ഇന്ധനവില സെഞ്ച്വറി കടന്നിരിക്കുന്ന സാഹചര്യത്തിൽ പെട്രോളും ഡീസലും ജി.എസ്.ടി പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യം ഉയർന്നിരിക്കുന്നു. ചിലർ ഇതിനായി കോടതികളെയും സമീപിച്ചിരിക്കുന്നു.
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പ്രധാന വരുമാന സ്രോതസുകളിലൊന്നാണ് ഇന്ധനവിലയിലെ നികുതികൾ. അത് അത്ര പെട്ടെന്ന് വെട്ടിക്കുറയ്ക്കാൻ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഒരു ഭരണകക്ഷിയും ഇഷ്ടപ്പെടില്ല. എണ്ണവില ജി.എസ്.ടി പരിധിയിൽ കൊണ്ടുവരുന്നതിനെ എതിർക്കുമെന്ന് സംസ്ഥാന ധനമന്ത്രി വ്യക്തമാക്കിയിട്ടുമുണ്ട്.
എണ്ണവില ജി.എസ്.ടി പരിധിയിൽ വന്നാൽ പെട്രോൾ 75 രൂപയ്ക്കും ഡീസൽ 68 രൂപയ്ക്കും ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് എസ്.ബി.ഐ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. സൗമ്യകാന്ത് ഘോഷിന്റെ നേതൃത്വത്തിൽ നടത്തിയ പഠനം വെളിപ്പെടുത്തിയിട്ടുണ്ട്. അതിനൊപ്പം കേന്ദ്ര - സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം ഒരുലക്ഷം കോടിയോ ജി.ഡി.പിയുടെ 0.4 ശതമാനമോ ആയിരിക്കുമെന്നും പഠനത്തിൽ പറയുന്നു.
ഇന്ധനവിലയിൽ ഏർപ്പെടുത്തുന്ന നികുതി കുറയ്ക്കുന്ന കാര്യത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിപറഞ്ഞ് ജനങ്ങളെ പറ്റിക്കുന്ന ഏർപ്പാടാണ് തുടർന്നിട്ടുള്ളത്. എണ്ണവില നിശ്ചയിക്കാൻ കമ്പനികളെ ഏല്‌പിച്ചതാണ് വിലകൂടാൻ കാരണമെന്ന് സംസ്ഥാനങ്ങൾ പറയും. അതു ശരിയാണെന്ന് ജനങ്ങൾക്ക് തോന്നും. അതേസമയം വില്പനനികുതി കുറയ്ക്കാൻ സംസ്ഥാനങ്ങൾ തയ്യാറായാൽ എണ്ണവില കുറയുമെന്ന് കേന്ദ്രം പറയും. അതും ശരിയല്ലേയെന്ന് ജനങ്ങൾക്ക് തോന്നാം. എന്നാൽ സത്യമെന്താണ് ? 2014 മുതൽ 2021 മാർച്ച് വരെയുള്ള ഏഴ് വർഷത്തിനിടയിൽ പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടിയിലുണ്ടായ വർദ്ധനവ് 258 ശതമാനവും ഡീസലിന്റേത് 828 ശതമാനവുമാണ്. അതായത് ആഗോള തലത്തിൽ ഇന്ധനവില കുറഞ്ഞാലും വിലക്കുറവ് ഉപഭോക്താവിന് ലഭിക്കുന്നില്ല. എക്സൈസ് ഡ്യൂട്ടി കൂട്ടുന്നത് എണ്ണ കമ്പനികളല്ല. കേന്ദ്രമാണ്. പിന്നെ അവരെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം. കേന്ദ്രം എക്സൈസ് ഡ്യൂട്ടി കൂട്ടുന്നതിനെ സംസ്ഥാനങ്ങൾ കുറ്റപ്പെടുത്തുമെങ്കിലും യഥാർത്ഥത്തിൽ സംസ്ഥാനങ്ങൾക്ക് അതിൽ യാതൊരു എതിർപ്പുമില്ല. കാരണം കേന്ദ്രം പിരിക്കുന്ന എക്സൈസ് ഡ്യൂട്ടിയിൽ നിന്ന് 41 ശതമാനം സംസ്ഥാനങ്ങൾക്ക് തിരിച്ച് കിട്ടും. ഈ കച്ചവടത്തിൽ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കുന്നത് സംസ്ഥാനങ്ങളാണ്. വില്പന നികുതിക്ക് പുറമെ 41 ശതമാനം എക്സൈസ് ഡ്യൂട്ടി തിരികെ ലഭിക്കുമ്പോൾ നികുതിയിനത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് സംസ്ഥാനങ്ങൾക്കാണ്. ജി.എസ്.ടി പരിധിയിലായാൽ ഇത് നഷ്ടപ്പെടും. അതാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതിനെ എതിർക്കാൻ കാരണം. ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ കേന്ദ്രത്തിന് കിട്ടുന്ന നികുതി ഏതാണ്ട് 36.02 രൂപയാണ്. സംസ്ഥാനത്തിന് 22.20 രൂപയും. ഇങ്ങനെ നോക്കുമ്പോൾ കേന്ദ്രം കൂടുതൽ പിരിക്കുന്നതായി തോന്നും. പക്ഷേ കേന്ദ്രം പിരിച്ച തുകയിൽ നിന്ന് 19.08 രൂപ സംസ്ഥാനങ്ങൾക്ക് വിഹിതമായി മടക്കി നൽകും. അതായത് 22.20 രൂപ വില്പനനികുതിക്ക് പുറമെ കേന്ദ്രവിഹിതമായ 13.82 രൂപ കൂടി ലഭിക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ ലഭിക്കുന്നത് 36.02 രൂപയും കേന്ദ്രത്തിന് ലഭിക്കുന്നത് 19.08 രൂപയുമാണ്. അതായത് ഇന്ധന വില്പനയിൽ നികുതിയിനത്തിൽ മുഖ്യ വരുമാനക്കാരൻ സംസ്ഥാനവും രണ്ടാം വരുമാനക്കാരൻ കേന്ദ്രവുമാണ്. ജി.എസ്.ടി പരിധിയിൽ വന്നാൽ ഇത് നടക്കില്ല.
നികുതിയിലൂടെ വരുമാനം കൂട്ടണമെന്നത് പഴയ സാമ്പത്തിക സിദ്ധാന്തമാണ്. പകരം വ്യവസായ സംരംഭങ്ങൾ നടത്തിയോ നടത്താൻ വഴിയൊരുക്കിയോ ഉണ്ടാക്കുന്ന ലാഭത്തിലൂടെ വേണം ഇനിയുള്ള കാലത്ത് സർക്കാർ വരുമാനം വർദ്ധിപ്പിക്കാൻ. എണ്ണ വിലയെ ഇപ്പോഴേ ജി.എസ്.ടിക്ക് വിട്ടുകൊടുത്താൽ ഒരു സുപ്രഭാതത്തിൽ പാപ്പരാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനൊപ്പം പുരോഗതിയിലേക്ക് ഗമിക്കാൻ പുതിയ മാർഗങ്ങൾ തുറക്കാനും സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |