതും നടപ്പാക്കാൻ ഉദ്ദേശിക്കുന്നതുമായ വികസന പദ്ധതികൾ സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള വളർച്ചയ്ക്കും കുതിപ്പിനും അനുപേക്ഷണീയം തന്നെയാണ്. അതിനൊപ്പം സേവനം ലഭ്യമാക്കുന്നതിലും വേണം ഇപ്പോഴത്തെക്കാൾ വലിയ ശ്രദ്ധയും പ്രതിബദ്ധതയും. പ്രതിച്ഛായ നിലനിറുത്തുകയെന്നത് അങ്ങേയറ്റം വിഷമം പിടിച്ച ദൗത്യം തന്നെയാണ്. മുന്നണിക്കൊപ്പം മന്ത്രിമാരും ആ സത്യം ഉൾക്കൊള്ളേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |