ആധുനിക കാലത്ത് പല സേവനങ്ങൾക്കും ഇൻഷ്വറൻസ് പരിരക്ഷ ആവശ്യമാണ്. ആരോഗ്യ സംരക്ഷണത്തിന് ഇൻഷ്വറൻസ് പോളിസി എടുക്കുന്നവരുടെ എണ്ണം ഓരോ വർഷവും കൂടിവരികയാണ്. ഇൻഷ്വറൻസ് എടുക്കുമ്പോൾ കമ്പനികൾ ആകർഷകമായ വാഗ്ദാനങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ആവശ്യപ്പെടുമ്പോൾ കമ്പനികൾ തുക പരമാവധി കുറയ്ക്കാനും തരാതിരിക്കാനുമുള്ള വഴികൾ തേടുന്നത് പുതിയ കാര്യമല്ല. ഇൻഷ്വറൻസ് പുതുക്കുന്ന തീയതിയും മറ്റും താമസിച്ചതിന്റെ പേരിൽ പലർക്കും അവകാശം ചോദിക്കാൻ പറ്റാതായിട്ടുണ്ട്.
പോളിസി എടുക്കുമ്പോൾ എല്ലാ വ്യവസ്ഥകളും അംഗീകരിക്കുന്നതായി ഒപ്പിട്ടു നല്‌കാറുണ്ടെങ്കിലും ഇതിനെക്കുറിച്ച് ഭൂരിപക്ഷം പോളിസി ഉടമകളും മനസിലാക്കാറില്ല. കമ്പനിയാകട്ടെ അതൊന്നും വിശദീകരിച്ച് നല്‌കുകയുമില്ല. ഇൻഷ്വറൻസ് തുക നിഷേധിക്കാനുള്ള വ്യവസ്ഥകളെല്ലാം അടങ്ങുന്നതായിരിക്കും സമ്മതപത്രം. ഇത് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം നിഷേധിക്കുമ്പോൾ മാത്രമാവും പോളിസി ഉടമ അതേക്കുറിച്ച് ബോധവാനാവുക. കോടതിയിൽ കേസിന് പോയാണ് കുറെപ്പേരെങ്കിലും ഉയർന്നതുക നേടുന്നത്. അതാകട്ടെ ചെലവേറിയതും സമയനഷ്ടം വരുത്തുന്നതുമാണ്. പലപ്പോഴും ഇൻഷ്വറൻസ് നല്‌കുന്ന കുറഞ്ഞ തുക സ്വീകരിച്ച് പിരിയുന്നവരാണ് ഭൂരിപക്ഷവും. എന്നാൽ മലപ്പുറം സ്വദേശി മുഹമ്മദ് റഷീദ് ട്രൈബ്യൂണൽ തനിക്ക് അനുവദിച്ച ഇൻഷ്വറൻസ് തുക കുറഞ്ഞുപോയെന്ന് പരാതിപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് ഇക്കാര്യത്തിൽ വഴിത്തിരിവിന് ഇടയാക്കിയിരിക്കുന്നു. മദ്യലഹരിയിലാണ് ഡ്രൈവർ കാർ ഓടിച്ചതെന്ന് തെളിഞ്ഞാൽ നഷ്ടപരിഹാരം നല്‌കാൻ ബാദ്ധ്യതയില്ലെന്ന നിലപാടാണ് നാഷണൽ ഇൻഷ്വറൻസ് കമ്പനി കോടതിയിൽ സ്വീകരിച്ചത്. ഇക്കാര്യം വ്യവസ്ഥയിൽ ചേർത്തിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ ഇത് തള്ളിക്കളഞ്ഞ ഹൈക്കോടതി വളരെ പ്രായോഗികവും നീതിയുക്തവുമായ തീരുമാനമാണെടുത്തത്. ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചാലും അപകടത്തിനിരയാകുന്ന തേർഡ് പാർട്ടിക്ക് നഷ്ടപരിഹാരം നല്‌കാൻ ഇൻഷ്വറൻസ് കമ്പനിക്ക് ബാദ്ധ്യതയുണ്ടെന്നാണ് ജസ്റ്റിസ് സോഫി തോമസിന്റെ വിധി. ഡ്രൈവർ മദ്യപിച്ചതിന് വഴിയാത്രക്കാരനായ തേർഡ് പാർട്ടിയെകൂടി ശിക്ഷിക്കുന്ന വ്യവസ്ഥയാണ് ഇൻഷ്വറൻസ് കമ്പനികൾ അടിച്ചേല്പിച്ചിരുന്നത്. അപകടമുണ്ടായാൽ തേർഡ് പാർട്ടിക്ക് നഷ്ടപരിഹാരം നല്‌കുന്നതിൽനിന്ന് ഒഴിഞ്ഞുമാറാൻ അവകാശമില്ല. അങ്ങനെ ചെയ്യുന്നത് സ്വാഭാവികനീതിക്ക് വിരുദ്ധമാണ്. ഇക്കാര്യം വ്യക്തതയോടെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് ട്രൈബ്യൂണലിലും മറ്റും സമാനമായ കേസുകളിൽ വേഗത്തിൽ തീർപ്പ് കല്‌പിക്കാൻ സഹായിക്കും.
ഡ്രൈവർ മദ്യലഹരിയിലാണോ എന്ന് ഇരയാകുന്ന വ്യക്തി അറിയേണ്ടതില്ലെന്നും കോടതി പറഞ്ഞു. 2013 ഡിസംബർ 13ന് ഓട്ടോയിൽ സഞ്ചരിക്കുമ്പോഴാണ് ഹർജിക്കാരന് കാറിടിച്ച് പരിക്കേറ്റത്. മഞ്ചേരി ട്രൈബ്യൂണലിൽ നിന്ന് 2.4 ലക്ഷം രൂപ അനുവദിച്ചത് കുറവാണെന്ന് പരാതിപ്പെട്ടാണ് ഹർജി നല്‌കിയത്. ഹർജി നല്‌കിയ തീയതി മുതൽ ഏഴ് ശതമാനം പലിശ സഹിതം നഷ്ടപരിഹാരത്തുക കമ്പനി രണ്ട് മാസത്തിനകം നല്‌കണമെന്നാണ് വിധി. തുകയിൽ 39,000 രൂപയുടെ വർദ്ധനവും അനുവദിച്ചിട്ടുണ്ട്.
ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെങ്കിൽ അയാളോ വാഹന ഉടമയോ ആണ് ശിക്ഷ അനുഭവിക്കേണ്ടത്. തേർഡ് പാർട്ടിയല്ല എന്നത് ഈ വിധിയോടെ വളരെ വ്യക്തമായി. നഷ്ടപരിഹാരം ആദ്യം കമ്പനി നല്‌കിയതിനുശേഷം ഈ തുക ഇൻഷ്വറൻസ് എടുത്തവരിൽ നിന്ന് പിന്നീട് ഈടാക്കാമെന്ന് സുപ്രീംകോടതിയുടെയും ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെയും മുൻകാല വിധികളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ വിധിയുടെ അടിസ്ഥാനത്തിൽ ഡ്രൈവറുടെ മദ്യപാനവുമായി ബന്ധപ്പെട്ട് തേർഡ് പാർട്ടി നഷ്ടപരിഹാരം നിഷേധിക്കുന്ന വ്യവസ്ഥ ഇൻഷ്വറൻസ് കമ്പനികൾ നീക്കം ചെയ്യേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |