തിരുവനന്തപുരം നഗരത്തെ സ്‌മാർട്ടാക്കാൻ തുടങ്ങിവച്ച റോഡ് പണികൾ എങ്ങുമെത്താതെ നീണ്ടുപോകുന്നതിനെക്കുറിച്ച് മന്ത്രിമാർക്കു തന്നെ പരസ്യമായി പരാതി പറയേണ്ടിവരുന്നു. ഏതാനും ദിവസം മുൻപ് ഗതാഗതമന്ത്രി ആന്റണി രാജുവാണ് കരാറുകാരുടെ തോന്ന്യവാസത്തെക്കുറിച്ച് ആക്ഷേപം ഉന്നയിച്ചത്. ഇക്കഴിഞ്ഞ ദിവസം വിദ്യാഭ്യാസ - തൊഴിൽ വകുപ്പുമന്ത്രി ശിവൻകുട്ടിയും സമാനരീതിയിൽ കരാറുകാരുടെ കെടുകാര്യസ്ഥതയ്ക്കെതിരെ പ്രതികരിക്കുകയുണ്ടായി. ഈ രണ്ടു മന്ത്രിമാരും തിരുവനന്തപുരത്തുകാരായതിനാൽ നഗരവാസികളുടെ പരാതികളും വിമർശനങ്ങളും നിത്യേന കേൾക്കുന്നുണ്ടാകും. സ്‌മാർട്ട് പദ്ധതിയുടെ ഭാഗമായി അവിടവിടെ കുഴിച്ചിട്ടിരിക്കുന്ന റോഡുകൾ സൃഷ്ടിക്കുന്ന തീരാദുരിതം കുറച്ചൊന്നുമല്ല. തിരക്കേറിയ നേരങ്ങളിൽ നഗരവാസികൾ അക്ഷരാർത്ഥത്തിൽ വട്ടം കറങ്ങുകയാണിപ്പോൾ. കരാർ എടുത്തിട്ടുള്ള കമ്പനികളുടെ പരിചയക്കുറവും വേണ്ടത്ര യന്ത്രസാമഗ്രികളില്ലാത്തതും മേൽനോട്ടത്തിന് സംവിധാനമില്ലാത്തതും മറ്റുമാണ് പണി ഇഴഞ്ഞുനീങ്ങാൻ കാരണം.
സ‌്‌മാർട്ട് റോഡ് പണി നീട്ടിക്കൊണ്ടുപോകുന്ന കരാറുകാരന് നോട്ടീസ് നൽകാനാണ് കഴിഞ്ഞദിവസം ചേർന്ന അവലോകനയോഗം തീരുമാനമെടുത്തത്. പണി നടന്നുവരുന്ന 17 റോഡുകളിൽ ആറെണ്ണം ഏപ്രിൽ 30-നകം പൂർത്തിയാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മാസം അവസാനത്തോടെ പത്തു റോഡുകളുടെ പണിയും തീർക്കണമെന്നാണു നിർദ്ദേശം. മുന്നൂറു കോടിയിൽപ്പരം രൂപ അടങ്കൽ വരുന്ന സിറ്റി സ്മാർട്ട് പദ്ധതി ഇപ്പോഴത്തെ വേഗത്തിലാണു മുന്നോട്ടുപോകുന്നതെങ്കിൽ പൂർത്തിയാകാൻ എത്രനാൾ വേണ്ടിവരുമെന്നു പറയാനാകില്ല. കരാറുകാരെ കുറ്റം പറഞ്ഞതുകൊണ്ടു മാത്രമായില്ല. ഏല്പിച്ച പണികൾ സമയബന്ധിതമായി പൂർത്തിയാകുന്നുണ്ടോ എന്നു നിരീക്ഷിക്കാനും തടസങ്ങളുണ്ടെങ്കിൽ യഥാസമയം ഇടപെട്ട് പരിഹരിക്കാനും ചുമതലപ്പെട്ട ഉദ്യോഗസ്ഥന്മാർക്കു കഴിയണം. സ്മാർട്ട് സിറ്റി പദ്ധതി മാത്രമല്ല ഏതു നിർമ്മാണത്തിലും ഒഴിയാബാധ പോലെ പിന്തുടരുന്ന സ്ഥിതിവിശേഷമാണ് കാലതാമസം. അനവധി കാരണങ്ങൾ ഇതിനു ചൂണ്ടിക്കാണിക്കാൻ ഉണ്ടാകും. എന്നാൽ തിരക്കേറിയ ഒരു നഗരത്തിൽ ഇതുപോലുള്ള പദ്ധതികൾ ഏറ്റെടുക്കുമ്പോൾ അവശ്യം പാലിക്കേണ്ട ചില മുന്നൊരുക്കങ്ങളുണ്ടാകണം. ഒരു പ്രദേശത്തെ റോഡുകൾ ഒന്നിച്ചു പൊളിക്കുന്നതിനു പകരം പണിപൂർത്തിയാകുന്ന മുറയ്ക്ക് അടുത്തതു ചെയ്യാവുന്നതേയുള്ളൂ. ഇതൊക്കെ ആസൂത്രണ മികവോടെ ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ്. പണിതുടങ്ങാൻ കണ്ടെത്തുന്ന കാലവും പ്രധാനമാണ്. കഴിഞ്ഞ രണ്ടുമൂന്നു വർഷമായി ഏപ്രിൽ, മേയ് മാസങ്ങളിൽ കഠിനമായ വേനൽമഴയുടെ കാലമാണ്. സ്മാർട്ട് സിറ്റി നിർമ്മാണത്തിന് മഴ കാര്യമായ തടസമുണ്ടാക്കുന്നു എന്നതു വസ്തുതയാണ്. മേയ് കഴിഞ്ഞാലുടൻ കാലവർഷത്തിന്റെ വരവാണ്. റോഡ് പണിക്ക് ഒരുതരത്തിലും പറ്റാത്ത മാസങ്ങളാണ് പിന്നെയുള്ളത്. ഇതെല്ലാം മുന്നിൽ കണ്ട് ഷെഡ്യൂൾ തയ്യാറാക്കിയിരുന്നെങ്കിൽ പണി മഴക്കാലത്തേക്ക് നീണ്ടുപോകില്ലായിരുന്നു. ദേശീയപാതയുടെയും സംസ്ഥാന പാതയുടെയും വികസനം പോലെയല്ല നഗരറോഡുകളുടെ മോടിയാക്കലും ആധുനീകരിക്കലും. കുഴിക്കുന്ന റോഡുകൾ എത്രയും വേഗം പണിതീർത്ത് ഗതാഗതയോഗ്യമാക്കാനും ശ്രദ്ധിക്കണം. ഇപ്പോൾ അങ്ങനെയൊന്നും കാണാത്തതുകൊണ്ടാണ് മന്ത്രിമാർക്കു പോലും അതൃപ്തി തുറന്നു പറയേണ്ടിവന്നത്.
വികസനപദ്ധതികൾ നടക്കുമ്പോൾ കുറെയൊക്കെ ജനങ്ങൾ ബുദ്ധിമുട്ടേണ്ടിവരുമെന്നത് ശരിയാണ്. എന്നാൽ പരിഹാരമുള്ളവയാണ് ബുദ്ധിമുട്ടുകളെങ്കിൽ അതിന്റെ സാദ്ധ്യതകൾ എന്തിനു തേടാതിരിക്കണം? സ്‌മാർട്ട് സിറ്റി പദ്ധതികളുടെ നടത്തിപ്പിന് പ്രത്യേക സംവിധാനങ്ങളും ഉദ്യോഗസ്ഥരുമൊക്കെ ഉള്ളതാണ്. സ്മാർട്ട് സിറ്റി നിർമ്മാണത്തിൽ കാണുന്ന കാലതാമസം അവരുടെ കാര്യക്ഷമതയെയാണ് ചോദ്യം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |