SignIn
Kerala Kaumudi Online
Friday, 26 April 2024 6.19 PM IST

സൗകര്യങ്ങളും രാത്രി പോസ്‌റ്റ്‌മോർട്ടവും

photo

ആറുമാസത്തിനകം സംസ്ഥാനത്തെ അഞ്ച് മെഡിക്കൽ കോളേജുകളിൽ രാത്രിയിലും പോസ്‌റ്റ്‌മോർട്ടത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. മെഡിക്കൽ കോളേജില്ലാത്ത കാസർകോട്ടെ ജനറലാശുപത്രിയിലും ഇത് നടപ്പാക്കണം.

പോസ്‌റ്റ്‌മോർട്ടം രാത്രിയിലും ആകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. ഇതിനും ആറ് വർഷം മുമ്പാണ് പ്രധാന മെഡിക്കൽ കോളേജുകളിൽ രാത്രികാല പോസ്‌റ്റ്‌മോർട്ടം നടത്തുമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ ഇത് നടപ്പായില്ല. സർക്കാരിന്റെ പല ഉത്തരവുകളും ഇങ്ങനെയാണെന്ന് പറയേണ്ടിവരുന്നതിൽ വിഷമമുണ്ട്. ജനങ്ങൾക്ക് പ്രയോജനകരമായ പല നടപടികളും ആവിഷ്കരിച്ച് സർക്കാർ ഉത്തരവ് ഇറക്കുന്നുണ്ട്. പക്ഷേ അത് പിന്നീട് പല കാരണങ്ങളാൽ നടക്കാതെ പോകുന്നു. എന്നാൽ ജീവനക്കാരുടെ ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ടതാണെങ്കിൽ ഒരു മാസത്തിനുള്ളിൽ നടപ്പായിരിക്കും. ഇത് മനോഭാവത്തിന്റെ പ്രശ്നമാണ്. ഏത് ഉത്തരവും നടപ്പാകാൻ പ്രയത്നം ആവശ്യമാണ്. അത് ഉദ്യോഗസ്ഥ തലത്തിൽ ചെയ്യേണ്ടതാണ്. ഉത്തരവിൽ ഒരുപക്ഷേ ഇത്ര ദിവസത്തിനുള്ളിൽ ചെയ്യണമെന്ന് പറഞ്ഞെന്നിരിക്കില്ല. ജീവനക്കാരുടെ ജോലിഭാരം കൂട്ടുന്ന നടപടികളാണ് ഉത്തരവിന്റെ ഭാഗമായി എടുക്കേണ്ടതെങ്കിൽ അത് പരമാവധി വൈകും. അതാണ് രാത്രിയിലും പോസ്റ്റ്‌മോർട്ടം വേണമെന്ന ആറ് വർഷം മുമ്പുള്ള ഉത്തരവിന്റെ കാര്യത്തിലും നടന്നത്. ഒടുവിൽ രാത്രി പോസ്റ്റ്‌മോർട്ടത്തിന്റെ കാര്യത്തിൽ ഉത്തരവിട്ടിട്ട് ആറ് വർഷം സർക്കാർ എവിടെയായിരുന്നെന്ന് ഹൈക്കോടതിക്ക് ചോദിക്കേണ്ടിവന്നു. സർക്കാർ ഉത്തരവ് നടപ്പായിക്കിട്ടാൻ കേരള മെഡിക്കോ ലീഗൽ സൊസൈറ്റിയാണ് ഹൈക്കോടതിയിൽ ഹർജി നല്‌കിയത്. കാസർകോട് എം.എൽ.എ എൻ.എ. നെല്ലിക്കുന്ന് കേസിൽ കക്ഷിചേർന്നിരുന്നു.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകൾ, കാസർകോട് ജനറലാശുപത്രി എന്നിവിടങ്ങളിൽ രാത്രികാല പോസ്റ്റ്‌മോർട്ടം നടപ്പാക്കാനാണ് ഹൈക്കോടതി ഉത്തരവിൽ നിർദ്ദേശിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജുകളിൽ അടിസ്ഥാന സൗകര്യം ഏർപ്പെടുത്തി മെഡിക്കൽ, പാരാമെഡിക്കൽ ജീവനക്കാരെ ആറുമാസത്തിനുള്ളിൽ നിയമിക്കാനും കോടതി നിർദ്ദേശിച്ചു.

രാത്രി പോസ്റ്റ്മോർട്ടം സംബന്ധിച്ച ഉത്തരവ് നടപ്പാക്കാൻ സൗകര്യക്കുറവ് ഉണ്ടായിരുന്നെന്നാണ് സർക്കാർ വിശദീകരിച്ചത്. ഈ നിലപാട് അത്ഭുതപ്പെടുത്തുന്നതാണെന്ന് പറഞ്ഞ കോടതി രാത്രി പോസ്റ്റ്‌മോർട്ടത്തിന് ഈ ആശുപത്രികളിൽ സൗകര്യമുണ്ടോയെന്ന് പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്നും ഇവർ ശുപാർശ ചെയ്യുന്ന കാര്യങ്ങൾ ഉടൻ നടപ്പാക്കണമെന്നും പോസ്റ്റ്‌മോർട്ടം നടത്തുന്നതിലെ കാലതാമസം മരിച്ചയാളുടെ അവകാശത്തെ ലംഘിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹൈക്കോടതിയിൽ ആരെങ്കിലും കേസിന് പോകുന്നതുവരെ ഇതൊക്കെ നടപ്പാക്കാൻ സർക്കാർ കാത്തിരിക്കുന്ന ഒരു രീതി പൊതുവേ കണ്ടുവരുന്നുണ്ട്. ഇതിന് ഒരു അറുതി ഉണ്ടാകണം. എല്ലാം ചെയ്യാൻ ഉത്തരവാദപ്പെട്ട സർക്കാർ എല്ലാവരുടെയും കുറ്റപ്പെടുത്തലിന് പാത്രമാവുന്നത് ഉത്തരവുകൾ നടപ്പാക്കാൻ ബാദ്ധ്യസ്ഥമായ ഉദ്യോഗസ്ഥർ അതിന് തയ്യാറാകാത്തതുകൊണ്ടാണ്. സംഘടിത യൂണിയനുകളുടെ നിലപാടാണ് പലയിടത്തും കാര്യങ്ങൾക്ക് തടസമാകുന്നത്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഉന്നത രാഷ്ട്രീയ നേതൃത്വം ഇടപെടണം. സർക്കാരിന്റെ ഉത്തരവുകൾ നടപ്പായാലേ ജനങ്ങൾക്ക് ഭരണത്തിന്റെ ഗുണങ്ങൾ ലഭിക്കൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POSTMORTEM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.