SignIn
Kerala Kaumudi Online
Saturday, 27 April 2024 9.22 AM IST

ന്യായീകരിക്കാനാവാത്ത വഴിതടയൽ

pm

ഭൂരിപക്ഷത്തിന്റെ അംഗീകാരം നേടി പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും മറ്റും പദവികളിൽ വരുന്നവരെ എല്ലാ ജനങ്ങളും ഒരുപോലെ അംഗീകരിക്കുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യങ്ങളിൽ ഒന്ന്. പ്രധാനമന്ത്രിയെ എല്ലാവരുടെയും പ്രധാനമന്ത്രിയായി കാണാൻ വൈഷമ്യമുള്ളവർക്ക് അടുത്ത തിരഞ്ഞെടുപ്പിൽ ജനാധിപത്യപരമായ മാർഗത്തിലൂടെ അദ്ദേഹത്തെ തോല്പിക്കാൻ പ്രയത്നിക്കുക എന്നതല്ലാതെ മറ്റു മാർഗമൊന്നും ഇല്ല. അതിനാൽ ഇത്തരം പദവിയിലിരിക്കുന്നവരെ വഴിയിൽ തടയുന്നത് രാജ്യത്തിന്റെ അന്തസിന് നിരക്കാത്ത നടപടിയാണ്. പഞ്ചാബിൽ പര്യടനത്തിനെത്തിയ പ്രധാനമന്ത്രി മോദിയുടെ വാഹനവ്യൂഹത്തെ ഉപരോധിച്ചത് അങ്ങേയറ്റം ഒഴിവാക്കേണ്ടതായിരുന്നു. . പ്രധാനമന്ത്രിയെ എന്നല്ല മുഖ്യമന്ത്രിമാരെയും മറ്റ് മന്ത്രിമാരെയും വഴിയിൽ തടഞ്ഞുകൊണ്ടുള്ള സമരം ഒരിക്കലും ന്യായീകരിക്കാൻ കഴിയുന്നതല്ല.

ജീവനും കൊണ്ട് വിമാനത്താവളത്തിൽ തിരിച്ചെത്തിയതിന് പഞ്ചാബ് മുഖ്യമന്ത്രിക്ക് നന്ദിപറഞ്ഞുകൊണ്ടുള്ള പ്രതികരണം കുറച്ച് വൈകാരികമാണെങ്കിലും കുറിക്ക് കൊള്ളുന്നതു തന്നെയാണ്. പഞ്ചാബ് ഭരണകൂടത്തിന് സംഭവിച്ച വീഴ്ചയെ ആർക്കും ന്യായീകരിക്കാനാവില്ല. ഫിറോസ്‌പൂരിലേക്കുള്ള യാത്രയ്ക്കിടയിൽ പിയറീന മേൽപ്പാലത്തിലാണ് പ്രധാനമന്ത്രിയുടെ വാഹനം കർഷകരുടെ വഴിതടയൽ കാരണം കുടുങ്ങിക്കിടന്നത്. അരമണിക്കൂർ കാത്തുകിടന്നതിനുശേഷം ഔദ്യോഗിക പരിപാടികൾ റദ്ദാക്കി പ്രധാനമന്ത്രി തിരിച്ചുപോവുകയായിരുന്നു. മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റർ യാത്ര ഒഴിവാക്കിയാണ് പ്രധാനമന്ത്രി റോഡ് മാർഗം തിരിച്ചത്. അതിന് മുൻപു തന്നെ റോഡിൽ സുരക്ഷ ഒരുക്കിയെന്ന പഞ്ചാബ് പൊലീസിന്റെ ഉറപ്പും ലഭിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രിക്ക് കർഷകരുടെ വഴിതടയൽ മൂലം കടന്നുപോകാൻ കഴിഞ്ഞില്ല എന്നതിൽ പഞ്ചാബ് പൊലീസിനും മുഖ്യമന്ത്രിക്കും സമരക്കാർക്കും തുല്യ പങ്കാണുള്ളത്. പഞ്ചാബിലെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കാമ്പയിൻ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ തന്നെ സുരക്ഷാവീഴ്ച സംഭവിച്ചതായി സമ്മതിച്ചിരുന്നു.

സമരങ്ങൾ നടത്തുമ്പോൾ ചില നിയമ ലംഘനങ്ങൾ സ്വാഭാവികമാണ്. ഡൽഹിയിലെ കർഷക സമരത്തിലും അത് സംഭവിച്ചിരുന്നു. പക്ഷേ സമരം പിൻവലിച്ചതിനുശേഷവും നിയമലംഘനം തുടരുന്നത് നല്ല ലക്ഷണമല്ല. സമരത്തിന് പിന്നിൽ ദേശവിരുദ്ധ ശക്തികൾ നുഴഞ്ഞുകയറിയിട്ടുണ്ട് എന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ ശരിയാണെന്ന്സാധാരണ പൗരൻ ചിന്തിക്കാൻ ഇടയാക്കുന്നതാണ് പ്രധാനമന്ത്രിയുടെ വഴിതടഞ്ഞ സംഭവം. പഞ്ചാബിൽ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രീയം ഈ സംഭവത്തിൽ കലർന്നിട്ടുണ്ട്. ഏതു വിധേനയും ജനങ്ങളുടെ മനസിനെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നത് മനസിലാക്കാം. പക്ഷേ അത് രാജ്യത്തിന്റെ അന്തസ് ഇല്ലാതാക്കുന്നതും മറ്റ് രാജ്യങ്ങളുടെ മുന്നിൽ നമുക്ക് അഭിമാനക്ഷതം ഉണ്ടാക്കുന്നതുമായ നിലയിലേക്ക് തരംതാഴാതെ ശ്രദ്ധിക്കാൻ എല്ലാ കക്ഷികളും ശ്രദ്ധപുലർത്തണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRIME MINISTER TRAPPED
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.