നിത്യോപയോഗ സാധനങ്ങളും മരുന്നും അടക്കം സർവതിനും വില ഉയരുന്നതിനൊപ്പം മേയ് ഒന്നു മുതൽ യാത്രാച്ചെലവും ഏറുകയാണ്. ബസ് ചാർജിനു പുറമേ ഓട്ടോ, ടാക്സിനിരക്ക് വർദ്ധനയ്ക്ക് കഴിഞ്ഞദിവസം മന്ത്രിസഭായോഗം അനുമതി നൽകി. യാത്രാനിരക്കു വർദ്ധന കൂടിയാകുമ്പോൾ സാധാരണക്കാരന്റെ ജീവിതക്ളേശം പതിന്മടങ്ങാകും.
ഓർഡിനറി ബസുകളിലെ മിനിമം യാത്രക്കൂലി എട്ടുരൂപയിൽ നിന്ന് പത്തുരൂപയാക്കി. ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, എക്സ്‌പ്രസ് തുടങ്ങിയ വിഭാഗങ്ങളിലും ആനുപാതിക വർദ്ധനയുണ്ട്. പത്തുരൂപ ടിക്കറ്റിൽ ഓർഡിനറി ബസിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാണ്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും ഒരുരൂപ നിരക്കിൽ നൽകണം. എക്സ‌്‌പ്രസ് തുടങ്ങി മുകളിലേക്കുള്ള സർവീസുകളുടെ മിനിമം നിരക്ക് കൂട്ടിയിട്ടില്ലെങ്കിലും കിലോമീറ്റർ നിരക്കിൽ വർദ്ധനയുണ്ടാകും. ഓട്ടോ, ടാക്സി നിരക്കിലെ വർദ്ധന സർക്കാർ ഔപചാരികമായി പ്രഖ്യാപിക്കും മുൻപേ തന്നെ ഈടാക്കാൻ തുടങ്ങിയിരുന്നു.
പൊതുഗതാഗത മേഖലയെ ആശ്രയിക്കുന്നവർക്ക് ബസ് ചാർജ് വർദ്ധന വലിയ ഭാരമാകും. ഫെയർ സ്റ്റേജ് നിർണയത്തിലെ അപാകത പരിഹരിക്കാതെയാണ് എപ്പോഴും ചാർജ് വർദ്ധന നടപ്പാക്കുന്നത്. അതിനാൽ ഹ്രസ്വദൂര യാത്രയ്ക്ക് കൂടുതൽ പണം നൽകേണ്ടിവരാറുണ്ട്. സിറ്റി സർവീസുകളിൽ ഇതു വളരെ പ്രകടമാണ്. ഓർഡിനറിയുമായി വ്യത്യാസമൊന്നുമില്ലാത്ത സിറ്റി ഫാസ്റ്റിൽ കൂടുതൽ ചാർജാണ് ഈടാക്കുന്നത്. ഗതാഗതമേഖലയുടെ നിലനില്പിന് ഇപ്പോഴത്തെ ചാർജ് വർദ്ധന അനിവാര്യം തന്നെയാകാം. മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ ഉയർന്നതാണ് ഇവിടത്തെ ബസ് നിരക്ക്. എന്നിട്ടും കെ.എസ്.ആർ.ടി.സി നഷ്ടത്തിലാണ് . ജീവനക്കാർക്ക് ശമ്പളം നൽകാൻ എല്ലാ മാസവും സർക്കാർ കനിയേണ്ട അവസ്ഥയാണ്. അനാകർഷകമായതോടെ സ്വകാര്യ ബസുടമകളും ഒന്നൊന്നായി രംഗം വിടുന്ന സ്ഥിതിയുമുണ്ട്. ഇപ്പോൾത്തന്നെ സംസ്ഥാനത്തെ അഭൂതപൂർവമായ വാഹനപ്പെരുപ്പത്തിനു പ്രധാന കാരണം പൊതുഗതാഗത മേഖലയുടെ ദൗർബല്യങ്ങളാണ്. ഒരുവീട്ടിൽ ഒരു വാഹനം മാത്രമുണ്ടായിരുന്നിടത്ത് ഇന്ന് അംഗങ്ങൾക്കനുസരിച്ച് വാഹനമുണ്ട് ! മൂന്നരക്കോടി ജനങ്ങളുള്ള സംസ്ഥാനത്ത് അതിന്റെ പകുതി വരും വാഹനങ്ങൾ. എപ്പോഴും ആശ്രയിക്കാവുന്ന പൊതുഗതാഗത സൗകര്യങ്ങളുണ്ടെന്നുവച്ചാൽ സ്വകാര്യ വാഹനങ്ങളുടെ പെരുപ്പം ഗണ്യമായി കുറയ്ക്കാനാകും. ജനത്തിരക്കുള്ള നഗരങ്ങളിൽ പോലും യാത്രാക്ളേശം കുറയ്ക്കാൻ സഹായിക്കുന്ന ആധുനിക ഗതാഗത മാർഗങ്ങൾ പരീക്ഷിക്കപ്പെടുന്നില്ല.
കൊവിഡ് കാലത്ത് ബസ് നിരക്കുകൾ ഇരുപത്തഞ്ചു ശതമാനം വർദ്ധിപ്പിച്ചിരുന്നു. അതിനു പുറത്താണ് ഇപ്പോഴത്തെ വർദ്ധനവെന്നത് അധികഭാരം തന്നെയാണ്. ഇപ്പോഴത്തെ വർദ്ധനവിലും സ്വകാര്യ ബസുടമകൾ സംതൃപ്തരല്ലെന്നതാണ് മറ്റൊരു കാര്യം. താങ്ങാനാവാത്ത ഇന്ധനവിലയും നടത്തിപ്പു ചെലവുമൊക്കെയാണ് ഇതിനു കാരണം. കെ.എസ്.ആർ.ടി.സിയിൽ സൂപ്പർക്ളാസ് ബസുകളിലും നിരക്ക് വർദ്ധിപ്പിക്കാൻ ആലോചിച്ചിരുന്നു. ഇതിലെ അനീതി ഞങ്ങൾ നേരത്തെതന്നെ വെളിച്ചത്തുകൊണ്ടുവന്നിരുന്നു. ഏതായാലും ആ നീക്കത്തിൽ നിന്ന് മാനേജ്‌മെന്റ് പിൻവാങ്ങിയത് നന്നായി. അല്ലെങ്കിൽ മറ്റൊരു പകൽക്കൊള്ളയാകുമായിരുന്നു.
വിദ്യാർത്ഥികളുടെ യാത്രക്കൂലി സംബന്ധിച്ച തർക്കപ്രശ്നം പരിഹരിക്കപ്പെടാതെ ശേഷിക്കുകയാണ്. പ്രശ്നം പഠിക്കാൻ പുതിയ കമ്മിഷനെ വയ്ക്കാനാണ് ആലോചന. പുതിയ അദ്ധ്യയനവർഷം തുടങ്ങുന്നതിനു മുൻപേ പ്രശ്നം പരിഹരിക്കാനുള്ള നടപടി ഉണ്ടായാൽ ഒരു സമരം ഒഴിവാക്കാനാകും. സർക്കാർ വേണം ഇരുകൂട്ടർക്കും സ്വീകാര്യമായ ഒത്തുതീർപ്പുണ്ടാക്കാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |