അഞ്ചാഴ്ചത്തെ അടച്ചിടലിനു ശേഷം നിയന്ത്രിത തോതിലാണെങ്കിലും സംസ്ഥാനം സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ തുടങ്ങുകയാണ്. പ്രതീക്ഷിച്ച നിലയിൽ രോഗവ്യാപന നിരക്ക് താഴ്‌ന്നിട്ടില്ലെങ്കിലും ദുരിത ജീവിതം വീണ്ടും തളിരിടുന്നതിനു സഹായകമായ ഇളവുകൾ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് ബോദ്ധ്യം സർക്കാരും തിരിച്ചറിയുന്നുണ്ട്. കർക്കശ നിയന്ത്രണത്തിനും ഇനി മുതൽ മാറ്റമുണ്ടാകും. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനും അല്ലാത്തിടങ്ങളിൽ പരമാവധി ഇളവുകൾ നൽകാനുമാണ് പുതിയ തീരുമാനം.
കൊവിഡ് മൂന്നാംതരംഗ സാദ്ധ്യത മുൻകൂട്ടിക്കണ്ട് പ്രതിരോധ കുത്തിവയ്പ് അതിവിപുലമാക്കാൻ തീരുമാനിച്ചത് അനുകൂല ഫലം നൽകുമെന്നു കരുതാം. പ്രതിദിനം രണ്ടരലക്ഷം എന്ന തോതിൽ കുത്തിവയ്പ് നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. സംസ്ഥാനത്ത് ഇതിനകം 1.12 കോടി പേർക്ക് ഒരു ഡോസ് വാക്സിനെങ്കിലും നൽകാനായിട്ടുണ്ട്. രണ്ടു ഡോസും സ്വീകരിച്ചവരുടെ സംഖ്യ 14 ശതമാനമാണ്. തീവ്രയജ്ഞം നടത്തിയാലേ ലക്ഷ്യം പൂർത്തിയാക്കാനാവൂ
എൺപതു കഴിഞ്ഞ മുതിർന്ന പൗരന്മാർക്കും ശാരീരിക അവശതകൾ നേരിടുന്നവർക്കും വീടുകളിലെത്തി കുത്തിവയ്പ് നൽകാനുള്ള നിർദ്ദേശമുണ്ട്. കൂട്ടത്തിൽ അത്തരം വീടുകളിലെ മറ്റംഗങ്ങൾക്കും വാക്സിൻ നൽകാൻ സംവിധാനമൊരുക്കാം. വളരെയധികം പേരെ ഒരിടത്തു ക്ഷണിച്ചുവരുത്തി ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന കുത്തിവയ്പ് യജ്ഞം നടത്തുന്നതിനു പകരം വികേന്ദ്രീകൃതമായി ക്യാമ്പുകൾ സംഘടിപ്പിക്കാം. റസിഡന്റ്‌സ് അസോസിയേഷനുകളില്ലാത്ത ഒരൊറ്റ ഗ്രാമവുമില്ല. ഇത്തരം അസോസിയേഷനുകളും കൂട്ടായ്മകളുമൊക്കെ മുന്നോട്ടു വന്നാൽ വാക്സിനേഷൻ ക്യാമ്പുകൾ വിജയകരമായി സംഘടിപ്പിക്കാം. മുൻകൂർ നിശ്ചയിച്ച് സ്ഥലവും സമയവും തീരുമാനിച്ചാൽ മതി. ആവശ്യമായ സ്റ്റാഫിനെ നിയോഗിക്കണമെന്നു മാത്രം. കുത്തിവയ്പു കഴിഞ്ഞുള്ള അരമണിക്കൂർ നിരീക്ഷണത്തിനുള്ള സൗകര്യവും ഒരുക്കേണ്ടിവരും.
രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരിലും അപൂർവമായിട്ടെങ്കിലും കൊവിഡ് ബാധ സ്ഥിരീകരിച്ച അനുഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മഹാമാരിയുമായി ബന്ധപ്പെട്ട മുൻകരുതലുകൾ എടുക്കുന്നതിൽ വാക്സിൻ സ്വീകരിച്ചവരും ഉപേക്ഷ കാണിക്കരുത്. കൃത്യമായി മാസ്‌ക് ധരിക്കലും ശാരീരിക അകലം പാലിക്കലുമെല്ലാം കർക്കശമായിത്തന്നെ ദീർഘകാലം തുടരേണ്ടിവരും. വ്യക്തിജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരുക തന്നെ വേണം.
ജൂൺ 21 മുതലാണ് കേന്ദ്രത്തിന്റെ വാക്സിൻ നയത്തിൽ മാറ്റമുണ്ടാകുന്നത്. 18-നു മുകളിൽ സകലർക്കും സൗജന്യ വാക്സിൻ എന്ന പ്രഖ്യാപനം മുട്ടില്ലാതെ നടപ്പാക്കാൻ സംസ്ഥാനത്തിന് മുടങ്ങാതെ വാക്സിൻ ലഭിക്കണം. രണ്ടാം ഡോസിന് കൃത്യമായ ഇടവേള ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നതിനാൽ ലഭ്യത ആവശ്യാനുസരണം ഉറപ്പാക്കണം. കൊവാക്‌സിന് സംസ്ഥാനത്ത് കടുത്ത ക്ഷാമം നേരിടുകയാണ്. ആദ്യ ഡോസ് ലഭിച്ചവർ അടുത്ത ഡോസിനായി പരക്കം പായുന്നു. കുത്തിവയ്പുമായി ബന്ധപ്പെട്ട ഇത്തരം അനിശ്ചിതത്വം ഉണ്ടാകാൻ പാടില്ലാത്തതാണ്.
സംസ്ഥാനത്ത് ആകെ രോഗനിരക്ക് ഗണ്യമായി കുറയുന്നുണ്ടെങ്കിലും ചില ജില്ലകളിൽ ഇപ്പോഴും ഉയർന്നു തന്നെയാണു നിൽക്കുന്നത്. പ്രാദേശിക തലത്തിൽ മുപ്പതും അതിനു മുകളിലും രോഗവ്യാപന നിരക്ക് രേഖപ്പെടുത്തുന്ന പ്രദേശങ്ങൾ നിരവധിയാണ്. ആളുകൾ കൂടുതൽ ഗൗരവപൂർവം നിയന്ത്രണങ്ങൾ പാലിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ സ്ഥിതി വീണ്ടും കൈവിട്ടുപോകും. സമൂഹത്തിനൊന്നാകെ അതു അപരിഹാര്യമായ കഷ്ടപ്പാടുകളുണ്ടാക്കുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |