ചായക്കട തുറക്കാൻ അനുവദിക്കുകയും അതേസമയം തേയില ഉപയോഗിക്കാൻ പാടില്ല എന്നും സർക്കാർ ഉത്തരവിറക്കിയാൽ എങ്ങനെയിരിക്കും? ആർക്കും ചായ കുടിക്കാൻ പറ്റാതെ വരും. ഏതാണ്ട് ഇതിന് സമാനമായ രീതിയിലാണ് ലോക്ക്‌ഡൗണിൽ ചില മേഖലകളിലെ തുറപ്പും അടപ്പും സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. ചില മേഖലകളിൽ ബിസിനസ് നടക്കുന്നത് കണ്ണികൾ ബന്ധിപ്പിച്ച പോലെയാണ്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് നിർമ്മാണ മേഖല. സിമന്റ്, കമ്പി, പ്ളൈവുഡ്, ഹാർഡ് വെയർ, സാനിട്ടറി തുടങ്ങിയ സാധനങ്ങൾ വ്യത്യസ്ത കടകളിലേ ലഭിക്കൂ. ഏതെങ്കിലും ഒരെണ്ണം അടഞ്ഞുകിടന്നാൽ തന്നെ നിർമ്മാണ മേഖലയെ ബാധിക്കും. തുറക്കുകയാണെങ്കിൽ ഇതുമായി ബന്ധപ്പെട്ട എല്ലാ കടകളും ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും തുറക്കാൻ സമ്മതിക്കണം. അങ്ങനെ അനുവദിക്കുന്നുമില്ല. മാത്രമല്ല ഓരോ ജില്ലയിലും കളക്ടർമാർ വ്യത്യസ്ത ഉത്തരവുകൾ ഇറക്കുന്നതിനാൽ ഈ മേഖലയിൽ പരക്കെ ചിന്താക്കുഴപ്പം നിലനില്ക്കുന്നു. പ്ളംബർമാരെ എല്ലാ ദിവസവും പണിക്ക് പോകാൻ അനുവദിക്കുന്നുണ്ട്. അത് നല്ല കാര്യമാണ്. പല വീടുകളിലും വെള്ളം ബ്ളോക്കാവുന്നത് എപ്പോഴാണെന്ന് പറയാനാവില്ല. ഇതിൽ കുഞ്ഞുങ്ങളും കൊവിഡ് രോഗികളും വരെയുള്ള വീടുകൾ ഉൾപ്പെടാം. പക്ഷേ പ്ളംബർ മാത്രം പോയതുകൊണ്ട് പരിഹരിക്കാൻ പറ്റുന്നതാവില്ല മിക്ക വീടുകളിലെയും പണികൾ. ഒരു ചെറിയ സാധനം സാനിട്ടറി കടയിൽ നിന്ന് വാങ്ങിയാൽ അപ്പോൾ തീരുന്നതാവും പണി. പക്ഷേ അതിന് സാനിട്ടറി കട അന്ന് തുറക്കുന്ന ദിവസമായിരിക്കില്ല. ഇതൊക്കെ പ്രായോഗികമായി പലർക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ അത് അനുഭവിച്ചവർക്കല്ലാതെ മറ്റാർക്കും മനസിലാവില്ല. കടകൾ അടയ്ക്കുന്ന തീയതി നിശ്ചയിക്കുന്നതിൽ ഉന്നത വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാർ മാത്രം ഉണ്ടായാൽ പോരാ. അതാത് മേഖലകളിലെ താഴെത്തട്ടിൽ ജോലി ചെയ്യുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരുടെ പ്രതിനിധികളിൽ നിന്നുകൂടി അഭിപ്രായം തേടണം. അങ്ങനെ വന്നാൽ കൂടുതൽ യുക്തിസഹമായ രീതിയിൽ അടച്ചിടലും തുറക്കലും നടത്താനാകും.
അതുപോലെ വാഹനങ്ങളുടെ അറ്റകുറ്റപ്പണിയാകെ താളം തെറ്റിയിരിക്കുകയാണ്. കാരണം വർക്ക് ഷോപ്പ് തുറക്കുന്ന ദിവസങ്ങളിൽ സ്പെയർ പാർട്സ് കടകൾ തുറക്കില്ല. ഇവ രണ്ടും ഒരേ ദിവസം തുറന്നാൽ മാത്രമേ വാഹനങ്ങളുടെ കേട് തീർക്കാനാവൂ. വർക്ക്ഷോപ്പ് തുറക്കുന്ന ദിവസം ബാറ്ററി കടകൾ തുറന്നില്ലെങ്കിൽ വണ്ടി അനങ്ങില്ല. ലോക്ക്‌ഡൗൺ കാലത്ത് മിക്ക വാഹനങ്ങളുടെയും ബാറ്ററികൾ പണിമുടക്കി തുടങ്ങിയിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിലാണ് വർക്ക്‌ഷോപ്പുകൾക്ക് പ്രവർത്തനാനുമതി ഉള്ളത്. സ്പെയർപാർട്സ് കടകൾ തുറക്കുന്നത് തിങ്കൾ, വ്യാഴം ദിവസങ്ങളിലും. ഫലത്തിൽ രണ്ടും തുറന്നതുകൊണ്ട് പ്രയോജനമില്ലാത്ത അവസ്ഥയാണ്. ഇനി തിങ്കളാഴ്ച സ്പെയർപാർട്ട് വാങ്ങിച്ച് വച്ചാൽ വീണ്ടും വർക്ക്‌ഷോപ്പ് തുറക്കണമെങ്കിൽ ശനിയാഴ്ച ആകണം. ഇത് പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഫെഡറേഷൻ ഒഫ് ആൾ കേരള ഓട്ടോമൊബൈൽ സ്പെയർപാർട്ട്സ് ഡീലേഴ്സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊക്കെ തികച്ചും ന്യായമായ ആവശ്യങ്ങളാണ്. ലോക്‌ഡൗൺ ഇനിയും എത്ര ദിവസം നീളുമെന്ന് അന്തിമമായി പറയാറായിട്ടില്ല. അതിനാൽ ഇത്തരം ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ സൗമനസ്യം കാണിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |