SignIn
Kerala Kaumudi Online
Thursday, 25 April 2024 9.07 PM IST

മാതാപിതാക്കളുടെ സംരക്ഷണം

old-age

പ്രായമായ മാതാപിതാക്കളെ പരിചരിക്കേണ്ടത് മക്കളുടെ കടമയാണ്. മാറിയകാലത്ത് അത് പലപ്പോഴും പ്രായോഗികമായി നിർവഹിക്കാൻ കഴിയാത്തതായി മാറിയിരിക്കുന്നു. കാർഷിക വ്യവസ്ഥയ്ക്ക് മുൻതൂക്കമുണ്ടായിരുന്ന കാലത്ത് മക്കൾ മിക്കവാറും നാട്ടിൽ കഴിയുന്നവരായിരുന്നു. അന്നാകട്ടെ വയസായവരുടെ ആയുർദൈർഘ്യം താരതമ്യേന കുറവുമായിരുന്നു. അറുപതിനും എഴുപതിനും ഇടയിലായിരുന്നു കൂടുതൽ മരണങ്ങളും. ആരോഗ്യരംഗത്ത് നേടിയ വളർച്ച ആയുസ് നീട്ടുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുകളൊന്നുമില്ലെങ്കിൽ കുറഞ്ഞത് എൺപതു വയസുവരെയെങ്കിലും പ്രായമായവരും ആരോഗ്യകരമായ ജീവിതം നയിക്കുന്നു.

കേരളത്തിൽ അടുത്തിടെയായി പ്രായമാകുന്നവർ തനിച്ചാകുന്ന സാഹചര്യം വലിയ തോതിൽ വളർന്നുവരുന്നു. വിദേശത്ത് കഴിയുന്ന മക്കൾക്ക് അവരുടെ ജീവിതം ഉപേക്ഷിച്ച് നാട്ടിൽ വന്നുനിന്ന് മാതാപിതാക്കളെ സംരക്ഷിക്കാനാകാത്ത സാഹചര്യം ഒരു യാഥാർത്ഥ്യമാണ്. വിദേശത്ത് കഴിയുന്നവർ പ്രായമായ മാതാപിതാക്കളെ നോക്കാൻ ഏജൻസികളിൽ നിന്നുള്ള ആളുകളെയാണ് ഏർപ്പെടുത്തുന്നത്.

നാട്ടിൽ കഴിയുന്നവരിൽ ഭൂരിപക്ഷവും മാതാപിതാക്കളെ നോക്കുന്നവരാണ്. എന്നാൽ തിരക്കുപിടിച്ച ജീവിതത്തിൽ അത് പഴയതുപോലെ ലളിതമല്ല. വാർദ്ധക്യത്തിൽ മാതാപിതാക്കളെ നോക്കാത്ത മക്കളുടെ എണ്ണം സംസ്ഥാനത്ത് കൂടിവരുന്നതായി 'വൃദ്ധരായാൽ മാതാപിതാക്കൾ ഭാരം; പക്ഷേ, സ്വത്ത് മുഖ്യം" എന്ന തലക്കെട്ടിൽ ഞങ്ങൾ ഇന്നലെ പ്രസിദ്ധീകരിച്ച കൗമുദി സ്പെഷ്യൽ പറയുന്നു. കഴിഞ്ഞ മൂന്ന് മാസങ്ങളിൽ 200 വീതം പരാതികളാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് വനിതാ കമ്മിഷന് ലഭിച്ചത്. ഏഴ് മക്കളുള്ള മലപ്പുറത്തെ 82 വയസുള്ള അമ്മയുടേതടക്കമുള്ള പരാതികളാണിവ. ഇത്തരം പരാതികൾ ഇനിയും കൂടാനാണ് സാദ്ധ്യത. മാതാപിതാക്കളുടേയും മുതിർന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും ഉറപ്പാക്കാൻ 2007 ഡിസംബർ മുതൽ നിയമം നിലവിലുണ്ട്. സ്വത്ത് മക്കൾക്ക് കൈമാറ്റം ചെയ്ത മുതിർന്ന പൗരന്മാർക്ക് ഇത് പിൻവലിക്കാനും നിയമമുണ്ട്. എന്നാൽ പല കാരണങ്ങളാൽ ഇതിന് ആരും തുനിയാറില്ല. സ്വത്തുക്കൾ മക്കൾക്ക് നൽകിയ മലപ്പുറത്തുള്ള പ്രായമായ ഒരമ്മ വനിതാ കമ്മിഷൻ ഓഫീസിലെത്തി മകന്റെയും ഭാര്യയുടെയും കൂടെ തന്നെ വിടരുതെന്ന് പറഞ്ഞാണ് കരഞ്ഞത്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ പഞ്ചായത്തുകളിലെ ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തണമെന്നാണ് വനിതാ കമ്മിഷൻ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കൊച്ചിയിൽ താമസിക്കുന്ന പ്രായമായ അമ്മയെ തനിച്ചാക്കി മകൻ കൊല്ലത്ത് താമസിക്കാൻ പോയത് കമ്മിഷനെ അറിയിച്ചത് ജാഗ്രതാ സമിതിയാണ്. ഇത്തരം സമിതികൾ ശക്തിപ്പെടുത്തുന്നത് നല്ലതാണ്. പക്ഷേ അതുകൊണ്ട് മാത്രം പരിഹരിക്കാൻ കഴിയുന്നതല്ല ഈ പ്രശ്നം. സാമൂഹ്യക്ഷേമ വകുപ്പ് മുൻകൈയെടുത്ത് ഇതിനായി ദീർഘകാല പദ്ധതി തയ്യാറാക്കണം. പ്രായമായവരെ താമസിപ്പിക്കാൻ ചികിത്സാ സൗകര്യം കൂടി പ്രദാനം ചെയ്യുന്ന കേന്ദ്രങ്ങൾ എല്ലാ ജില്ലകളിലും തുടങ്ങണം. സ്വകാര്യ - സർക്കാർ പങ്കാളിത്തത്തോടെ ഇത്തരം കേന്ദ്രങ്ങൾ തുടങ്ങാവുന്നതാണ്. സ്വകാര്യ വ്യക്തികളും സംഘടനകളും മറ്റും നടത്തുന്ന ഇത്തരം കേന്ദ്രങ്ങൾക്ക് ധനസഹായം നൽകുന്ന നിരവധി വ്യവസായ പ്രമുഖർ സംസ്ഥാനത്തുണ്ട്. വരുമാനമുള്ള മക്കളിൽ നിന്ന് ചെലവ് കാശ് ഈടാക്കാനും നിയമം കൊണ്ടുവരണം.ഈ പ്രശ്നം പ്രായോഗികമായി എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ച് പഠിക്കാൻ ഒരു വിദഗ്ദ്ധസമിതിയെ സർക്കാർ അടിയന്തരമായി നിയോഗിക്കണം. മാതാപിതാക്കളുടെ സംരക്ഷണം മക്കൾക്കൊപ്പം സർക്കാരിന്റെ കൂടി ചുമതലയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PROTECTION OF OLD PARENTS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.