SignIn
Kerala Kaumudi Online
Saturday, 27 April 2024 3.38 AM IST

പിങ്ക് പൊലീസിന്റെ തനിനിറം

photo

സ്‌ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനാണ് പിങ്ക് പൊലീസ് രൂപീകരിച്ചത്. പലപ്പോഴും ഇങ്ങനെയുള്ള നല്ല ലക്ഷ്യങ്ങളോടെ രൂപം നല്‌കുന്ന പൊലീസിന്റെ പ്രത്യേക വിഭാഗങ്ങൾ അതിന് വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ വിവാദമാകാറുണ്ട്. പഴയകാലത്ത് പൊലീസിനെതിരെ തെളിവ് സഹിതം പരാതി നൽകുക വലിയ ബുദ്ധിമുട്ടായിരുന്നു. പരാതിക്കാരൻ കള്ളമാണ് പറയുന്നതെന്ന് പൊലീസുകാർ മേലുദ്യോഗസ്ഥരെ ധരിപ്പിക്കുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്യുകയാണ് സാധാരണഗതിയിൽ സംഭവിക്കുന്നത്. കാലം മാറി. ഡിജിറ്റൽ തെളിവുകൾ സാധാരണക്കാർക്ക് പോലും ഹാജരാക്കാൻ കഴിയും. പ്രത്യേകിച്ചും സെൽഫോണിലെടുക്കുന്ന വീഡിയോയും മറ്റും. എന്നാൽ പൊലീസ് ഇപ്പോഴും പഴയകാലത്ത് കഴിയുകയാണ്. അവരുടെ ഭാഗത്താണ് കുറ്റമെങ്കിൽ എത്ര തെളിവ് സമർപ്പിച്ചാലും കുറ്റം സമ്മതിക്കാൻ അവർ തയ്യാറാകില്ല. വനിതാ പൊലീസിന്റെ

വരവോടെ പൊലീസിന്റെ മര്യാദകെട്ട പെരുമാറ്റത്തിന് കുറവ് വരുമെന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് മാത്രമല്ല അത് കൂടിവരികയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് നിരപരാധികളായ എട്ടുവയസുകാരിയെയും പിതാവിനെയും ആറ്റിങ്ങലിൽ നടുറോഡിൽ പിങ്ക് പൊലീസ് അംഗം പരസ്യവിചാരണ നടത്തിയത് വലിയ ഒച്ചപ്പാട് സൃഷ്ടിച്ചിരുന്നു. സെൽഫോണിൽ ചിത്രീകരിച്ച തെളിവ് സഹിതമാണ് ഇതിനെതിരെ പരാതി നൽകപ്പെട്ടത്. 'നിന്റെ അച്ഛൻ ഫോൺ മോഷ്ടിച്ചില്ലേ ?​ 'എന്ന് ചോദിച്ച് എട്ടുവയസുള്ള കുട്ടിയെ രജിത എന്ന വനിതാ പൊലീസ് വിരട്ടുകയും ചെയ്തു. ഇതെല്ലാം നടന്നത് നാട്ടുകാർ നോക്കി നിൽക്കുമ്പോഴാണ് . അപ്പോൾത്തന്നെ വനിതാ പൊലീസിന്റെ ബാഗിൽ മൊബൈൽ ഫോൺ സൈലന്റ് ആക്കിയ നിലയിൽ കിടന്നത് മറ്റൊരു പൊലീസുകാരി കണ്ടെത്തുകയും ചെയ്തു. ഒരുപക്ഷേ മാപ്പ് പറഞ്ഞിരുന്നെങ്കിൽ അവിടെവച്ചുതന്നെ പ്രശ്നം തീരുമായിരുന്നു. അതിന് തയ്യാറായില്ലെന്ന് മാത്രമല്ല ധിക്കാരപരമായ പെരുമാറ്റം തുടരുകയാണ് പിങ്ക് പൊലീസ് ചെയ്തത്. ഇതിലൂടെ സ്‌ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിനായി രൂപീകരിച്ച പിങ്ക് പൊലീസ് അവരുടെ തനിനിറം നടുറോഡിൽ തുറന്നുകാട്ടി. പത്രങ്ങളിൽ വാർത്ത വരികയും വിവാദമാവുകയും ചെയ്തപ്പോൾ കുറ്റക്കാരിയായ അംഗത്തെ 15 ദിവസത്തെ പെരുമാറ്റ പരിശീലനത്തിന് അയച്ചതിൽ നടപടി ഒതുക്കുകയാണ് ഡി.ജി.പി ചെയ്തത്. വീടിനടുത്തേക്ക് സ്ഥലം മാറ്റി പരിശീലനത്തിനയച്ചത് ശിക്ഷാനടപടിയല്ലെന്ന് കാട്ടി കുട്ടിയുടെ പിതാവ് ഡി.ജി.പിക്ക് വീണ്ടും പരാതി നൽകി. അപ്പോൾ ഐ.ജി തലത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടെങ്കിലും ഒരന്വേഷണവും നടന്നില്ല. ഈ പശ്ചാത്തലത്തിലാണ് പട്ടികവിഭാഗ - ഗോത്രവർഗ കമ്മിഷന്റെ മുമ്പാകെ പരാതി സമർപ്പിക്കപ്പെട്ടത്. അച്ഛനും മകൾക്കും പരസ്യവിചാരണയിലൂടെ അപമാനമുണ്ടാക്കിയ പൊലീസുകാരി ഇനി കാക്കിയിട്ടു കൊണ്ടുള്ള ജോലിക്ക് അർഹയല്ലെന്ന് കമ്മിഷൻ ചെയർമാനും മുൻ ഐ.എ.എസ് ഓഫീസറുമായ ബി.എസ്. മാവോജി പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. എട്ടുവയസുള്ള കുട്ടിക്ക് മാനസികാഘാതമുണ്ടാക്കിയത് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ശിക്ഷാർഹമാണെന്നും അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും കമ്മിഷൻ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊലീസിന്റെ മുഖച്ഛായ വല്ലാതെ മോശപ്പെട്ടു നിൽക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത്തരം കുറ്റങ്ങൾ ചെയ്യുന്നവർക്കെതിരെ ഉടൻ കർശനനടപടി സ്വീകരിക്കുന്നതിലൂടെ മാത്രമേ പൊതുമദ്ധ്യത്തിൽ വിശ്വാസ്യത വീണ്ടെടുക്കാനാവൂ. ഇതെല്ലാം പൊലീസിനു മാത്രം വിട്ടുകൊടുക്കാതെ രാഷ്ട്രീയ നേതൃത്വവും ഇക്കാര്യങ്ങളിൽ ജനപക്ഷ നിലപാടുകൾ സ്വീകരിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINK POLICE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.