സമാന ചിന്താഗതിയുള്ളവർക്ക് ഒന്നുചേർന്ന് പ്രവർത്തിക്കാനും സംഘടന രൂപീകരിക്കാനും നമ്മുടെ ഭരണഘടന സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. എന്നാൽ മറ്റുള്ളവരെ അപമാനിക്കുകയും ഇതര വിഭാഗങ്ങൾക്ക് അപകടകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിധത്തിൽ പ്രവർത്തിക്കുകയും ചെയ്യാൻ ഭരണഘടന അനുവദിക്കുന്നില്ല. പോപ്പുലർ ഫ്രണ്ടിനെയും അതിന്റെ എട്ട് പോഷക സംഘടനകളെയും അഞ്ച് വർഷത്തേക്ക് കേന്ദ്രം നിരോധിച്ചിരിക്കുകയാണ്. സെപ്തംബർ 22ന് വിവിധ സംസ്ഥാനങ്ങളിലെ പി.എഫ്.ഐ കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്‌ഡ് നടത്തിയിരുന്നു. ഈ റെയ്‌ഡിൽ തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട ഒട്ടേറെ രേഖകൾ ലഭിച്ചതായാണ് എൻ.ഐ.എ കോടതികളിലും മറ്റും അറിയിച്ചിട്ടുള്ളത്. ഇതിന്റെ തുടർച്ചയായാണ് നിരോധന ഉത്തരവ് വന്നിരിക്കുന്നത്.
വിധ്വംസക പ്രവർത്തനം ആര് നടത്തിയാലും അത് നിരോധിക്കപ്പെടേണ്ടതു തന്നെയാണ്. അത് ഭൂരിപക്ഷ സമുദായം നടത്തിയാലും ന്യൂനപക്ഷ സമുദായം നടത്തിയാലും ഒരുപോലെ എതിർക്കപ്പെടുകയും നിരോധിക്കപ്പെടുകയും വേണം. രാഷ്ട്രീയ പ്രവർത്തനത്തിന്റെ മറവിൽ ഭീകരപ്രവർത്തനം ആര് നടത്തിയാലും ആത്യന്തികമായി അത് അവർ പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തിനും സമുദായത്തിനും രാജ്യത്തിനും ദോഷമായിട്ടേ വരൂ. അതേസമയം നിരോധനത്തെ ജനാധിപത്യ മാർഗങ്ങളിലൂടെയും കോടതികളിലൂടെയും ചോദ്യം ചെയ്യാനും വിധ്വംസക പ്രവർത്തനം നടത്തിയിട്ടില്ലെങ്കിൽ അത് തെളിയിക്കാനും നിരോധിക്കപ്പെട്ട സംഘടനയിലെ നേതാക്കൾക്ക് അവകാശമുണ്ട്. നിയമത്തിന്റെ ആ വഴിയാണ് അവർ ഇനി തിരഞ്ഞെടുക്കേണ്ടത്. ഇസ്ളാം മതവിഭാഗത്തിൽപ്പെട്ട ഭൂരിപക്ഷം പേരും ഭീകരപ്രവർത്തനത്തെ അംഗീകരിക്കുന്നവരല്ല. എന്നാൽ വിചാരത്തേക്കാൾ വികാരത്താൽ നയിക്കപ്പെടുന്ന ഒരു ചെറിയ വിഭാഗമാണ് പലപ്പോഴും സമൂഹത്തിൽ വിഭാഗീയത സൃഷ്ടിച്ച് മുതലെടുപ്പ് നടത്താൻ ശ്രദ്ധിക്കുന്നത്. ഇത്തരക്കാർ എല്ലാ സമുദായത്തിലുമുണ്ട്. ഇന്ത്യ ഇത്തരം വിഭാഗീയ പ്രവർത്തനത്തിന്റെ ദോഷങ്ങൾ ഏറെ അനുഭവിച്ചിട്ടുമുണ്ട്. പക്ഷേ ഈ രാജ്യം ഒരിക്കലും ഏതെങ്കിലും മതത്തെയോ വിശ്വാസങ്ങളെയോ തള്ളിക്കളയുന്നതായി മാറിയിട്ടില്ല. മറ്റ് രാജ്യങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട മതവിഭാഗങ്ങൾക്ക് വരെ അഭയം നൽകിയ ചരിത്രമാണ് നമുക്കുള്ളത്. ഹിന്ദുക്കളും മുസ്ളീങ്ങളും ക്രിസ്ത്യാനികളും നൂറ്റാണ്ടുകളായി സൗഹൃദത്തോടെ കഴിയുന്ന നാടാണിത്. അതിനെതിരെ പ്രവർത്തിച്ച പല സംഘടനകളും പല സാഹചര്യങ്ങളിലും നിരോധിക്കപ്പെട്ടിട്ടുമുണ്ട്.
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച സംഭവത്തെ കേന്ദ്രം പൊതുവിൽ ഇസ്ളാം മതത്തിന് എതിരാണെന്ന രീതിയിൽ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങൾ നടന്നേക്കാമെന്നത് മുന്നിൽ കണ്ട് ആ വിഭാഗങ്ങളിൽ ഉണ്ടായിരിക്കുന്ന ആശങ്ക ദൂരീകരിക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനുമുള്ള നടപടികളും കേന്ദ്രം ഭരിക്കുന്നവരിൽ നിന്നുണ്ടാകേണ്ടത് അനിവാര്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |