SignIn
Kerala Kaumudi Online
Friday, 26 April 2024 9.46 AM IST

തരൂരിന്റെ തോൽവി

sashi-tharoor

രാഹുൽഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷ പദവി ഏറ്റെടുക്കാൻ തയ്യാറാകാത്തതുകൊണ്ടാണല്ലോ പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാൻ ഇലക്‌ഷൻ നടന്നത്. സോണിയ ഗാന്ധിയ്‌ക്ക് ചുറ്റുമുള്ള മുതിർന്ന നേതാക്കളുടെയും ആജ്ഞാനുവർത്തികളുടെയും, അധികാരമുള്ളപ്പോൾ പവർ ബ്രോക്കർമാരുടെയും നിര ഒരു വലിയ പത്മവ്യൂഹത്തിന് സമാനമാണ്. സോണിയാഗാന്ധിയുടെയും രാജീവ്‌ഗാന്ധിയുടെയും മകനായിട്ട് കൂടി താൻ വിചാരിച്ചാൽപോലും സംഘടനയിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരാൻ വൻമതിലുപോലുള്ള ഈ പത്മവ്യൂഹം തടസമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് രാഹുൽഗാന്ധി മാറിനിൽക്കുന്നതെന്ന് കരുതാം. രാഹുൽ ഇല്ലെങ്കിൽ പ്രിയങ്ക എന്ന് കുറെപ്പേർ വാദിച്ചെങ്കിലും അതും നടന്നില്ല. ഇതിനിടയിൽ ജി - 23 എന്ന പേരിൽ പാർട്ടിയിൽ ഒരു ചെറുകിട ആഭ്യന്തരകലഹം ഉണ്ടാവുകയും പാർട്ടി അദ്ധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് അനിവാര്യമാവുകയും ചെയ്തു. ജി-23യുടെ ഭാഗമായിരുന്ന ശശിതരൂർ പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനാർത്ഥിയായി വന്നത് പാർട്ടിക്ക് പുറത്ത് ഉണർവിന് ഇടയാക്കി.

പാർട്ടിക്കുള്ളിലെ യുവനിരയും മറ്റും പിന്തുണച്ചു എന്നതിന്റെ തെളിവായി ശശിതരൂർ നേടിയ 1072 വോട്ടിനെ കണക്കാക്കാം. ഒരു ചെറിയ വിഭാഗമെങ്കിലും പാർട്ടിയിൽ മാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയാണിത്. ജയിച്ചിരുന്നെങ്കിൽ പോലും പാർട്ടിയുടെ നിലവിലെ അവസ്ഥയിൽ മുതിർന്ന നേതാക്കളെയോ പാർട്ടി സംവിധാനത്തെയോ മാറ്റാൻ തരൂരിന് കഴിയുമായിരുന്നില്ല. ഹൈക്കമാൻഡ് മല്ലികാർജ്ജുൻ ഖാർഗയെ സ്ഥാനാർത്ഥിയായി പരിഗണിച്ചത് അദ്ദേഹം പട്ടികജാതിക്കാരൻ ആയതുകൊണ്ടല്ല. ഗെലോട്ടിനെയും മറ്റ് പലരെയും സമീപിച്ചതിന് ശേഷമാണ് ഖാർഗെ രംഗത്ത് വന്നത്. ഒരു പട്ടികജാതിക്കാരനെ ഞങ്ങൾ പ്രസിഡന്റാക്കി എന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇതൊരു ഇരട്ടത്താപ്പാണ്. പറയുന്ന വാക്കും ചെയ്യുന്ന പ്രവൃത്തിയും തമ്മിൽ കോൺഗ്രസ് പാർട്ടിയിൽ വൻ അന്തരമാണ് സംഭവിച്ചിരിക്കുന്നത്. അരനൂറ്റാണ്ടിലേറെ അധികാരത്തിലിരുന്നപ്പോൾ അഴിമതിയുടെ ദുർമ്മേദസും ആ പാർട്ടിയുടെ ഭാഗമായിമാറി. കാപട്യത്തിന്റെ മുഖംമൂടി അണിയാൻ പാർട്ടിയെ നിർബന്ധിതമാക്കിയത് ഇതാണ്. അധികാരം ലക്ഷ്യമാക്കുന്നതിനപ്പുറം സത്യസന്ധമായ ജനസേവനത്തിനും രാഷ്ട്രതാത്‌പര്യങ്ങൾക്കും മാത്രം ഉൗന്നൽ നൽകുന്ന രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് മടങ്ങിവരാത്തിടത്തോളം കോൺഗ്രസിന്റെ വഴി ഇരുളടഞ്ഞതായി തുടരാനാണ് സാദ്ധ്യത. ഖാർഗെ പുതിയ പ്രസിഡന്റായി വന്നതിലൂടെ കോൺഗ്രസ് പഴയപടി തുടരുമെന്ന് അടിവരയിട്ട് ഉറപ്പിച്ചിരിക്കുകയാണ്. ഈ ഘട്ടത്തിൽ മാറുന്ന ഇന്ത്യയുടെ മുഖം തിരിച്ചറിയാൻ ഭാരത് ജോഡോ യാത്രയിലൂടെയെങ്കിലും രാഹുൽഗാന്ധിക്ക് കഴിയട്ടെ എന്ന് ആശംസിക്കാം. പദവി വഹിക്കുന്നതിന് പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് പ്രായപരിധി നിശ്ചയിക്കുന്നതിനുള്ള നീക്കം എന്തായാലും പുതിയ പ്രസിഡന്റിൽ നിന്നുണ്ടാവില്ല. കാരണം അദ്ദേഹത്തിന് തന്നെ എൺപത് വയസായി. അത്തരം നീക്കങ്ങൾ ഉണ്ടാകേണ്ടത് രാഹുൽഗാന്ധിയിൽ നിന്നാണ്. അതുണ്ടായില്ലെങ്കിൽ പാർട്ടിക്ക് നഷ്ടപ്പെട്ട ശക്തിയും ഉൗർജ്ജവും വീണ്ടെടുക്കുക പ്രയാസമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THAROOR AND CONGRESS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.