സംസ്ഥാനത്ത് പുതിയൊരു അദ്ധ്യയന വർഷത്തിന് ഇന്നു തുടക്കം കുറിക്കുകയാണ്. കൊവിഡ് മഹാമാരി സൃഷ്ടിച്ച ആകുലതകൾക്കിടയിൽ കഴിഞ്ഞ വർഷത്തെപ്പോലെ ഇക്കുറിയും കുട്ടികൾ വീടകങ്ങളിലിരുന്നുതന്നെ പഠനം നടത്താൻ നിർബന്ധിതരായിരിക്കുന്നു. പുതിയ പഠന രീതികളുമായി ചേർന്നു പോകാൻ ബഹുഭൂരിപക്ഷത്തിനും സാദ്ധ്യമാകുന്നുണ്ടെന്നത് വലിയ നേട്ടമാണ്. എന്നിരുന്നാലും വിദ്യാലയാന്തരീക്ഷം കുട്ടികൾക്കു നൽകുന്ന ഉണർവും ഉത്തേജനവും പകരാൻ പുതിയ സമ്പ്രദായം പര്യാപ്തമല്ല. മാത്രമല്ല ഓൺലൈൻ ക്ളാസുകളുടെ ഏറ്റവും വലിയ പരാധീനതയും പരിമിതിയും അദ്ധ്യാപകരും കുട്ടികളും തമ്മിൽ നേരിട്ടുള്ള സംവാദത്തിന് അവസരം ഇല്ലെന്നതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതല്ലാതെ മാർഗമൊന്നുമില്ലാത്തതിനാൽ ലഭ്യമായ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ കുട്ടികൾ ശ്രമിക്കണം.
ഓൺലൈൻ ക്ളാസിനാവശ്യമായ സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ, ടിവി എന്നിവയിലേതെങ്കിലും ഇല്ലാത്ത കുട്ടികൾ സംസ്ഥാനത്ത് തീരെ കുറവാണ്. അതുകൊണ്ടുതന്നെ പുതിയ പഠന രീതി ഊർജ്ജിതമായി മുന്നോട്ടുകൊണ്ടുപോകാൻ വിദ്യാഭ്യാസ വകുപ്പിനു സാധിക്കും. എന്നിരുന്നാലും സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽപ്പെടുന്ന കുട്ടികളിൽ ഒരു വിഭാഗം ഇപ്പോഴും ഉപകരണങ്ങൾ സ്വന്തമായില്ലാതെ വിഷമിക്കുന്നുണ്ട്. അത്തരക്കാരെ കണ്ടെത്തി അവരെയും മുഖ്യധാരയിലെത്തിക്കാൻ കഴിയണം. ടിവിയെ മാത്രം ആശ്രയിക്കേണ്ടിവരുന്ന കുട്ടികളുടെ ക്ളാസുകൾ മുടക്കുന്നത് പലപ്പോഴും വൈദ്യുതി തടസമായിരിക്കും. ഇങ്ങനെ ക്ളാസുകൾ മുടങ്ങുന്ന കുട്ടികളെ സഹായിക്കാൻ മാർഗങ്ങൾ കണ്ടെത്തണം. ഓൺലൈൻ പഠനം ആരംഭിച്ച ഘട്ടത്തിൽ പഠനോപകരണങ്ങൾ ലഭിക്കാതെ അനവധി കുട്ടികൾ വിഷമിച്ചിരുന്നു. ഇപ്പോൾ ഏതായാലും അത്തരം സ്ഥിതി ഇല്ലെന്നു പറയാം. എന്നാലും തീരെ ഇല്ലാതായിട്ടില്ല. അത്തരക്കാരെ സഹായിക്കാൻ സമൂഹം മുന്നോട്ടുവരണം. കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി ഫോൺ - ഇൻ പരിപാടിക്കിടെ ചെല്ലാനത്തെ ഒരു എട്ടാം ക്ളാസ് വിദ്യാർത്ഥിയുടെ സഹായത്തിന് കൈയുടനെ എത്തിയത് നല്ലൊരു മാതൃകയായെടുക്കാം. ചെല്ലാനത്തെ രൂക്ഷമായ കടലാക്രമണത്തിൽ ജോസഫ് ഡോൺ എന്ന കുട്ടിയുടെ വീട്ടിലും വെള്ളം കയറി ഫോൺ ഉൾപ്പെടെ എല്ലാം നശിച്ചിരുന്നു. മന്ത്രിയുടെ ഫോൺ - ഇൻ പരിപാടിയിൽ ഡോൺ തന്റെ സങ്കടം അറിയിക്കുകയായിരുന്നു. ഉടൻതന്നെ മന്ത്രി കൊച്ചിയിലെ എം.എൽ.എ മുഖാന്തരം പുതിയൊരു സ്മാർട്ട് ഫോൺ കുട്ടിയുടെ വീട്ടിലെത്തിച്ചു നൽകുകയായിരുന്നു. ഇതുപോലെ ഫോണില്ലാത്തതുമൂലം ക്ളാസ് മുടക്കേണ്ടിവരുമോ എന്ന സങ്കടത്തിൽ കഴിയുന്ന വേറെയും ധാരാളം കുട്ടികൾ കാണും. തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും പൗരമുഖ്യരും സംഘടനകളുമൊക്കെ വിചാരിച്ചാൽ ഇതു പരിഹരിക്കാൻ വളരെ എളുപ്പമാണ്. പഠനോപകരണങ്ങളുടെ അഭാവത്തിൽ ഒരു കുട്ടിയുടെയും പഠനം മുടങ്ങരുത്. ഈ ദുരിതകാലത്ത് സമൂഹം അത് ഉറപ്പുവരുത്തുക തന്നെ വേണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |