അപകടത്തിന് കാരണമാകും വിധം റോഡ് തകർന്നിട്ടും അറ്റകുറ്റപ്പണി നടക്കാത്തതിന്റെ പ്രധാന കാരണം നടപടിക്രമങ്ങളാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരിക്കുന്നു. നിലവിലെ നടപടിക്രമം അനുസരിച്ച് റോഡിലെ കുഴിയടയ്ക്കാൻ പോലും ചീഫ് എൻജിനീയറുടെ അനുമതി ആവശ്യമാണ്. ഇതാണ് ആദ്യം മാറേണ്ടത്. ഒരു എക്സിക്യൂട്ടീവ് എൻജിനീയറുടെ പരിധിയിൽ വരുന്ന റോഡുകളിലെ കുഴിയടയ്ക്കാനുള്ള തീരുമാനം പോലും ആ ഉദ്യോഗസ്ഥന് എടുക്കാൻ അനുവദിക്കാത്ത പഴയ ബ്രിട്ടീഷ് കാലത്തുള്ള നടപടിക്രമമാണ് ആദ്യം മാറേണ്ടത്. ഇത്തരം ചെറിയ കാര്യങ്ങളിൽ പോലും ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ തന്നെ തീരുമാനമെടുക്കണമെന്നുള്ള നിർബന്ധം ഈ കാലഘട്ടത്തിന് ചേർന്നതല്ല. അത് മാറ്റാനുള്ള തീരുമാനം മന്ത്രിതലത്തിലാണ് ഉണ്ടാകേണ്ടത്. അതല്ലെങ്കിൽ ഇത്തരം കാര്യങ്ങൾ ചർച്ചചെയ്ത് പുതിയ വ്യവസ്ഥകളും നിയമങ്ങളും നിയമസഭയ്ക്ക് കൊണ്ടുവരാം. നിർഭാഗ്യവശാൽ ജനങ്ങൾക്ക് പലപ്പോഴും പ്രയോജനകരമല്ലാത്ത രാഷ്ട്രീയം ചർച്ചചെയ്യാനാണ് നിയമസഭയിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കപ്പെടുന്നത്. കുഴി ആരാണ് നികത്തേണ്ടത് എന്നതിൽ പോലും രാഷ്ട്രീയം കലർത്തി വിവാദങ്ങൾ സൃഷ്ടിക്കാനാണ് പലർക്കും വ്യഗ്രത. കുഴി നികത്തേണ്ടത് പൊതുമരാമത്ത് വകുപ്പാണോ, റോഡ് ഫണ്ട് ബോർഡാണോ ദേശീയപാതാ അതോറിട്ടിയാണോ എന്നതൊന്നും സാധാരണ ജനങ്ങൾ അറിയേണ്ട കാര്യമല്ല. മാറിയുംതിരിഞ്ഞും ഇതെല്ലാം സർക്കാരിന്റെ ഭാഗമായ സംവിധാനങ്ങളാണ്.
റോഡിൽ കുഴികൾ രൂപപ്പെട്ട് തകർന്നാൽ ജനങ്ങൾ ഭരിക്കുന്ന സർക്കാരിനെയാണ് ശപിക്കുന്നത്. കുഴി നികത്താൻ സമ്മതിക്കാത്ത ചീഫ് എൻജിനീയറാണ് തലപ്പത്ത് ഇരിക്കുന്നതെന്ന് ജനങ്ങൾ അറിഞ്ഞത് ഹൈക്കോടതി ഇതിൽ ഇടപെട്ടതുകൊണ്ട് മാത്രമാണ്. ആലുവ - പെരുമ്പാവൂർ റോഡ് അപകടത്തിന് കാരണമാവും വിധം തകർന്നതായി അറിയിച്ചിട്ടും അറ്റകുറ്റപ്പണിക്ക് ചീഫ് എൻജിനീയർ അനുമതി നൽകിയില്ലെന്ന് പൊതുമരാമത്ത് എൻജിനീയർമാർ തന്നെ ഹൈക്കോടതിയെ അറിയിച്ചു. ഈ റോഡിലെ കുഴിയിൽ വീണ് ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്ന വാഴക്കുളം സ്വദേശി കുഞ്ഞുമുഹമ്മദ് മരണമടഞ്ഞതിനെത്തുടർന്നാണ് എൻജിനീയർമാരെ കോടതി വിളിച്ചുവരുത്തിയത്. റോഡ് തകർന്നാൽ പ്രാഥമിക ഉത്തരവാദിത്വം എൻജിനീയർമാർക്കാണെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തു.
കുഴിയിൽവീണ് മരിക്കുന്നവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം കൂടി എൻജിനീയർമാരിൽ നിന്ന് ഈടാക്കേണ്ടതാണ്. കുഴിയിൽ വീണ് ആരെങ്കിലും മരണമടഞ്ഞാൽ അതുവരെ പറഞ്ഞ ന്യായങ്ങളെല്ലാം വിഴുങ്ങി പിറ്റേദിവസം ഇതേ റോഡ് നന്നാക്കാനും എൻജിനിയർമാർക്ക് അറിയാം. പക്ഷേ ഇതവർ ഒരിക്കലും നേരത്തേ ചെയ്യില്ല. കുഴി മൂടാൻ അനുവദിക്കണം എന്ന ഫയൽ മുകളിലേക്ക് അയയ്ക്കുന്നതോടെ അവരുടെ ജോലി കഴിയുന്നു. ഇത്തരം നടപടിക്രമങ്ങളാണ് മാറേണ്ടത്. കുഴി നികത്തിയതിനുശേഷം ചീഫ് എൻജിനിയറെ അറിയിക്കുന്ന രീതിയിലുള്ള മാറ്റമാണ് വേണ്ടത്. അല്ലാതെ മഴയെയും ടാറിംഗിനെയുമൊക്കെ കുറ്റം പറയുന്നത് ശ്രദ്ധ തിരിയ്‌ക്കാനുള്ള തന്ത്രങ്ങൾ മാത്രമാണ്. ഇനി സർക്കാരിനെക്കൊണ്ട് പറ്റില്ലെങ്കിൽ കുഴി അടയ്ക്കാനുള്ള ചുമതല ഏതെങ്കിലും സ്വകാര്യ ഏജൻസിക്ക് വിട്ടുകൊടുക്കുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്. കുഴിയില്ലാത്ത റോഡുകൾ ജനങ്ങളുടെ ആവശ്യം മാത്രമല്ല അവകാശം കൂടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |